സിദ്ധാർഥനെ ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ദിവസം സിനിമ കാണാൻ പോയ ഹോസ്റ്റല്‍ അന്തേവാസികള്‍; വിസിയുടെ കുറിപ്പിന്റെ മറവില്‍, നാലാം വർഷക്കാരായ രണ്ടു പേരെക്കൂടി ലിസ്റ്റില്‍ ഉള്‍പ്പെടുത്തി സസ്‌പെൻഷൻ പിൻവലിച്ചു ; വിദ്യാര്‍ത്ഥികള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഇപ്പോഴും കാണാമറയത്ത്; സിബിഐ എത്തുമ്പോള്‍ എല്ലാം തെളിയുമെന്നാണ് സിദ്ധാർത്ഥനെ സ്‌നേഹിക്കുന്നവരുടെ പ്രതീക്ഷ 

സിദ്ധാർഥനെ ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ദിവസം സിനിമ കാണാൻ പോയ ഹോസ്റ്റല്‍ അന്തേവാസികള്‍; വിസിയുടെ കുറിപ്പിന്റെ മറവില്‍, നാലാം വർഷക്കാരായ രണ്ടു പേരെക്കൂടി ലിസ്റ്റില്‍ ഉള്‍പ്പെടുത്തി സസ്‌പെൻഷൻ പിൻവലിച്ചു ; വിദ്യാര്‍ത്ഥികള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഇപ്പോഴും കാണാമറയത്ത്; സിബിഐ എത്തുമ്പോള്‍ എല്ലാം തെളിയുമെന്നാണ് സിദ്ധാർത്ഥനെ സ്‌നേഹിക്കുന്നവരുടെ പ്രതീക്ഷ 

Spread the love

സ്വന്തം ലേഖകൻ 

കല്‍പറ്റ: സഹപാഠി മരിച്ചാല്‍ അന്ന് സിനിമ കാണാൻ മനസ്സ് വന്ന മൃഗങ്ങളെ ചികില്‍സിപ്പിക്കാൻ പഠിക്കുന്ന കുട്ടികള്‍! പൂക്കോട് വെറ്ററിനറി ക്യാംപസ് വിദ്യാർത്ഥി ജെ.എസ്.സിദ്ധാർഥനെ ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ദിവസം അവിടെ നടന്നതെല്ലാം അസ്വാഭാവിക കാര്യങ്ങളാണ്. കൂടെയുള്ള ഒരാള്‍ മരിച്ചാല്‍ അന്ന് തന്നെ എന്തുകൊണ്ട് സിനിമയ്ക്ക് പോയി എന്നതില്‍ ദരൂഹത ഏറെയാണ്. സിബിഐ അന്വേഷണത്തിന് എത്തുമ്ബോള്‍ ഈ വിഷയവും പരിശോധിക്കും. ഹോസ്റ്റലില്‍ മരണം നടന്ന ദിനം കുട്ടികളെ കൂട്ടത്തോടെ സിനിമയ്ക്ക് പറഞ്ഞയച്ചതാണെന്ന വാദവും സജീവമാണ്.

അതിനിടെ സ്‌പെൻഷനിലായവരെ തിരിച്ചെടുത്തതില്‍ വൈസ് ചാൻസലറുടെ പ്രൈവറ്റ് സെക്രട്ടറിയുടെ മകനും ഉള്‍പ്പെട്ടതില്‍ വിവാദം. റാഗിങ് നടന്ന ഹോസ്റ്റലിലെ താമസക്കാരല്ലാത്ത ഒന്നാം വർഷ വിദ്യാർത്ഥികളുടെ സസ്‌പെൻഷൻ പിൻവലിക്കാൻ വിസി നല്‍കിയ കുറിപ്പിനെ തുടർന്നു 33 പേരെ തിരിച്ചെടുത്തതിലാണു വിസിയുടെ പ്രൈവറ്റ് സെക്രട്ടറിയായ അസി.രജിസ്റ്റ്രാറുടെ മകനും മകന്റെ സുഹൃത്തും ഉള്‍പ്പെട്ടത്. വിസിയുടെ കുറിപ്പിന്റെ മറവില്‍, നാലാം വർഷക്കാരായ രണ്ടു പേരെക്കൂടി ലിസ്റ്റില്‍ ഉള്‍പ്പെടുത്തി സസ്‌പെൻഷൻ പിൻവലിക്കുകയായിരുന്നു. ഇതെല്ലാം പൂക്കോട്ടെ അട്ടിമറി സാധ്യതകള്‍ക്ക് തെളിവാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹോസ്റ്റല്‍ അന്തേവാസികളടക്കം വിദ്യാർത്ഥികള്‍ കൂട്ടത്തോടെ സിനിമയ്ക്കും ഉത്സവത്തിനും പോയി എന്നതാണ് വസ്തുത. സിദ്ധാർഥനെ മരിച്ച നിലയില്‍ കണ്ട 18ന് വിദ്യാർത്ഥികള്‍ കൂട്ടത്തോടെ ബത്തേരിയിലും കല്‍പറ്റയിലും സിനിമയ്ക്കു പോയി. കുറച്ചുപേർ തലശ്ശേരിയിലെയും കണ്ണൂരിലെയും ഉത്സവങ്ങള്‍ക്കു പോയെന്നുമാണ് ആന്റി റാഗിങ് സ്‌ക്വാഡിനു ലഭിച്ച മൊഴി. തെളിവ് നശീകരണത്തിനായിരുന്നു ഈ കുട്ടികളെ ഹോസ്റ്റലില്‍ നിന്നും മാറ്റിയതെന്ന വാദവും സജീവമാണ്. ഹോസ്റ്റലില്‍ വമ്ബൻ മാഫിയയുണ്ട്. ഈ മാഫിയയാണ് കുട്ടികളെ സിനിമ കാണാൻ പറഞ്ഞു വിട്ടത്.

ഹോസ്റ്റലില്‍ നിന്ന് അന്തേവാസികളെ ബോധപൂർവം മാറ്റിനിർത്താനായിരുന്നോ ഈ നടപടിയെന്ന സംശയമാണുയരുന്നത്. സിദ്ധാർഥനെ മരിച്ച നിലയില്‍ കണ്ടെത്തുമ്ബോള്‍ സംഭവസ്ഥലത്ത് ഇല്ലായിരുന്നുവെന്നു കാണിക്കാൻ സിനിമാ ടിക്കറ്റ് വരെ സൂക്ഷിച്ച പ്രതികളുമുണ്ട്. സിദ്ധാർഥൻ ശുചിമുറിയിലേക്കു നടന്നുപോകുന്നതു കണ്ടതായി ഒരാള്‍ മാത്രമേ മൊഴി നല്‍കിയിട്ടുള്ളൂ. സിബിഐ അന്വേഷണം സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രേഖകളും കൈമാറി. സിബിഐ എത്തുമ്ബോള്‍ എല്ലാം തെളിയുമെന്നാണ് സിദ്ധാർത്ഥനെ സ്‌നേഹിക്കുന്നവരുടെ പ്രതീക്ഷ.

18ന് രാവിലെ മുതല്‍ സിദ്ധാർഥൻ ഡോർമിറ്ററിയിലെ കട്ടിലില്‍ പുതപ്പു തലയിലൂടെ മൂടിയ നിലയില്‍ കിടക്കുന്നതു കണ്ടുവെന്ന മൊഴിയാണു മറ്റുള്ളവരെല്ലാം നല്‍കിയത്. സംഭവത്തിനുശേഷം ഹോസ്റ്റലിലെ പാചകക്കാരിലൊരാള്‍ രാജിവച്ചു. സിദ്ധാർഥനു നേരിടേണ്ടി വന്ന ക്രൂരപീഡനങ്ങളുടെ ദൃശ്യങ്ങള്‍ വിദ്യാർത്ഥികള്‍ ഫോണില്‍ പകർത്തിയതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഈ ദൃശ്യങ്ങള്‍ പുറത്തു പോയിട്ടില്ല.

സസ്‌പെൻഷൻ പിൻവലിച്ചതിന് പിന്നിലെ കഥ

സസ്‌പെൻഷൻ പിൻവലിച്ച്‌ ഉത്തരവിടാനുള്ള നിർദ്ദേശം വിസിയുടെ കുറിപ്പു സഹിതം ഡീനിന് അയച്ചതും പ്രൈവറ്റ് സെക്രട്ടറിയാണെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു. സസ്‌പെൻഷൻ നേരിടേണ്ടിവന്ന 90 പേരില്‍ സീനിയർ ബാച്ചുകാരായ 57 പേർ വേറെയുമുണ്ടായിട്ടും പ്രൈവറ്റ് സെക്രട്ടറിയുടെ മകനെയും സുഹൃത്തിനെയുമൊഴികെ മറ്റാരെയും തിരിച്ചെടുത്തുമില്ല. സസ്‌പെൻഷൻ റദ്ദാക്കിയ നടപടി പിന്നീടു ഗവർണർ ഇടപെട്ടു പിൻവലിച്ചിട്ടുണ്ട്. ഏപ്രില്‍ 4 വരെ അതുവഴി സസ്‌പെൻഷനു പ്രാബല്യമായി.

സസ്‌പെൻഷനിലായ വിദ്യാർത്ഥികളെ പ്രൈവറ്റ് സെക്രട്ടറിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ കുറ്റവിമുക്തരാക്കുന്നതിലെ നിയമവിരുദ്ധത പല ഉദ്യോഗസ്ഥരും ചൂണ്ടിക്കാണിച്ചെങ്കിലും രാഷ്ട്രീയ സമ്മർദത്തെത്തുടർന്ന് അധികൃതർ വഴങ്ങുകയായിരുന്നുവെന്നാണു വിവരം. സർവകലാശാല ലോ ഓഫിസറുടെ നിയമോപദേശം തേടാതെയുമാണ് സസ്‌പെൻഷൻ പിൻവലിച്ച്‌ ഉത്തരവിറക്കിയത്.

സിദ്ധാർഥനു പീഡനമേല്‍ക്കേണ്ടിവന്ന ഹോസ്റ്റലിലെ അസിസ്റ്റന്റ് വാർഡനെ സ്വാധീനിച്ച്‌, സംഭവസമയത്തു സ്ഥലത്തുണ്ടായിരുന്ന വിദ്യാർത്ഥികളുടെ പട്ടികയില്‍ നിന്ന് ഈ 2 വിദ്യാർത്ഥികളുടെ പേര് ഒഴിവാക്കുകയും ചെയ്തു. ഇതു സംബന്ധിച്ച മെയില്‍ വിസിക്ക് അയയ്ക്കുമ്ബോള്‍ അസി.വാർഡനും സസ്‌പെൻഷനിലായിരുന്നു.

സർവകലാശാല ലീഗല്‍ സെല്ലിന്റെ ചുമതലയും വിസിയുടെ പ്രൈവറ്റ് സെക്രട്ടറിയായ ഇതേ അസിസ്റ്റന്റ് രജിസ്റ്റ്രാർക്കാണ്. സിദ്ധാർഥൻ കേസില്‍ റിമാൻഡിലായ പ്രതികള്‍ സസ്‌പെൻഷൻ ഉത്തരവു റദ്ദാക്കാൻ കോടതിയെ സമീപിക്കുമ്ബോള്‍ കാര്യവിവരണ പത്രിക നല്‍കേണ്ടതും ഈ ചുമതല വഹിക്കുന്നയാളാണ്.

അതേസമയം, വൈസ് ചാൻസലറുടെ നിർദ്ദേശമനുസരിച്ചാണ് ഉത്തരവിറക്കിയതെന്നാണു പ്രൈവറ്റ് സെക്രട്ടറിയുടെ വിശദീകരണം. സീനിയർ ബാച്ചിലെ 2 വിദ്യാർത്ഥികളുടെ പേര് തെറ്റായി ഉള്‍പ്പെട്ടുവെന്നാണ് ആന്റി റാഗിങ് സ്‌ക്വാഡ് അറിയിച്ചതെന്ന് സ്ഥാനമൊഴിഞ്ഞ വൈസ് ചാൻസലർ ഡോ. പി.സി. ശശീന്ദ്രനും പറഞ്ഞു.