
സ്വന്തം ലേഖകൻ
ചെന്നൈ: രണ്ട് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കിയ സ്റ്റാലിന്‍ സര്‍ക്കാര്‍ മന്ത്രിസഭാ പുനഃസംഘടനയ്ക്കൊരുങ്ങുന്നുവെന്ന് സൂചന.
ധനമന്ത്രി പളനിവേല്‍ ത്യാഗരാജനുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പിന്നാലെയാണ് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നീക്കം. സ്റ്റാലിന്റെ മകന്‍ ഉദയനിധിക്കും മരുമകന്‍ ശബരീശനും എതിരേ ധനമന്ത്രിയായ പി.ടി.ആര്‍. സംസാരിക്കുന്ന ശബ്ദസന്ദേശം ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പുറത്തുവിട്ടത് തമിഴ്നാട്ടില്‍ വലിയ രാഷ്ട്രീയവിവാദമായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മുഖ്യമന്ത്രിയുടെ വിദേശസന്ദര്‍ശനത്തിന് മുന്നോടിയായി അടുത്ത രണ്ട് ആഴ്ചയ്ക്കുള്ളില്‍ മന്ത്രിസഭാ പുനഃസംഘടനയുണ്ടാവുമെന്നാണ് സൂചന. മന്നാര്‍ഗുഡിയില്‍നിന്നുള്ള എം.എല്‍.എ. ടി.ആര്‍.ബി. രാജ മന്ത്രിസഭയിലേക്കെത്തുമെന്നാണ് സൂചന. മൂന്ന് വട്ടം എം.എല്‍.എയായ ഇദ്ദേഹം മുതിര്‍ന്ന നേതാവും എം.പിയുമായ ടി.ആര്‍. ബാലുവിന്റെ മകനാണ്. ശങ്കരന്‍കോവില്‍ എം.എല്‍.എയായ ഇ. രാജയും മന്ത്രിസഭയിലേക്കെത്തിയേക്കും.
35 അംഗ മന്ത്രിസഭയാണ് നിലവില്‍ തമിഴ്നാട്ടിലുള്ളത്. പുതിയ അംഗങ്ങളെ ചേര്‍ക്കണമെങ്കില്‍ മറ്റുചിലരെ മാറ്റിനിര്‍ത്തേണ്ടിവരും. മന്ത്രിസഭയില്‍ മോശം പ്രകടനം കാഴ്ചവെക്കുന്ന രണ്ടുപേരെ മാറ്റിനിര്‍ത്തുമെന്നാണ് സൂചന. പളനിവേല്‍ ത്യാഗരാജനെ സ്റ്റാലിന്‍ കൈവിടുമോ എന്നതാണ് രാഷ്ട്രീയകേന്ദ്രങ്ങളിലെ ആകാംക്ഷ.
ഉദയനിധിയും ശബരീശനും അഴിമതിയിലൂടെ കോടികളുണ്ടാക്കുന്നു. ഇവര്‍ പാര്‍ട്ടിയെയും സര്‍ക്കാരിനെയും ഒരേ സമയം നിയന്ത്രിക്കുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും പി.ടി.ആര്‍. പറയുന്ന തരത്തിലുള്ള രണ്ട് ശബ്ദസന്ദേശങ്ങളാണ് അണ്ണാമലൈ പുറത്ത് വിട്ടത്. എന്നാല്‍ നിര്‍മിതബുദ്ധി ഉപയോഗിച്ച് തയ്യാറാക്കിയവയാണ് രണ്ട് സന്ദേശങ്ങളെന്നും പ്രതികരിച്ച പി.ടി.ആര്‍. താന്‍ ഒരിക്കലും ഉദയനിധിയെയും ശബരീശനെയും വിമര്‍ശിച്ചിട്ടില്ലെന്നും വിശദീകരിച്ചിരുന്നു.