
സ്വന്തം ലേഖിക
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനും കടമ്പേരി സ്വദേശി കെ വിജേഷ് എന്ന വിജേഷ് പിള്ളയ്‌ക്കുമെതിരെ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നല്‍കിയ ക്രിമിനല്‍ മാനനഷ്‌ടക്കേസില്‍ പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കി ഇരുവര്‍ക്കും സമൻസ് അയച്ചു.
എം വി ഗോവിന്ദനും മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ വ്യാജആരോപണം ഉന്നയിച്ചതിന് ക്രിമിനല്‍ നടപടിക്രമം 120 ബി, 500 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. തളിപ്പറമ്പ് ജുഡിഷ്യല്‍ ഫസ്‌റ്റ്‌ക്ലാസ് മജിസ്‌ട്രേറ്റ് മുമ്പാകെ ഫയല്‍ചെയ്‌ത അന്യായത്തിന്റെ അടിസ്ഥാനത്തില്‍ എം വി ഗോവിന്ദൻ നല്‍കിയ മൊഴിയില്‍ സ്വപ്‌ന ഒന്നാംപ്രതിയും വിജേഷ് പിള്ള രണ്ടാംപ്രതിയുമാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അടുത്തവര്‍ഷം ജനുവരി നാലിന് ഇരുവരും തളിപ്പറമ്പ് കോടതിയില്‍ നേരിട്ട് ഹാജരാകണം.
സ്വര്‍ണക്കടത്ത് കേസിലെ ആരോപണങ്ങളില്‍ നിന്ന് പിൻമാറാൻ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ തെളിവുകള്‍ നശിപ്പിക്കാൻ വിജേഷ് പിള്ളമുഖേന എംവി ഗോവിന്ദൻ 30 കോടിരൂപ വാഗ്‌ദാനം ചെയ്‌തുവെന്നാണ് സ്വപ്‌നയുടെ ആരോപണം.
എം വി ഗോവിന്ദൻ നേരിട്ട് നല്‍കിയ പരാതി ഫയലില്‍ സ്വീകരിച്ച് മെയ് രണ്ടിന് മൊഴി രേഖപ്പെടുത്തിയിരുന്നു.
നേരത്തേ സിപിഐ എം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ സന്തോഷ് തളിപ്പറമ്പ് പൊലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ സ്വപ്നക്കെതിരെ കേസെടുത്തിരുന്നു. സ്വപ്‌നക്കും വിജേഷ് പിള്ളക്കും വക്കീല്‍ നോട്ടീസ് അയച്ചിരുന്നെങ്കിലും ഖേദം പ്രകടിപ്പിക്കാനോ ആരോപണം പിൻവലിക്കാനും ഇരുവരും തയ്യറായിരുന്നില്ല.