എതിർപ്പ് രേഖപ്പെടുത്താൻ അവസരമില്ലെങ്കിൽ പിന്നെന്ത് ജനാധിപത്യം; പൊട്ടിത്തെറിച്ച് സുപ്രീംകോടതി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം: ഇത് ഇന്ത്യൻ ജനാധിപത്യത്തിന്റെ ശബ്ദമാണ് എതിർപ്പ് രേഖപ്പെടുത്താൻ അവസരമില്ലെങ്കിൽ എന്ത് ജനാധിപത്യം. അഞ്ച് മനുഷ്യാവകാശ പ്രവർത്തകർക്ക് ചെറിയ ആശ്വാസം നൽകിയ, ജനാധിപത്യത്തിന്റെ നിശ്വാസത്തിന് ശ്വാസം നൽകിയ, വിധിയാണ് സുപ്രീം കോടതിയുടേത്. അഞ്ച് മനുഷ്യാവകാശ പ്രവർത്തകരെ ജയിലിൽ അടയ്ക്കാനുള്ള ഭരണകൂട തന്ത്രത്തിന് ഏറ്റ കനത്ത തിരിച്ചടി. അഞ്ച് പേരെയും ജയിലിൽ അടയ്ക്കരുതെന്ന് ഉത്തരവിട്ടതിന് പുറമേ സപ്തംബർ ആറുവരെ വീട്ടുതടങ്കലിൽ വെയ്ക്കണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഉൾപ്പെട്ട അഞ്ചംഗ ബഞ്ചിൻറേതാണ് ഉത്തരവ്. അറസ്റ്റിൽ മഹാരാഷ്ട്ര സർക്കാർ മറുപടി പറയണമെന്നും ഉത്തരവിൽ പറയുന്നു. `ജനാധിപത്യത്തിലെ സേഫ്റ്റി വാൽവാണ് എതിരഭിപ്രായങ്ങൾ. നിങ്ങൾ സേഫ്റ്റി വാൽവ് അനുവദിക്കുന്നില്ലെങ്കിൽ പ്രഷർകുക്കർ പൊട്ടിത്തെറിക്കും’ – ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഡ് ഹർജിയിൽ വാദം കേൾക്കുന്നതിനിടെ പറഞ്ഞു. മനുഷ്യാവകാശ പ്രവർത്തകരായ വെർണോൻ ഗോൺസാൽവസ്, ഗൗതം നാവ്ലാഖ, തെലുങ്കുകവി വരവര റാവു, അഭിഭാഷകൻ അരുൺ ഫെരേര, തൊഴിലാളി യൂണിയൻ പ്രവർത്തക സുധ ഭരദ്വാജ് എന്നിവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് സുപ്രീം കോടതിയുടെ സുപ്രധാന വിധി. ആക്ടിവിസ്റ്റുകളുടെ അറസ്റ്റ് നടപടി ക്രമങ്ങൾ പാലിക്കാതെയാണെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ കണ്ടെത്തി. ഇത് മനുഷ്യാവകാശങ്ങളുടെ ലംഘനമാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി മഹാരാഷ്ട്ര ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും ദേശീയ മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ് അയച്ചു.