
സ്വന്തം ലേഖകൻ
പത്തനംതിട്ട: രണ്ട് ആൺകുട്ടികളെ പ്രകൃതി വിരുദ്ധ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ 64 കാരന് 40 വർഷം കഠിന തടവ്. തിരുവനന്തപുരം നെയ്യാറ്റിൻകര, മണലൂർ പുതുവീട്ടു മേലേ പുത്തൻ വീട്ടിൽ ചന്ദ്രനെ ആണ് പത്തനംതിട്ട പോക്സോ അതിവേഗ കോടതി ശിക്ഷിച്ചത്. രണ്ട് കേസുകളിലായി 40 വർഷം കഠിന തടവിനും മൂന്നര ലക്ഷം രൂപ പിഴ ഒടുക്കാനും ജഡ്ജ് ഡോണി തോമസ് വർഗീസ് വിധിച്ചു.
പതിനൊന്നു വയസ് പ്രായമുള്ള രണ്ട് ആൺകുട്ടികളാണ് ഒരേ ദിവസം പ്രകൃതി വിരുദ്ധ ലൈംഗികാതിക്രമത്തിന് ഇരയായത്. മലയാലപ്പുഴ മുക്കുഴിയിൽ ഇന്ദ്രൻസ് എന്ന പേരിൽ നടത്തിവന്നിരുന്ന ബാർബർ ഷോപ്പിൽ വച്ച് 2023ലാണ് സംഭവമുണ്ടായത്. സ്കൂൾ വെക്കേഷൻ സമയത്ത് സുഹൃത്തുക്കളായ രണ്ട് ആൺകുട്ടികൾ മുടിവെട്ടുന്നതിനായാണ് ബാർബർ ഷോപ്പിൽ എത്തിയതായിരുന്നു കുട്ടികൾ. പ്രതി ഓരോരുത്തരായി കുട്ടികളെ അടുത്തിരുത്തി ഭീഷണിപ്പെടുത്തി ലൈംഗിക പീഢനത്തിനിരയാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കുട്ടികൾ രക്ഷിതാക്കളെ ഭയന്ന് വിവരം അന്ന് പറഞ്ഞിരുന്നില്ല. പിന്നീട് സ്കൂൾ തുറന്ന വേളയിൽ സഹപാഠികളോട് പങ്കുവയ്ക്കുകയും അവർ സ്കൂൾ അധികൃതരെ വിവരം അറിയിക്കുകയുമായിരുന്നു. തുടർന്നാണ് മലയാലപ്പുഴ പൊലീസ് കേസെടുത്തത്. രണ്ട് കുട്ടികളുടേയും മൊഴി പ്രത്യേകം പ്രത്യേകമായി രേഖപ്പെടുത്തി രണ്ട് വ്യത്യസ്ത കേസുകൾ രജിസ്റ്റർ ചെയ്യുകയായിരുന്നു.
രണ്ട് കേസുകളും ഒരേ ദിവസം പ്രത്യേകമായിട്ടാണ് കോടതി വിധി പ്രസ്താവിച്ചത്. ആദ്യത്തെ കേസിൽ 30 വർഷം കഠിന തടവും പിഴയും വിധിക്കുകയും രണ്ടാം കേസിൽ 10 വർഷം കഠിന തടവും പിഴയും വിധിക്കുകയുമായിരുന്നു. പിഴ ഒടുക്കാതിരുന്നാൽ അധിക കഠിന തടവും ശിക്ഷ വിധിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ജയ്സൺ മാത്യൂസ് ഹാജരായി. മലയാലപ്പുഴ പൊലീസ് ഇൻസ്പെക്ടർ ആയിരുന്ന കെ എസ് വിജയനായിരുന്നു കേസിന്‍റെ അന്വേഷണ ചുമതല.