
സംസ്ഥാന ഖജനാവിലേക്ക് കോടികളൊഴുക്കി മദ്യ വില്‍പന; ഇക്കുറി സകല റെക്കോര്‍ഡും ഭേദിക്കും; ലക്ഷ്യം കൈവരിക്കാൻ എക്സൈസ് വകുപ്പ്….!
സ്വന്തം ലേഖിക
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വര്‍ഷം മദ്യ വില്‍പനയില്‍ നിന്ന് ലഭിച്ച വരുമാനത്തില്‍ റെക്കോര്‍ഡ് വര്‍ധന.
എക്സൈസ് വകുപ്പ് 2022-23 സാമ്പത്തിക വര്‍ഷം നിശ്ചയിച്ചിട്ടുള്ള ലക്ഷ്യം കൈവരിക്കും. ഫെബ്രുവരി 28 വരെ, വില്‍പ്പന നികുതി ഒഴികെ മദ്യവില്‍പ്പനയില്‍ നിന്ന് സംസ്ഥാന ഖജനാവിലേക്ക് 2,480.15 കോടി രൂപ വരുമാനമായി ലഭിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുൻപ് 2018-19ല്‍ 1,948.69 കോടി രൂപ ലഭിച്ചതായിരുന്നു ഇതിന് മുമ്പത്തെ ഏറ്റവും ഉയര്‍ന്ന വരുമാനം. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം വരുമാനം 2,480.63 കോടി രൂപയായിരുന്നു.
ഈ വര്‍ഷം മാര്‍ച്ചിലെ കണക്കുകൂടി പുറത്തുവരുമ്പോള്‍ വരുമാനം റെക്കോര്‍ഡ് ഉയരത്തിലെത്തുമെന്നാണ് പ്രതീക്ഷ. ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ മദ്യവില്‍പനയില്‍ നിന്ന് 2,655.52 കോടി രൂപയായിരുന്നു പ്രതീക്ഷിച്ച വരുമാനം. എന്നാല്‍, ഇത് പിന്നീട് 2,800.45 കോടി രൂപയായി ഉയര്‍ത്തി. ബാര്‍ ഹോട്ടലുകളും ബിയര്‍ വൈന്‍ പാര്‍ലറുകളും ഉള്‍പ്പെടെ മിക്ക ലൈസന്‍സുകളും പുതുക്കുന്ന മാസമായതിനാല്‍ മാര്‍ച്ചിലെ വരുമാനം വളരെ കൂടുതലായിരിക്കും.
നിലവിലുള്ള ബാര്‍ ഹോട്ടലുകള്‍, ബിയര്‍, വൈന്‍ പാര്‍ലറുകള്‍, ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ എന്നിവയുടെ ലൈസന്‍സ് പുതുക്കിയാല്‍ മാത്രം ഏകദേശം 225 കോടി രൂപ ലഭിക്കും. മറ്റ് ഫീസും ലൈസന്‍സ് പുതുക്കലും കൂടി ചേര്‍ത്താല്‍ 500 കോടി കവിയുമെന്ന് പ്രതീക്ഷിക്കുന്നു.
മാര്‍ച്ചിലെ മൊത്തം കണക്കുകള്‍ പുറത്തുവരുമ്പോള്‍ വരുമാനം 3000 കോടിയായി മാറുമെന്ന് കണക്കുകൂട്ടുന്നു.
എക്സൈസ് ഡ്യൂട്ടി, ലൈസന്‍സ് ഫീസ്, മറ്റ് റെഗുലേറ്ററി ഫീസ് എന്നിവയാണ് വരുമാനത്തിലെ പ്രധാന ഘടകങ്ങള്‍. ഒരു ലിറ്ററിന് വാങ്ങുന്ന വിലയുടെ 21.5% മുതല്‍ 23.5% വരെയുള്ള സ്ലാബുകളിലായാണ് എക്സൈസ് തീരുവ കണക്കാക്കുന്നത്.
എക്സൈസ് തീരുവയുടെ ഏറ്റവും ഉയര്‍ന്ന നിരക്ക് ലിറ്ററിന് 237 രൂപയാണ്. വില്‍പന നികുതിയും അടുത്തിടെ പരിഷ്കരിച്ചതോടെ മദ്യത്തില്‍ നിന്നുള്ള വരുമാനം ഇനിയും ഉയരും. കഴിഞ്ഞ വര്‍ഷം നവംബറില്‍ സര്‍ക്കാര്‍ വില്‍പ്പന നികുതി നാല് ശതമാനം വര്‍ധിപ്പിച്ചിരുന്നു.
ഏപ്രില്‍ 1 മുതല്‍ സര്‍ക്കാര്‍ ചുമത്തുന്ന സാമൂഹിക സുരക്ഷാ സെസ് പ്രാബല്യത്തില്‍ വരുന്നതോടെ വില വീണ്ടും ഉയരും.