play-sharp-fill
കോയമ്പത്തൂർ വഴി മുംബൈയിലേക്ക്; മൂന്ന് മാസം മുമ്പ് കാണാതായ കോളേജ് വിദ്യാർഥിനി സൂര്യ കൃഷ്ണനെ മുംബൈയിൽ നിന്ന് കണ്ടെത്തി; നിർണായകമായത് ഫെയ്‌സ്ബുക്ക് ലോഗിൻ

കോയമ്പത്തൂർ വഴി മുംബൈയിലേക്ക്; മൂന്ന് മാസം മുമ്പ് കാണാതായ കോളേജ് വിദ്യാർഥിനി സൂര്യ കൃഷ്ണനെ മുംബൈയിൽ നിന്ന് കണ്ടെത്തി; നിർണായകമായത് ഫെയ്‌സ്ബുക്ക് ലോഗിൻ

സ്വന്തം ലേഖകൻ

പാലക്കാട്: ആലത്തൂരിൽനിന്ന് മൂന്ന് മാസം മുമ്പ് കാണാതായ കോളേജ് വിദ്യാർഥിനി സൂര്യ കൃഷ്ണ(21)നെ കണ്ടെത്തി. മുംബൈയിൽ നിന്നാണ് പോലീസ് സംഘം സൂര്യയെ കണ്ടെത്തിയത്. പെൺകുട്ടിയെ ആലത്തൂരിൽ എത്തിച്ചെന്നും നിലവിൽ ഡിവൈ.എസ്.പി. ഓഫീസിലാണ് പെൺകുട്ടിയുള്ളതെന്നും ആലത്തൂർ എസ്.എച്ച്.ഒ. റിയാസ് ചാക്കീരി പറഞ്ഞു.


2021 ഓഗസ്റ്റ് 30-ാം തീയതിയാണ് സൂര്യ കൃഷ്ണനെ കാണാതായത്. ആലത്തൂരിലെ വീട്ടിൽനിന്ന് പുസ്തകം വാങ്ങാനായി ആലത്തൂർ ടൗണിലേക്ക് പോയ പെൺകുട്ടിയെക്കുറിച്ച് പിന്നീട് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. ഒരു ബാഗിൽ രണ്ട് ജോഡി വസ്ത്രങ്ങളുമായാണ് സൂര്യ വീട് വിട്ടിറങ്ങിയിരുന്നത്. മൊബൈൽ ഫോണോ എ.ടി.എം. കാർഡോ പണമോ ആഭരണങ്ങളോ കൈയിലുണ്ടായിരുന്നില്ല. ഇതിനിടെ, വീടിന് സമീപത്തെ വഴിയിലൂടെ പെൺകുട്ടി നടന്നുപോകുന്നതിന്റെ ദൃശ്യവും ലഭിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആലത്തൂരിൽനിന്ന് വീട് വിട്ടിറങ്ങിയ സൂര്യ, പാലക്കാട്‌നിന്ന് തീവണ്ടിമാർഗം കോയമ്പത്തൂർ വഴി മുംബൈയിലേക്കാണ് പോയതെന്ന് എസ്.എച്ച്.ഒ. റിയാസ് ചാക്കീരി പറഞ്ഞു. തീവണ്ടിയിൽ നിന്ന് ഒരാളെ പരിചയപ്പെടുകയും ഇയാൾ വഴി മുംബൈയിലെ ഒരു തമിഴ് കുടുംബത്തിനൊപ്പം താമസം ആരംഭിക്കുകയും ചെയ്തു. അച്ഛനും അമ്മയും ഇല്ലെന്നും അനാഥയാണെന്നുമാണ് പെൺകുട്ടി ഇവരോട് പറഞ്ഞിരുന്നത്. തിരിച്ചറിയൽ രേഖകളോ മറ്റോ കൈയിൽ ഇല്ലാത്തതിനാൽ ഹോസ്റ്റലുകളിൽ താമസം ശരിയാക്കാൻ കഴിഞ്ഞില്ല. ഇതോടെയാണ് തമിഴ് കുടുംബത്തിനൊപ്പം അവരുടെ വീട്ടിൽ താമസിപ്പിച്ചത്. കഴിഞ്ഞ മൂന്നുമാസമായി ഈ കുടുംബത്തോടൊപ്പം സുരക്ഷിതമായി താമസിച്ചുവരികയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

മൊബൈൽ ഫോൺ എടുക്കാതെ വീട് വിട്ടിറങ്ങിയതിനാൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന് ഈ കേസിൽ യാതൊരു പ്രസക്തിയും ഉണ്ടായിരുന്നില്ല. എന്നാൽ സൂര്യയുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകൾ സൈബർ സെൽ സദാസമയവും നിരീക്ഷിച്ചിരുന്നു. പക്ഷേ, മൂന്ന് മാസത്തോളം പെൺകുട്ടി സാമൂഹികമാധ്യമങ്ങളൊന്നും ഉപയോഗിച്ചില്ല. അടുത്തിടെ, ഫെയ്‌സ്ബുക്ക് അക്കൗണ്ട് വീണ്ടും ലോഗിൻ ചെയ്യാൻ ശ്രമിച്ചതാണ് കേസിൽ നിർണായകമായത്.

ഫെയ്‌സ്ബുക്കിൽ ലോഗിൻ ചെയ്യാൻ ശ്രമിച്ച ഐ.പി. അഡ്രസും ലൊക്കേഷനും സൈബർ സെൽ കണ്ടെത്തിയിരുന്നു. ഈ വിവരം ആലത്തൂർ പോലീസിന് ഉടൻതന്നെ കൈമാറി. തുടർന്ന് ആലത്തൂരിൽനിന്നുള്ള പോലീസ് സംഘം മുംബൈയിലെത്തി പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. പെൺകുട്ടിയെ കൂടെ താമസിപ്പിച്ച കുടുംബം യഥാർഥ കാര്യങ്ങളൊന്നും അറിഞ്ഞിരുന്നില്ലെന്നാണ് പോലീസ് നൽകുന്നവിവരം. അനാഥയാണെന്ന് കരുതിയാണ് ഇവർ പെൺകുട്ടിയെ വീട്ടിൽ താമസിപ്പിച്ചതെന്നും പോലീസ് പറഞ്ഞു.

മകൾ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലായിരുന്നു സൂര്യയുടെ മാതാപിതാക്കൾ. ഒടുവിൽ മാസങ്ങൾ നീണ്ട പോലീസ് അന്വേഷണത്തിലാണ് പെൺകുട്ടിയെ മുംബൈയിൽനിന്ന് കണ്ടെത്തിയത്.