മലപ്പുറത്ത് ലഹരിയുമായി ദമ്പതികള്‍; തിരുവനന്തപുരത്ത് ഗര്‍ഭിണിയുമായി വീട് വാടകയ്ക്കെടുത്ത് ലഹരി ഇടപാട്; പന്തളത്ത് യുവതിയും കൂട്ടരിൽ നിന്നും പിടിച്ചെടുത്തത് കഞ്ചാവും ലൈംഗിക ഉത്തേജന മരുന്നുകളും; കലൂരില്‍ ലക്ഷദ്വീപ് സ്വദേശികള്‍ക്ക് സഹായിയായി ചേര്‍ത്തലക്കാരി; ഇരുപ്പത്തിനാല് മണിക്കൂറിനിടെ സംസ്ഥാനത്ത് നാല് യുവതികള്‍ അടക്കം പതിനാറ് പേര്‍ ലഹരിയുമായി പിടിയിൽ…..!
സ്വന്തം ലേഖിക
മലപ്പുറം: 24 മണിക്കൂറിനിടെ സംസ്ഥാനത്ത് നാലിടങ്ങളിലായി നാല് യുവതികള്‍ അടക്കം 16 പേരാണ് മയക്കുമരുന്നുകളുമായി പിടിയിലായത്.
മൊറയൂര്‍ മുക്കണ്ണന്‍ കീരങ്ങാട്ടുതൊടി ഉബൈദുല്ല (26), കൊണ്ടോട്ടി കീരങ്ങാട്ടുപുറായ് അബ്ദുറഹ്‌മാന്‍ (56), ഭാര്യ സീനത്ത് (50) എന്നിവരാണ് മലപ്പുറത്ത് നിന്നും അറസ്റ്റിലായത്. എക്സൈസ് വകുപ്പിന്റെ സംയുക്ത സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ 75 കിലോ കഞ്ചാവും 52 ഗ്രാം എം.ഡി.എം.എയും പിടിച്ചെടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉബൈദുല്ലയുടെ ബൈക്കില്‍നിന്നും അബ്ദുറഹ്‌മാന്റെ വീട്, കാറ് എന്നിവിടങ്ങളില്‍നിന്നുമാണ് ലഹരിവസ്തുക്കള്‍ കണ്ടെടുത്തത്. ഉത്തരമേഖലാ എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡ്, മലപ്പുറം എക്‌സൈസ് ഇന്റലിജന്‍സ്, മലപ്പുറം എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ്, മലപ്പുറം എക്‌സൈസ് റെയ്ഞ്ച് എന്നിവ ചേര്‍ന്നാണ് പരിശോധന നടത്തിയത്.
മാസങ്ങളായി ഇവരെ നിരീക്ഷിച്ചുവന്ന അന്വേഷണസംഘം മയക്കുമരുന്ന് ആവശ്യക്കാരെന്ന വ്യാജേന സമീപിച്ചാണ് സംഘത്തെ പിടികൂടിയത്. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ കഞ്ചാവ് വില്‍പ്പന നടത്തുന്ന സംഘമാണ് ഇവരെന്ന് കമ്മീഷണര്‍ സ്‌ക്വാഡ് ഇന്‍സ്പെക്ടര്‍ മുഹമ്മദ് ഷഫീഖ് പറഞ്ഞു. കേസില്‍ കുടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
24 മണിക്കൂറിനിടെ കേരളത്തില്‍ നാലിടങ്ങളിലാണ് മയക്കുമരുന്ന് സംഘങ്ങള്‍ പിടിയിലായത്. മൊറയൂരിലെ വീട്ടില്‍നിന്നും കലൂരിലെയും പന്തളത്തെയും ലോഡ്ജുകളില്‍ നിന്നും ആക്കുളത്തെ വാടക വീട്ടില്‍ നിന്നുമാണ് ലഹരിമരുന്ന് പിടികൂടിയത്. എറണാകുളത്ത് നിന്ന് 0.34 ഗ്രാം എംഡിഎംഎയും 155 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ലക്ഷദ്വീപ് കല്‍പേനി സ്വദേശികളായ മുഹമ്മദ് താഹിര്‍ ഹുസൈന്‍ (24), നവാല്‍ റഹ്മാന്‍ (23), സി പി സിറാജ് (24), ചേര്‍ത്തല എഴുപുന്ന സ്വദേശിനി സോനു സെബാസ്റ്റിയന്‍ (23), തൃശ്ശൂര്‍ അഴീക്കോട് സ്വദേശി അല്‍ത്താഫ് (24) എന്നിവരെയാണ് നര്‍ക്കോട്ടിക് സെല്‍ എസിപിക്ക് കീഴിലുള്ള ഡാന്‍സാഫ് സംഘം പിടികൂടിയത്.
പന്തളത്ത് നിന്ന് 154 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്. അടൂര്‍ പറക്കോട് സ്വദേശി രാഹുല്‍ (29), കൊല്ലം കുന്നിക്കോട് സ്വദേശിനി ഷാഹിന (23), പള്ളിക്കല്‍ പെരിങ്ങനാട് സ്വദേശി ആര്യന്‍ (21), പന്തളം കുടശനാട് സ്വദേശി വിധു കൃഷ്ണന്‍(20), കൊടുമണ്‍ സ്വദേശി സജിന്‍ (20) എന്നിവരാണ് പിടിയിലായത്. ജില്ലാ പൊലീസ് മേധാവിയുടെ ഡാന്‍സാഫ് ടീമിന്റെ നേത്യത്വത്തില്‍ നടത്തിയ റെയിഡിലാണ് സംഘം പിടിയിലായത്.
തിരുവനന്തപുരം ആക്കുളത്ത് വാടകവീട്ടില്‍നിന്ന് നൂറ് ഗ്രാം എംഡിഎംഎയുമായി നാലുപേരെ പൊലീസ് പിടികൂടി. കണ്ണൂര്‍ പാനൂര്‍ സ്വദേശി അഷ്‌കര്‍, തിരുവനന്തപുരം ആക്കുളം സ്വദേശി മുഹമ്മദ് ഷാരോണ്‍, ആറ്റിങ്ങല്‍ സ്വദേശി സീന, കോഴിക്കോട് കൊടുവള്ളി സ്വദേശി ഫഹദ് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍നിന്ന് ആക്കുളത്തേക്ക് ലഹരിമരുന്ന് എത്തിച്ചതായി ശ്രീകാര്യം പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് ആക്കുളം നിഷിന് സമീപത്തെ വാടകവീട്ടില്‍ പൊലീസ് സംഘം പരിശോധന നടത്തുകയും എംഡിഎംഎ പിടിച്ചെടുക്കുകയുമായിരുന്നു.