വ്യഭിചാര കേസുകളിൽ പുരുഷന്മാരെ മാത്രം കുറ്റക്കാരാക്കുന്നത് തുല്യതയ്ക്കെതിരെയുള്ള കടന്നുകയറ്റമെന്ന് സുപ്രീം കോടതി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ഡൽഹി: വ്യഭിചാര കേസുകളിൽ പുരുഷന്മാരെ മാത്രം കുറ്റക്കാരാക്കുന്നതിനെതിരെ സുപ്രീം കോടതി. തുല്യതയ്ക്കുള്ള അവകാശത്തെ ഹനിക്കുന്നതാണിതെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. നിലവിലുള്ള നിയമം വിവാഹിതരായ പുരുഷനും സ്ത്രീക്കും വ്യത്യസ്ത പരിഗണനയാണ് നൽകുന്നതെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.ജോസഫ് ഷൈൻ എന്ന വ്യക്തി സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ വിലയിരുത്തൽ. ഭർതൃമതിയായ സ്ത്രീയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന പുരുഷൻ നിയമനടപടികൾക്ക് വിധേയനാവുകയും കൃത്യത്തിൽ തുല്യപങ്കാളിയായ സ്ത്രീയെ വെറുതെവിടുകയും ചെയ്യുന്ന സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ആർഎഫ് നരിമാൻ, എ എം ഖാൻവിൽക്കർ, ഡി വൈ ചന്ദ്രചൂഢ്, ഇന്ദു മൽഹോത്ര എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേട്ടത്. വൈവാഹിക ജീവിതത്തിലെ വിശ്വസ്തത സ്ത്രീക്കും പുരുഷനും ഒരു പോലെ ബാധകമാണെന്ന് കോടതി പറഞ്ഞു. പുരുഷൻ മാത്രം ശിക്ഷാർഹനാകുന്നത് ഭരണഘടനയുടെ 14-ാം അനുച്ഛേദം ഉറപ്പുനൽകുന്ന തുല്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനമാണ്.