
ക്രൈം ഡെസ്‌ക്
കോട്ടയം: പോക്‌സോ കേസുകൾ എങ്ങിനെയൊക്കെ ദുരുപയോഗം ചെയ്യുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഏറ്റുമാനൂർ സ്‌കൂളിലെ സംഗീത അദ്ധ്യാപകൻ വൈക്കം ആറാട്ടുകുളങ്ങര തെക്കൻകോവിൽ വീട്ടിൽ നരേന്ദ്രബാബു(51)വിനെയാണ് വൈക്കത്തെ പഴയ ചുടുകാ്ട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ ആത്മഹത്യാക്കുറിപ്പിൽ സ്‌കൂളിലെ സൂപ്രണ്ടിനെതിരെയും, കൗൺസിലർക്കെതിരെയും, ഡ്രൈവർക്കെതിരെയും പരാമർശങ്ങളുണ്ട്. ഈ മൂന്നു പേരും ചേർന്ന് തന്നെ കള്ളക്കേസിൽ കുടുക്കുകയായിരുന്നുവെന്നും ഇതാണ് ജീവനൊടുക്കാൻ കാരണമെന്നും ആത്മഹത്യാ കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.
അദ്ധ്യാപകന്റെ ആത്മഹത്യയിൽ ഏറ്റുമാനൂർ സ്‌കൂളിലെ സഹപ്രവർത്തകരായ അദ്ധ്യാപകരും പ്രതിസ്ഥാനത്ത് നിൽക്കുകയാണ്. ഇത് കൂടാതെയാണ് അദ്ധ്യാപകനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് ഉപ ഡയറക്ടറുടെ ഓഫിസിലേയ്ക്കു പ്രകടനം നടത്തിയ എബിവിപി പ്രവർത്തകർ പ്രതിക്കൂട്ടിലായിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ നവംബറിലാണ് അദ്ധ്യാപകനെതിരെ പോക്‌സോ ആക്ട് ചുമത്തി കേസെടുത്തത്. ആദ്യം പരാതി ലഭിച്ചെങ്കിലും ഏറ്റുമാനൂർ പൊലീസ് അദ്ധ്യാപകനെ അറസ്റ്റ് ചെയ്യാൻ തയ്യാറായില്ല. മൊഴികളിൽ വൈരുദ്ധ്യവും പ്രശ്‌നങ്ങളും കണ്ടതിനെ തുടർന്നാണ് പരാതി പരിഗണിക്കുന്നതും കേസ് എടുക്കുന്നതും പൊലീസ് വൈകിപ്പിച്ചത്. എന്നാൽ, ഇതിനെതിരെ അദ്ധ്യാപകനെതിരെ ഗൂഡാലോചന നടത്തിയ സംഘം ഗൂഢനീക്കം നടത്തുകയായിരുന്നു.
അദ്ധ്യാപകനെ കുടുക്കാൻ ലക്ഷ്യമിട്ട സംഘം, ഇദ്ദേഹത്തിനെതിരെ ജില്ലാ പൊലീസ് മേധാവിയ്ക്കും ഡിവൈഎസ്പിയ്ക്കും പരാതി നൽകി. ഇതോടെ അന്വേഷണം നടത്തും മുൻപ് തന്നെ പ്രതിയെ അറസ്റ്റ് ചെയ്യാൻ പൊലീസ് നിർബന്ധിതരായി. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത അദ്ധ്യാപകൻ എന്ന ചീത്തപ്പേര് അദ്ദേഹത്തെ വല്ലാതെ സമൂഹത്തിൽ ഒറ്റപ്പെടുത്തി. ഇതെല്ലാം ചേർന്ന സമ്മർദത്തിന് ഒടുവിലാണ് ഇദ്ദേഹം ജീവനൊടുക്കിയത്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.