സോഫ്റ്റ് വെയറിനെ കൂട്ടുപിടിച്ച് ട്രഷറി സ്തംഭനം ഇടതു സർക്കാർ തുടർക്കഥയാക്കി: രഞ്ജു കെ മാത്യു

സോഫ്റ്റ് വെയറിനെ കൂട്ടുപിടിച്ച് ട്രഷറി സ്തംഭനം ഇടതു സർക്കാർ തുടർക്കഥയാക്കി: രഞ്ജു കെ മാത്യു

കോട്ടയം: തുടർച്ചയായി ഉണ്ടാകുന്ന ട്രഷറി സ്തംഭനത്തിന് കാരണം കണ്ടെത്തി ശാശ്വത പരിഹാരം കാണുവാൻ സർക്കാർ തയ്യാറാകണമെന്ന് കേരള എൻ ജി ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി രഞ്ജു കെ മാത്യു ആവശ്യപ്പെട്ടു.

ഖജനാവിലെ പണം മുഴുവൻ സർക്കാർ സ്പോൺസേർഡ് പരസ്യങ്ങൾക്കും പി.ആർ ഏജസികൾക്കും വാരിക്കോരിക്കൊടുത്ത് ധൂർത്തടിച്ച് കാലിയാക്കിയ ശേഷം സോഫ്റ്റ് വെയറിൻ്റെ പേരു പറഞ്ഞ് ട്രഷറി സ്തംഭനം അടിച്ചേൽപ്പിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

ഒരാഴ്ച പിന്നിട്ടിട്ടും ജീവനക്കാർക്കും പെൻഷൻകാർക്കും ശമ്പളവും പെൻഷനും പൂർണ്ണമായും നൽകാൻ കഴിഞ്ഞിട്ടില്ല.സോഫ്റ്റ് വെയർ അപാകതയും സെർവ്വർ തകരാറും കാരണം മെച്ചപെട്ട സേവനം നൽകുവാൻ ജീവനക്കാർക്ക് കഴിയുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ട്രഷറി ഇടപാടിനെത്തുന്നവർ മണിക്കൂറുകൾ കാത്ത് നിന്ന് പല ദിവസങ്ങളിലും നിരാശരായി മടങ്ങേണ്ട സ്ഥിതിയാണ്. ഇതു മൂലം ഇടപാടുകാർ ജീവനക്കാരുമായി കലഹിക്കുന്നത് പതിവായെന്നും അദ്ദേഹം പറഞ്ഞു. സ്വന്തക്കാർക്കും പാർട്ടിക്കാർക്കും പിൻവാതിൽ നിയമനങ്ങൾ നടത്തി ഖജനാവ് കൊള്ളയടിച്ച് സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി തകർത്തതിൻ്റെ പരിണിത ഫലമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ട്രഷറി സ്തംഭനത്തിന് പരിഹാരം കാണുക , ഓഫീസ് അറ്റൻഡൻറ് , ടൈപ്പിസ്റ്റ് തസ്തിക നിർത്തലാക്കാനുള്ള ശബള കമ്മീഷൻ ശുപാർശ തള്ളിക്കളയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള എൻ ജി ഒ അസോസിയേഷൻ കോട്ടയം ജില്ലാ ട്രഷറിയ്ക്ക് മുമ്പിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സജിമോൻ സി ഏബ്രഹാം അധ്യക്ഷത വഹിച്ചു.

സതീഷ് ജോർജ് , സോജോ തോമസ് , കണ്ണൻ ആൻഡ്രൂസ് , ബെന്നി ജോർജ് , ജോഷി മാത്യു , അജേഷ് പി.വി. , സ്മിത രവി , ടി.കെ. അജയൻ , രാജേഷ് വി.ജി ., റെജി റ്റി ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.