ഗാർഹിക പീഡന പരാതി ഒതുക്കിത്തീർക്കാൻ പ്രവാസിയിൽ നിന്നും കൈക്കൂലി: കടുത്തുരുത്തിയിൽ പിടിയിലായ എസ്.ഐ സ്ഥിരം പ്രശ്‌നക്കാരൻ; സി.ഐയുടെ ഒപ്പ് തിരുത്തി തട്ടിപ്പ് നടത്തി; അപകടത്തിൽപ്പെട്ട എസ്.ഐയിൽ നിന്ന് വരെ കൈക്കൂലി വാങ്ങിയ വീരൻ

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: ഗാർഹിക പീഡന പരാതിയുമായി എത്തിയ പ്രവാസിയിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ എസ്.ഐ സ്ഥിരം പ്രശ്‌നക്കാരൻ. ഇയാൾക്കെതിരെ മുൻപും സസ്‌പെൻഷൻ അടക്കമുള്ള അച്ചടക്ക നടപടികളുണ്ടായിട്ടുണ്ടെങ്കിലും, ഇയാളെ ഇതുവരെയും നിയന്ത്രിക്കാൻ പൊലീസിനു സാധിച്ചിരുന്നില്ല.

ഏറ്റവും ഒടുവിൽ ഗാർഹിക പീഡന പരാതിയിൽ ജാമ്യമെടുക്കാൻ എത്തിയ പ്രവാസിയായ പാലക്കാട് സ്വദേശിയിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് സംഘം എസ്.ഐയെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കടുത്തുരുത്തി സ്റ്റേഷനിലെ എസ്.ഐ. കെ.എ. അനിൽകുമാറിനെയാണ് വിജിലൻസ് എസ്.പി വി.ജി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

മുൻപ് കടുത്തുരുത്തിയിൽ ജോലി ചെയ്യവേ സി.ഐയുടെ ഒപ്പ് തിരുത്തി വ്യാജമായി എഫ്.ഐ.ആർ അടക്കം തിരുത്തിയതിനു എട്ടു വർഷം മുൻപ് ഇദ്ദേഹത്തിന് എതിരെ പൊലീസ് നടപടിയെടുത്തിരുന്നു.

ഇതിനു ശേഷം കോട്ടയം ഗാന്ധിനഗറിലേയ്ക്കാണ് ഇദ്ദേഹത്തെ സ്ഥലം മാറ്റിയത്. ഇവിടെ നിന്നും വീണ്ടും തിരികെ സ്വാധീനത്തെ തുടർന്ന് കടുത്തുരുത്തിയിൽ തന്നെ എത്തുകയായിരുന്നു. ഇത് കൂടാതെ അപകടത്തിൽപ്പെട്ട പൊലീസ് ഉദ്യോഗസ്ഥനിൽ നിന്നു പോലും ഇയാൾ കൈക്കൂലി വാങ്ങിയിരുന്നതായും ആരോപണം ഉയർന്നിട്ടുണ്ട്.

പാലക്കാട് സ്വദേശിയും ദുബായിൽ സ്വകാര്യ വ്യക്തിയുടെ സെക്രട്ടറിയുമായ വിനോയ് നൽകിയ പരാതിയിലാണ് നടപടി.

പരാതിയുടെ അടിസ്ഥാനത്തിൽ ബ്ലൂഫിനോഫ്തിലിൻ പൗഡർ പുരട്ടിയ നോട്ട് നൽകിയ ശേഷം, ഈ തുക കൈമാറുന്നതിനിടെ വിജിലൻസ് ഡിവൈ.എസ്.പി വി.ജി. രവീന്ദ്രനാഥിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടുകയായിരുന്നു.

ബിനോയിക്കും മാതാപിതാക്കൾക്കും എതിരെ കുറുപ്പന്തറ സ്വദേശിയായ ഭാര്യ കഴിഞ്ഞ മാർച്ചിൽ പരാതി നൽകിയിരുന്നു. ഈ പരാതിയിൽ ഗാർഹിക പീഡന നിരോധന നിയമപ്രകാരം മൂന്നു പേർക്കുമെതിരെ പൊലീസ് കേസെടുത്തിരുന്നു. ഭാര്യ പരാതി നൽകിയതിനു മുന്നേതന്നെ ഭാര്യയുടെ ബന്ധുക്കൾ ആക്രമിച്ചതായി കാട്ടി താൻ കടുത്തുരുത്തി പോലീസിൽ പരാതിപ്പെട്ടെങ്കിലും അന്വേഷണം ഉണ്ടായില്ലെന്ന് വിനോയി പറയുന്നു. ഇതിനിടെ കഴിഞ്ഞ മാർച്ചിൽ വിദേശത്തേയ്ക്ക് വിനോയി പോയെങ്കിലും മാതാപിതാക്കൾ കോട്ടയം സെക്ഷൻസ് കോടതിയിൽനിന്നും മുൻകൂർ ജാമ്യം നേടിയിരുന്നു.

ജാമ്യം എടുക്കാനായി പാലക്കാട്ടുനിന്നും കടുത്തുരുത്തിയിലെത്തിയ മാതാപിതാക്കളോട് രണ്ടു തവണയായി 20000 രൂപ കൈക്കൂലിയായി അനിൽകുമാർ വാങ്ങിയിരുന്നതായും വിനോയ് വിജിലൻസിനു മൊഴി നൽകി.

ജൂലൈ ആദ്യവാരം നാട്ടിലെത്തിയ ബിനോയിയും കോടതിയിൽനിന്നും മുൻകൂർ ജാമ്യം നേടി. ഇതുമായി ബന്ധപ്പെട്ട് സ്റ്റേഷനിൽ ഹാജരാകാനിരുന്ന ബിനോയിയോട് 20000 രൂപ കൈക്കൂലിയായി നൽകണമെന്ന് അനിൽകുമാർ ആവശ്യപ്പെട്ടു. 5000 രൂപ ജാമ്യം എടുക്കാൻ വരുമ്പോഴും ബാക്കി തുകയായ 15000 അടുത്ത ദിവസവും നൽകണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. നിരന്തരമായി പണം ആവശ്യപ്പെട്ട് ഭീഷണി തുടർന്നതിനാലാണ് വിജിലൻസിനെ സമീപിച്ചതെന്ന് പരാതിക്കാരനായ വിനോയി പറഞ്ഞു. ഈ വിവരം വിനോയ് വിജിലൻസ് ഓഫീസിൽ അറിയിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ സ്റ്റേഷനിലെത്തിയ വിനോയിയോട് ജാമ്യം നൽകണമെങ്കിൽ പണം തരണമെന്ന് അനിൽകുമാർ ആവശ്യപ്പെട്ടു.

ഇതുപ്രകാരം വിജിലൻസ് ഫിനോഫ്തലിൻ പുരട്ടി നൽകിയ അയ്യായിരം രൂപ സ്റ്റേഷനു പുറത്തു കിടന്നിരുന്ന കാറിനുള്ളിൽ ഇരുന്ന വിനോയിയിൽനിന്നും വാങ്ങുന്നതിനിടെ സമീപത്ത് നിലയുറപ്പിച്ചിരുന്ന വിജിലൻസ് സംഘം അനിൽകുമാറിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ വിജിലൻസ് കോടതിയിൽ ഹാജരാക്കി. ഇൻസ്പെക്ടർമാരായ റെജി കുന്നിപറമ്പൻ, സജു. എസ്.ദാസ്, പ്രശാന്ത്, വിനീഷ്, എസ്.ഐ. മാരായ സ്റ്റാൻലി തോമസ്, അനിൽകുമാർ, ബിജു, തുളസീധര കുറുപ്പ്, ഉദ്യോഗസ്ഥരായ സൂരജ്, കുര്യാക്കോസ്, സാബു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.