സുറുമ എഴുതിയ മിഴികളേ…” പ്രണയ മധുര തേൻ തുളുമ്പും സൂര്യകാന്തിപ്പൂക്കളേ…” പ്രണയാർദ്രമായ ഈ ഗാനം ആദ്യകാല വില്ലൻ കോട്ടയം ചെല്ലപ്പന്റെ കഥയിൽ ഒരുക്കിയ സിനിമയിലേതാണന്ന് അറിയാമോ?

Spread the love

 

സ്വന്തം ലേഖകൻ

കോട്ടയം: മലയാള സിനിമയിലെ ആദ്യകാല വില്ലൻ നടന്മാരിൽ ഒരാളായിരുന്നു കോട്ടയം ചെല്ലപ്പൻ . ഉദയായുടെ “ഉണ്ണിയാർച്ച “എന്ന ചിത്രത്തിലെ “ചതിയൻ ചന്തു ” വാണ് അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രം.

നടൻ എന്നതിലുപരി ഇദ്ദേഹം ഒരു കഥാകൃത്ത് കൂടിയായിരുന്നുവെന്ന് ഇന്നും പലർക്കുമറിയില്ല …

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1967 – ൽ പ്രദർശനത്തിനെത്തിയ എം കൃഷ്ണൻ നായർ സംവിധാനം ചെയ്ത “ഖദീജ “എന്ന ചിത്രത്തിന്റെ കഥ കോട്ടയം ചെല്ലപ്പന്റേതായിരുന്നു. ബാബുരാജ് സംഗീതം പകർന്ന ഖദീജയിലൂടെയാണ് യൂസഫലി കേച്ചേരി എന്ന ഗാനരചയിതാവ് മലയാളത്തിൽ ഏറ്റവും ശ്രദ്ധിക്കപ്പെടുന്നത് …

രാമുകാര്യാട്ടിന്റെ “മൂടുപടം ” ആയിരുന്നു യൂസഫലിയുടെ ആദ്യ ചിത്രമെങ്കിലും ഖദീജയിലെ “സുറുമ എഴുതിയ മിഴികളേ പ്രണയമധുരതേൻ തുളുമ്പും സൂര്യകാന്തി പൂക്കളേ…… “എന്ന ഗാനത്തോടെ യൂസഫലി കേച്ചരി മലയാളികളുടെ പ്രിയപ്പെട്ട ഗാനരചയിതാവായി മാറിയത് ഇന്നലെകളുടെ ചരിത്രം…

പ്രണയത്തിന്റെ മധുരമുള്ള തേനിൽ മുക്കി എഴുതിയ ഈ ഗാനത്തിലെ ഓരോ വരിയും എക്കാലത്തും കാമുക ഹൃദയങ്ങളെ അക്ഷരാർത്ഥത്തിൽ കോരിത്തരിപ്പിച്ചിട്ടുണ്ട്…

പതിനാറു വയസ്സു കഴിഞ്ഞാൽ പുളകങ്ങൾ പൂത്തു വിരിഞ്ഞാൽ പതിവായി പെൺകൊടിമാരൊരു മധുര സ്വപ്നം കാണും ……”

എന്നാണല്ലോ കവി മൊഴി . പെൺകുട്ടികളുടെ മനസ്സിൽ പ്രണയം പൂവിടുന്നത് കണ്ണുകളിൽ തെളിഞ്ഞുകാണുമത്രേ …!

അതുകൊണ്ടാണ് കവി പല്ലവിയിൽ

“ജാലക തിരശ്ശീല നീക്കി

ജാലമെറിയുവതെന്തിനോ

തേൻ പുരട്ടിയ മുള്ളുകൾ നീ കരളിലെറിയുവതെന്തിനോ ….”

എന്നെഴുതിയത്. ജാലകതിരശ്ശീലയുടെ പിന്നിൽ നിന്നും തേടി വരുന്ന ആ പ്രണയ മിഴികളുടെ സൗന്ദര്യം മൊബൈൽ ഫോണിലൂടെ പ്രണയിക്കുന്ന പുതു തലമുറക്ക് ഒരു പക്ഷേ അറിയില്ലായിരിക്കാം ….

പ്രണയം തുളുമ്പുന്ന നീലമിഴികളുടെ സൗന്ദര്യം കവിക്ക് എത്ര പറഞ്ഞിട്ടും മതി വരുന്നില്ല …

ഗാനം പുരോഗമിക്കുന്നതെങ്ങിനെ

യാണെന്ന് നോക്കൂ …

” ഒരു കിനാവിൻ ചിറകിലേറി ഓമലാളെ നീ വരൂ

നീലമിഴിയിലെ രാഗലഹരി നീ പകർന്നു തരൂ തരൂ ….. (സുറുമ )

യുവമനസ്സുകളെ ഏറ്റവും രാഗാർദ്രമാക്കുന്ന വികാരമാണ് പ്രണയം . പ്രണയത്തിന്റെ അനുഭൂതികളെ ലളിതവും മധുരമൂറുന്നതുമായ വാക്കുകളിലൂടെ വരച്ചിടുകയാണ് കവിശ്രേഷ്ഠനായ യൂസഫലി കേച്ചേരി ഈ സുന്ദര പ്രണയ ഗാനത്തിലൂടെ .

അതുകൊണ്ടാണ് 57 വർഷം കഴിഞ്ഞിട്ടും പുതുമ നശിക്കാതെ ഇന്നും പ്രണയ മനസ്സുകൾ ഈ ഗാനത്തെ ഹൃദയത്തിൽ താലോലിച്ചു കൊണ്ടിരിക്കുന്നത്.

1923 ജനുവരി 20-ന് ജനിച്ച കോട്ടയം ചെല്ലപ്പൻ എന്ന നടന്റെ , ഖദീജ എന്ന ചിത്രത്തിന്റെ കഥയെഴുതിയ കഥാകൃത്തിന്റെ ജന്മവാർഷികദിനമാണിന്ന്..

അമ്മയെ കാണാൻ ,കുരുതിക്കളം, തച്ചോളി ഒതേനൻ തുടങ്ങി

കുറെ ചിത്രങ്ങളിൽ കോട്ടയം ചെല്ലപ്പൻ മികച്ച പ്രകടനം

കാഴ്ച വെച്ചിട്ടുണ്ട് .

തന്റെ അഭിനയ ജീവിതത്തിൽ കൂടുതലും വില്ലൻ വേഷങ്ങൾ കൈകാര്യം ചെയ്തതിനാൽ ഗാനരംഗങ്ങൾ അധികമൊന്നും ഓർക്കാൻ ഇല്ലെങ്കിലും ഖദീജയുടെ കഥയിലൂടെ ,

ഈ ഗാനത്തിലൂടെ കോട്ടയം ചെല്ലപ്പൻ എന്ന നടനെ മലയാളസിനിമയിലെ

ഗാനചരിത്രത്തിൽ എവിടെയെങ്കിലും ഒന്ന് അടയാളപ്പെടുത്താൻ കഴിയുന്നത് തന്നെ ഏറെ സന്തോക്ഷകരം.