മകൾ സർക്കാർ സര്‍വ്വീസില്‍ സേവനം ചെയ്യണമെന്നായിരുന്നു തൃശൂർ പാലപ്പിളളി എലിക്കോട് ആദിവാസി ഊരിലെ ഊരുമൂപ്പൻ ഉണ്ണിച്ചെക്കന്റെ ഏറ്റവും വലിയ ആഗ്രഹം, എന്നാൽ മകൾ സബ് ഇൻസ്പെക്ടറായി ചുമതലയേറ്റപ്പോൾ അത് കാണാൻ ഉണ്ണിച്ചെക്കനുണ്ടായിരുന്നില്ല, തന്റെ നേട്ടത്തിൽ സന്തോഷിക്കാൻ അച്ഛനില്ലെന്ന സങ്കടത്തിലാണ് കണ്ണൂരിൽ സബ് ഇൻസ്പെക്ടറായി ചുമതലയേറ്റ ഇ യു സൗമ്യ
സ്വന്തം ലേഖിക
കണ്ണൂർ: അച്ഛന്റെ ആഗ്രഹം പൂർത്തിയാക്കി സൗമ്യ സബ് ഇൻസ്പെക്ടർ പദവിയിലേക്ക് . പക്ഷെ മകളുടെ ഉയർച്ച കാണാൻ അച്ഛനില്ലെന്ന സങ്കടത്തിൽ കണ്ണൂരിൽ സബ് ഇൻസ്പെക്ടറായി ചുമതലയേറ്റ് ഇ യു സൗമ്യ. കഴിഞ്ഞ ജനുവരിയിലാണ് ഊരുമൂപ്പൻ ഉണ്ണിച്ചെക്കൻ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്
അധ്യാപക ജോലിയിൽ നിന്നാണ് സൗമ്യ പൊലീസ് യൂണിഫോമിലേക്കെത്തുന്നത്. തൃശൂർ കേരള വർമ്മ കോളേജിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തരബിരുദം നേടി. ബിഎഡ്ന് ശേഷം പഴയന്നൂർ തൃക്കണായ ഗവ യുപി സ്കൂളിൽ അധ്യാപക ജോലിയിൽ പ്രവേശിച്ചു. സിവിൽ സർവ്വീസിനോടായിരുന്നു താത്പര്യമെന്നും സൗമ്യ പറയുന്നു. എന്നാൽ ജീവിതത്തിൽ നേരിടേണ്ടി വന്ന അവഗണനകളും അനുഭവങ്ങളുമാണ് പൊലീസ് യൂണിഫോമിനോട് താത്പര്യം തോന്നാൻ കാരണമായതെന്നും സൗമ്യയുടെ വാക്കുകൾ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അച്ഛൻ മരിക്കുന്ന സമയത്ത് രാമവർമ്മപുരം പൊലീസ് ക്യാംപിൽ പരിശീലനത്തിലായിരുന്നു സൗമ്യ. അമ്മ മണിയുടെയും ഭർത്താവ് ടിഎസ് സുബിന്റെയും പിന്തുണയോടെയാണ് അച്ഛന്റെ ആഗ്രഹം നിറവേറ്റാൻ സാധിച്ചതെന്നും സൗമ്യ അഭിമാനത്തോടെ പറയുന്നു. ‘മുൻകാലങ്ങളെ അപേക്ഷിച്ച് ആദിവാസി മേഖലയിൽനിന്നുള്ള കുട്ടികൾ വിദ്യാഭ്യാസപരമായി ഏറെ മുന്നേറുന്നുണ്ട്. എന്നാൽ സർക്കാർ ഉദ്യോഗത്തിലേക്കും മറ്റും എത്തുന്നവരുടെ എണ്ണം ഇപ്പോഴും പരിമിതമായി തന്നെ അവശേഷിക്കുന്നു. ഈ സാഹചര്യം മാറണം.
തൊഴിലധിഷ്ഠിത കോഴ്സുകൾ തിരഞ്ഞെടുക്കുന്നതിനും പി.എസ്.സി. യുടേതുൾപ്പെടെയുള്ള പരീക്ഷകൾക്കും വിദ്യാർഥികളെ കൂടുതൽ സജ്ജരാക്കണം.’ തന്റെ നേട്ടം ആദിവാസി മേഖലയിലെ കുട്ടികൾക്ക് പ്രചോദനമാകണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നുവെന്നും സൗമ്യ പറഞ്ഞു.