അന്തർ സംസ്ഥാന ലഹരിക്കടത്തിന് മോഷ്ടിച്ച ഇരുചക്ര വാഹനങ്ങൾ: രണ്ടംഗ സംഘം അറസ്റ്റിൽ; ലഹരി മരുന്നു കടത്തുന്നത് ഗോവയിൽ നിന്നും

Spread the love

ക്രൈം ഡെസ്‌ക്‌

കോട്ടയം:  മോഷ്ടിച്ച ഇരുചക്ര വാഹനങ്ങൾ ഉപയോഗിച്ച് ഗോവയിൽ നിന്നടക്കം കഞ്ചാവും ലഹരി മരുന്നുകളും കടത്തുന്ന അന്തർ സംസ്ഥാന ലഹരിക്കടത്ത് സംഘം പൊലീസ് പിടിയിൽ. കാഞ്ഞിരപ്പള്ളി കൂവപ്പള്ളി ഭാഗത്ത് പനച്ചിപ്പള്ളി പൂന്നതാനം വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന തലശേരി പിലാക്കൂർ മാരിഅമ്മൻ കോവിലിന് സമൂപം റാബിയ നഗർ വീട്ടിൽ ഇൻസമാം ഉൾ ഹഖ് (23), കായംകുളം കീരിക്കാട്ട് ഭാഗം ഷമീർ മൻസിൽ വീട്ടിൽ ഷെമീർ (32) എന്നിവരെയാണ് ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ എസ്.ഐ ടി.എസ് റെനീഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും മൂന്നു ഇരുചക്ര വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. സംക്രാന്തിയിൽ നിന്നും മോഷ്ടിച്ച ബൈക്ക്, അട്ടപ്പാടി ഷോളയാർ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും ബുള്ളറ്റ്, കോഴിക്കോട് കസബ സ്‌റ്റേഷൻ പരിധിയിൽ നിന്നും ആഡംബര ബൈക്ക് എന്നിവയും ഇവരിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.
മോഷ്ടിച്ച ബൈക്കുകളിൽ ഗോവയിൽ എത്തിയ ശേഷം ഇവിടെ നിന്നും  വീര്യം കൂടിയ ലഹരിമരുന്നുകളായ എൽഎസ്ഡി , എം.ഡി വൺ, ഹാഷിഷ്, ചരസ്, കഞ്ചാവ് ഓയിൽ എന്നിവ കടത്തുകയാണ് പ്രതികൾ ചെയ്തിരുന്നത്. ഇരുചക്ര വാഹനങ്ങളിൽ മംഗലാപുരം, കാസർകോട്, കോഴിക്കോട്, കണ്ണൂർ, കൊച്ചി വഴി കോട്ടയത്ത് ലഹരി മരുന്നുകൾ എത്തിക്കും. തുടർന്ന് ഈ ലഹരി മരുന്നുകൾ വിവിധ സ്ഥലങ്ങളിലേയ്ക്കു വിതരണം ചെയ്യുകയാണ് പ്രതികൾ ചെയ്തിരുന്നത്.
കുമാരനല്ലൂരിൽ അടുത്തിടെ നടന്ന മോഷണങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണത്തിനിടെയാണ് സംക്രാന്തിയിൽ നിന്നും ബൈക്ക് മോഷണം പോയത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഈ ബൈക്ക് കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു. ഇതിനിടെയാണ് ഇൻസമാം ഉൾഹഖിനെപ്പറ്റി വിവരം ലഭിച്ചത്. തുടർന്ന് ജില്ലാ പൊലീസ് മേധാവി പി.എസ് സാബുവിന്റെ നിർദേശാനുസരണം ഇതേപ്പറ്റി അന്വേഷിക്കാൻ ഡിവൈ.എസ്.പി ആർ.ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിക്കുകയായിരുന്നു.
തുടർന്നു ഗാന്ധിനഗർ സ്റ്റേഷൻ എസ്.ഐ കെ.എസ് ഷാജി, എസ്.ഐ എസ്.പ്രസന്നകുമാർ, ഗാന്ധിനഗർ സ്റ്റേഷനിലെ സി.പി.ഒ  ഷൈൻ, പ്രത്യേക സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ വി.എസ് ഷിബുക്കുട്ടൻ, എ.എസ്.ഐ പി.എൻ മനോജ്, സി.പി.ഒ കെ.ആർ ബൈജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതികളെ പിടികൂടുകയായിരുന്നു.
ഈ പ്രതികളുടെ നേതൃത്വത്തിൽ ലഹരി ഇടപാടുകാരെ കണ്ടെത്തുന്നതിനായി വർഷത്തിൽ ഒരു ദിവസം ഗോവയിൽ പ്രത്യേക പാർട്ടിയും നടത്താറുണ്ടെന്ന് പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഗോവയിലെ പാർട്ടിയിൽ മുൻ വർഷങ്ങളിൽ പങ്കെടുത്തവരെക്കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.