
രാകേഷ് ശര്‍മ്മയ്ക്ക് ശേഷം ആദ്യ ഇന്ത്യക്കാരൻ; മെയ് 29ന് ശുഭാൻഷു ശുക്ലയുമായി ആക്‌സിയം 4 ബഹിരാകാശ നിലയത്തിലേക്ക്; സ്പേസ് എക്സിന്റെ ഡ്രാഗണ്‍ പേടകത്തിലാണ് യാത്ര
തിരുവനന്തപുരം: രാകേഷ് ശർമ്മയ്ക്ക് ശേഷം ഇന്ത്യാക്കാരനായ ശുഭാൻഷു ശുക്ല ആദ്യമായി ബഹിരാകാശ നിലയത്തിലേക്ക് പോകുന്ന ആക്‌സിയം 4 വിക്ഷേപണം മെയ് 29ന്.
29 രാത്രി പത്തരയ്ക്കാണ് വിക്ഷേപണം നടക്കുന്നത്. നാസയുടെ മുതിർന്ന ബഹിരാകാശ പര്യവേഷക പെഗ്ഗി വിറ്റ്സണ്‍, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്കി, ഹംഗറിയില്‍ നിന്നുള്ള ടിബോർ കാപു എന്നിവരാണ് ശുഭാൻഷുവിനോടൊപ്പം ബഹിരാകാശത്തേക്ക് പോകുന്നത്.
സ്പേസ് എക്സിന്റെ ഡ്രാഗണ്‍ പേടകത്തിലാണ് യാത്ര. സ്പേസ് എക്സിന്റെ തന്നെ ഫാല്‍ക്കണ്‍ 9 റോക്കറ്റായിരിക്കും വിക്ഷേപണ വാഹനം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുനിത വില്യംസ് ബഹിരാകാശ നിലയത്തില്‍ നിന്ന് മടങ്ങി വന്ന അതേ ഡ്രാഗണ്‍ പേടകത്തിലാണ് ശുഭാൻഷു ശുക്ലയും സംഘവും പോകുന്നത്. ഇന്ത്യൻ മണ്ണില്‍ നിന്ന് ഇന്ത്യൻ പേടകത്തില്‍ മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുന്ന ഗഗൻയാൻ പദ്ധതി ഇസ്രൊയുടെയും ഇന്ത്യയുടെയും സ്വപ്നമാണ്.
ആ ദൗത്യത്തിനായി തെരഞ്ഞെടുക്കപ്പെട്ടവർ നാല് പേരില്‍ ഒരാളാണ് ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻശു ശുക്ല. ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർ, ഗ്രൂപ്പ് ക്യാപ്റ്റൻ അംഗദ് പ്രതാപ്, ഗ്രൂപ്പ് ക്യാപ്റ്റൻ അജിത് കൃഷ്ണൻ എന്നിവരാണ് മറ്റുള്ളവർ. ഗഗൻയാൻ ദൗത്യത്തിന് മുന്നോടിയായാണ് ശുഭാൻഷു ശുക്ല ബഹിരാകാശ നിലയത്തിലേക്ക് പോകുന്നത്.