
സ്വന്തം ലേഖകൻ
കോട്ടയം: മലയാള സിനിമയിലെ ആദ്യകാല വില്ലൻ നടന്മാരിൽ ഒരാളായിരുന്നു കോട്ടയം ചെല്ലപ്പൻ . ഉദയായുടെ “ഉണ്ണിയാർച്ച “എന്ന ചിത്രത്തിലെ “ചതിയൻ ചന്തു ” വാണ് അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രം.
നടൻ എന്നതിലുപരി ഇദ്ദേഹം ഒരു കഥാകൃത്ത് കൂടിയായിരുന്നുവെന്ന് ഇന്നും പലർക്കുമറിയില്ല …

Whatsapp Group 1 | Whatsapp Group 2 |Telegram Group
1967 – ൽ പ്രദർശനത്തിനെത്തിയ എം കൃഷ്ണൻ നായർ സംവിധാനം ചെയ്ത “ഖദീജ “എന്ന ചിത്രത്തിന്റെ കഥ കോട്ടയം ചെല്ലപ്പന്റേതായിരുന്നു. ബാബുരാജ് സംഗീതം പകർന്ന ഖദീജയിലൂടെയാണ് യൂസഫലി കേച്ചേരി എന്ന ഗാനരചയിതാവ് മലയാളത്തിൽ ഏറ്റവും ശ്രദ്ധിക്കപ്പെടുന്നത് …
രാമുകാര്യാട്ടിന്റെ “മൂടുപടം ” ആയിരുന്നു യൂസഫലിയുടെ ആദ്യ ചിത്രമെങ്കിലും ഖദീജയിലെ “സുറുമ എഴുതിയ മിഴികളേ പ്രണയമധുരതേൻ തുളുമ്പും സൂര്യകാന്തി പൂക്കളേ…… “എന്ന ഗാനത്തോടെ യൂസഫലി കേച്ചരി മലയാളികളുടെ പ്രിയപ്പെട്ട ഗാനരചയിതാവായി മാറിയത് ഇന്നലെകളുടെ ചരിത്രം…
പ്രണയത്തിന്റെ മധുരമുള്ള തേനിൽ മുക്കി എഴുതിയ ഈ ഗാനത്തിലെ ഓരോ വരിയും എക്കാലത്തും കാമുക ഹൃദയങ്ങളെ അക്ഷരാർത്ഥത്തിൽ കോരിത്തരിപ്പിച്ചിട്ടുണ്ട്…
പതിനാറു വയസ്സു കഴിഞ്ഞാൽ പുളകങ്ങൾ പൂത്തു വിരിഞ്ഞാൽ പതിവായി പെൺകൊടിമാരൊരു മധുര സ്വപ്നം കാണും ……”
എന്നാണല്ലോ കവി മൊഴി . പെൺകുട്ടികളുടെ മനസ്സിൽ പ്രണയം പൂവിടുന്നത് കണ്ണുകളിൽ തെളിഞ്ഞുകാണുമത്രേ …!
അതുകൊണ്ടാണ് കവി പല്ലവിയിൽ
“ജാലക തിരശ്ശീല നീക്കി
ജാലമെറിയുവതെന്തിനോ
തേൻ പുരട്ടിയ മുള്ളുകൾ നീ കരളിലെറിയുവതെന്തിനോ ….”
എന്നെഴുതിയത്. ജാലകതിരശ്ശീലയുടെ പിന്നിൽ നിന്നും തേടി വരുന്ന ആ പ്രണയ മിഴികളുടെ സൗന്ദര്യം മൊബൈൽ ഫോണിലൂടെ പ്രണയിക്കുന്ന പുതു തലമുറക്ക് ഒരു പക്ഷേ അറിയില്ലായിരിക്കാം ….
പ്രണയം തുളുമ്പുന്ന നീലമിഴികളുടെ സൗന്ദര്യം കവിക്ക് എത്ര പറഞ്ഞിട്ടും മതി വരുന്നില്ല …
ഗാനം പുരോഗമിക്കുന്നതെങ്ങിനെ
യാണെന്ന് നോക്കൂ …
” ഒരു കിനാവിൻ ചിറകിലേറി ഓമലാളെ നീ വരൂ
നീലമിഴിയിലെ രാഗലഹരി നീ പകർന്നു തരൂ തരൂ ….. (സുറുമ )
യുവമനസ്സുകളെ ഏറ്റവും രാഗാർദ്രമാക്കുന്ന വികാരമാണ് പ്രണയം . പ്രണയത്തിന്റെ അനുഭൂതികളെ ലളിതവും മധുരമൂറുന്നതുമായ വാക്കുകളിലൂടെ വരച്ചിടുകയാണ് കവിശ്രേഷ്ഠനായ യൂസഫലി കേച്ചേരി ഈ സുന്ദര പ്രണയ ഗാനത്തിലൂടെ .
അതുകൊണ്ടാണ് 57 വർഷം കഴിഞ്ഞിട്ടും പുതുമ നശിക്കാതെ ഇന്നും പ്രണയ മനസ്സുകൾ ഈ ഗാനത്തെ ഹൃദയത്തിൽ താലോലിച്ചു കൊണ്ടിരിക്കുന്നത്.
1923 ജനുവരി 20-ന് ജനിച്ച കോട്ടയം ചെല്ലപ്പൻ എന്ന നടന്റെ , ഖദീജ എന്ന ചിത്രത്തിന്റെ കഥയെഴുതിയ കഥാകൃത്തിന്റെ ജന്മവാർഷികദിനമാണിന്ന്..
അമ്മയെ കാണാൻ ,കുരുതിക്കളം, തച്ചോളി ഒതേനൻ തുടങ്ങി
കുറെ ചിത്രങ്ങളിൽ കോട്ടയം ചെല്ലപ്പൻ മികച്ച പ്രകടനം
കാഴ്ച വെച്ചിട്ടുണ്ട് .
തന്റെ അഭിനയ ജീവിതത്തിൽ കൂടുതലും വില്ലൻ വേഷങ്ങൾ കൈകാര്യം ചെയ്തതിനാൽ ഗാനരംഗങ്ങൾ അധികമൊന്നും ഓർക്കാൻ ഇല്ലെങ്കിലും ഖദീജയുടെ കഥയിലൂടെ ,
ഈ ഗാനത്തിലൂടെ കോട്ടയം ചെല്ലപ്പൻ എന്ന നടനെ മലയാളസിനിമയിലെ
ഗാനചരിത്രത്തിൽ എവിടെയെങ്കിലും ഒന്ന് അടയാളപ്പെടുത്താൻ കഴിയുന്നത് തന്നെ ഏറെ സന്തോക്ഷകരം.