
കാഞ്ഞിരപ്പള്ളി: സേനയില്‍നിന്ന് വിരമിച്ചെങ്കിലും ആശാൻ എന്ന് വിളിപ്പേരുള്ള സബ് ഇൻസ്പെക്ടർ കാഞ്ഞിരപ്പള്ളി സ്വദേശി മാമ്മൂട്ടില്‍ വീട്ടില്‍ എം.എ.സുധൻ ഇനിയും പൊലീസിനൊപ്പമുണ്ടാകും. കേസ് ഡയറി തയാറാക്കുന്നതിലെ അനുഭവസമ്പത്ത് തുടർന്നും ഉപയോഗപ്പെടുത്തുകയാണ് ഇനി ഇദ്ദേഹത്തിൻെറ ചുമതല. ജില്ലയിലെ 25 കേസുകളില്‍ അന്വേഷണ ഉദ്യോഗസ്ഥർക്കൊപ്പം എഴുത്തുജോലികള്‍ ചെയ്തതാണ് ഇദ്ദേഹത്തിന്‍റെ മുതല്‍ക്കൂട്ട്.
ചാർജ് ഷീറ്റ് തയാറാക്കല്‍, മൊഴി രേഖപ്പെടുത്തല്‍, മഹസർ തയാറാക്കല്‍, കോടതിയില്‍ നല്‍കാനുള്ള റിപ്പോർട്ട് തയാറാക്കല്‍ എന്നിവയില്‍ വിദഗ്ധനാണ് ഇദ്ദേഹം.
പൊതുജനങ്ങള്‍ക്ക് നിയമപരമായ പരിഹാരം സ്വതസിദ്ധമായ ശൈലിയില്‍ പറഞ്ഞുകൊടുക്കുകയും കേസുകള്‍ എഴുതുകയും ചെയ്തതോടെ സുധൻ സഹപ്രവർത്തകരുടെ ‘ആശാൻ’ ആയി മാറി. 30 വർഷം സേനയില്‍ ജോലി ചെയ്ത ഇദ്ദേഹം നിരവധി ബഹുമതികള്‍ നേടിയിട്ടുണ്ട്. 2021ല്‍ മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ സുധന് ലഭിച്ചിട്ടുണ്ട്. അമ്പതോളം പൊലീസ് റിവാർഡുകള്‍, മുപ്പത് ഗുഡ് സർവിസ് എൻട്രികള്‍, നാല് ഡി.ജി.പിമാർ നല്‍കിയ അനുമോദന പത്രങ്ങള്‍ എന്നിവ മികവിന്‍റെ ഉദാഹരണമായുണ്ട്.
ഏറെ കോളിളക്കം സൃഷ്ടിച്ച കെവിൻ കേസില്‍ ഐ.ജി വിജയ് സാക്കറയും എസ്.പി ഹരിശങ്കറും ക്രൈംബ്രാഞ്ച് എസ്.പി ഗിരീഷ് പി. സാരഥിയും അടങ്ങിയതായിരുന്നു അന്വേഷണ സംഘം. ഇതിന്‍റെ മുഴുവൻ എഴുത്തുജോലികളും ചെയ്തത് സുധനായിരുന്നു. കേസന്വേഷണം സുതാര്യവും ഫലപ്രദവുമായിരിക്കണം,

Whatsapp Group 1 | Whatsapp Group 2 |Telegram Group
തെളിവുകള്‍ ക്രോഡീകരിച്ച് ഫൈനല്‍ റിപ്പോർട്ട് തയാറാക്കി കോടതിയില്‍ കൊടുക്കണം, പ്രോസിക്യൂഷനെ സഹായിക്കാൻ ഒരു പൊലീസുകാരൻ ഉണ്ടാകും. അത് ഒരു പ്രധാന ഘടകമാണ്. ഈ മൂന്ന് കാര്യങ്ങള്‍ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണമെന്നാണ് സുധന്‍റെ അഭിപ്രായം.
കോട്ടയം, ഇടുക്കി ജില്ലകളില്‍ ജോലി ചെയ്തിട്ടുള്ള ഇദ്ദേഹം മേയ് 31നാണ് പാമ്പാടി സ്റ്റേഷനില്‍നിന്ന് എസ്.ഐയായി വിരമിച്ചത്. മാതാവ് ഭാർഗവിയമ്മക്കും ഭാര്യ സന്ധ്യക്കുമൊപ്പം കാഞ്ഞിരപ്പള്ളിയിലാണ് താമസം. ജോലിക്കാരായ അരുണിമ, മധുരിമ എന്നിവരാണ് മക്കള്‍.