“പുലര്‍ച്ചെ ഞാന്‍ കണ്ണ് തുറന്നപ്പോള്‍ അവന്‍ എന്റെ ശരീരത്തിന്  മുകളിലായിരുന്നു; ഇതിന് ശേഷം എനിക്ക് മലയാള ഇന്‍ഡസ്ട്രിയില്‍  പ്രതീക്ഷയില്ലാതായി…..!”  ‘പടവെട്ട് സിനിമയുടെ’ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ബിബിന്‍ പോളില്‍ നിന്നുണ്ടായ  ദുരനുഭവം പങ്കുവച്ച്‌ നടി; നിര്‍മ്മാതാക്കള്‍ക്ക് എതിരെ നിയമനടപടി സ്വീകരിണമെന്ന് ഡബ്ല്യുസിസി

“പുലര്‍ച്ചെ ഞാന്‍ കണ്ണ് തുറന്നപ്പോള്‍ അവന്‍ എന്റെ ശരീരത്തിന് മുകളിലായിരുന്നു; ഇതിന് ശേഷം എനിക്ക് മലയാള ഇന്‍ഡസ്ട്രിയില്‍ പ്രതീക്ഷയില്ലാതായി…..!” ‘പടവെട്ട് സിനിമയുടെ’ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ബിബിന്‍ പോളില്‍ നിന്നുണ്ടായ ദുരനുഭവം പങ്കുവച്ച്‌ നടി; നിര്‍മ്മാതാക്കള്‍ക്ക് എതിരെ നിയമനടപടി സ്വീകരിണമെന്ന് ഡബ്ല്യുസിസി

സ്വന്തം ലേഖിക

കൊച്ചി: പടവെട്ട് സിനിമയുടെ എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസറില്‍ നിന്നും തനിക്കുണ്ടായ മോശം അനുഭവം തുറന്ന് പറഞ്ഞ് നടി.

വിമന്‍ എഗിനിസ്റ്റ് സെക്ഷ്വല്‍ ഹറാസ്‌മെന്റ് എന്ന ഫേസ്‌ബുക്ക് പേജിലൂടെയാണ് അതിജീവിത ദുരനുഭവം പങ്കുവച്ചത്. പടവെട്ടിലെ നായികാവേഷത്തിനായി ഓഡിഷന് വേണ്ടി കണ്ണൂരിലുള്ള അരോമ റിസോര്‍ട്ടില്‍ വരാന്‍ ആവശ്യപ്പെട്ടെന്നും എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസറായ ബിബിന്‍ പോളിനൊപ്പം ചിത്രത്തിന്റെ സംവിധായകന്‍ ലിജു കൃഷ്ണയും ഉണ്ടായിരുന്നു എന്നും അതിജീവിത പോസ്റ്റില്‍ പറഞ്ഞിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ സംഭവത്തിന് ശേഷം താന്‍ മലയാള സിനിമകളിലെ വേഷങ്ങള്‍ക്കായുള്ള ശ്രമം നിര്‍ത്തി എന്നും, മറ്റ് കാസ്റ്റിങ് കൗച്ച്‌ അനുഭവങ്ങളും ഉള്ളതിനാല്‍ ഈ ഇന്‍ഡസ്ട്രിയില്‍ തനിക്ക് പ്രതീക്ഷയില്ലായിരുന്നു എന്നും അതിജീവിത കുറിച്ചു. ‘ബിപിന്‍ പോളിനെ ഒരിക്കല്‍ മാത്രമേ ഞാന്‍ കണ്ടിട്ടുള്ളൂ. സംവിധായകന്‍ ലിജു കൃഷ്ണയുടെ ബലാത്സംഗ കേസിന്റെ വാര്‍ത്താ ലേഖനം എന്റെ സുഹൃത്ത് അയച്ചുതന്നപ്പോള്‍, എന്താണ് ഇവരില്‍ നിന്നുണ്ടായ അനുഭവമെന്ന് സമൂഹത്തോട് പങ്കിടണമെന്ന് എനിക്ക് തോന്നി. പിന്നീട് കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം ആ വാര്‍ത്തകള്‍ ഇല്ലാതായി.

ഇന്ന് ലിജു കൃഷ്ണയ്ക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ അതിജീവിതയുടെ ദുരന്തങ്ങളും ജീവിതത്തിനേറ്റ ആഘാതവും വോയ്സ് ക്ലിപ്പിലൂടെ കേട്ടതിന് ശേഷം എന്റെ അനുഭവം പങ്കിടണമെന്ന് ഞാന്‍ തീരുമാനിച്ചു. പല പെണ്‍കുട്ടികളും പടവെട്ട് സിനിമയുടെ ഓഡിഷനു പോയിട്ടുണ്ട് എന്ന് എനിക്കറിയാം, അതിനാല്‍ എന്റെ അനുഭവം പങ്കുവയ്ക്കുന്നതിലൂടെ കൂടുതല്‍ പെണ്‍കുട്ടികള്‍ക്ക് അവരുടെ മോശം അനുഭവങ്ങള്‍ പുറത്തു പറയാന്‍ ധൈര്യം ലഭിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നുവെന്നും അതിജീവിത പോസ്റ്റില്‍ വ്യക്തമാക്കുന്നു

ഈ പശ്ചാത്തലത്തില്‍ ആഭ്യന്തര പരാതി പരിഹാര സമിതി ഇല്ലാതെ ചിത്രീകരിച്ച സിനിമയാണ് പടവെട്ട് എന്നും നിര്‍മ്മാതാക്കള്‍ക്ക് എതിരെ നിയമനടപടി സ്വീകരിക്കണമെന്നും സിനിമാ രംഗത്തെ വനിതകളുടെ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കളക്ടീവ് ആവശ്യപ്പെട്ടു. അതിജീവിതമാര്‍ക്ക് നീതി ലഭിക്കാനായി വനിതാ കമ്മീഷന്‍ മുന്‍കൈ എടുക്കണം എന്നാണ് ഞങ്ങള്‍ കരുതുന്നത്. കേരള ഹൈക്കോടതിയില്‍ ഡബ്ല്യുസിസി നല്‍കിയ റിട്ട് ഹര്‍ജിക്ക് മറുപടിയായി, ഓരോ ഫിലിം യൂണിറ്റിനും അവരുടേതായ ഐസി ഉണ്ടായിരിക്കണമെന്നും പോഷ് നിയമങ്ങള്‍ പാലിക്കണമെന്നും കോടതി ഉത്തരവ് ഈ വര്‍ഷമാണ് നിലവില്‍ വന്നത്. എന്നിട്ടും പല നിര്‍മ്മാതാക്കളും നഗ്നമായ നിയമവിരുദ്ധ നടപടികള്‍ തുടരുകയാണെന്നും ഡബ്ല്യുസിസി കുറ്റപ്പെടുത്തി.

നിയമം പാലിക്കാത്ത നിര്‍മ്മാതാക്കള്‍ക്കെതിരെ നിയമപരമായ നടപടികള്‍ എടുക്കുന്നതും ചലച്ചിത്ര സംഘടനകളുടെ അംഗങ്ങള്‍ ചേര്‍ന്ന മോണിറ്ററിങ്ങ് കമ്മിറ്റിയുടെ പരിധിയില്‍ പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും കുറിപ്പില്‍ പറഞ്ഞു.

ഡബ്ല്യൂ.സി.സിയുടെ കുറിപ്പ്

വീണ്ടും മലയാളസിനിമയിലെ ഒരതിജീവിതമാര്‍ മൗനം വെടിഞ്ഞ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നു. കേസു കൊടുത്ത പെണ്‍കുട്ടികള്‍ കടന്നു പോകുന്ന അവസ്ഥ ഭീകരമാണ്. നീതിയിലുള്ള വിശ്വാസം തന്നെ ഇവിടെ ജീവിക്കുന്നവരില്‍ നഷ്ടപ്പെട്ടു പോകുന്ന നിലയിലേക്കാണ് കാര്യങ്ങള്‍ ചെന്നെത്തി നില്‍ക്കുന്നത്.

‘പടവെട്ട് ‘ എന്ന സിനിമയുടെ സംവിധായകന്‍ ലിജു കൃഷ്ണക്കെതിരെ, ഒരു പെണ്‍കുട്ടി. പോഷ് ആക്‌ട് (2018 ) അനുസരിച്ച്‌ ഐ.സി. ഇല്ലാത്ത യൂണിറ്റ് ആയിരുന്നു. പരാതി കേള്‍ക്കാന്‍ ബാധ്യസ്ഥരായവരെല്ലാം മുഖം തിരിച്ചു. ഒടുവില്‍ അവള്‍ക്ക് പൊലീസിനെ സമീപിക്കേണ്ടി വന്നു. തുടര്‍ന്ന് പൊലീസ് ഇടപെടലില്‍ സംവിധായകന്‍ അറസ്റ്റിലാവുകയും ചെയ്തു.

എന്നാല്‍ ജാമ്യത്തിലിറങ്ങിയ അയാള്‍ ഇപ്പോള്‍ തന്റെ സിനിമ റിലീസുമായി ബന്ധപ്പെട്ട ആഘോഷത്തിലാണ്. അതിജീവിതയാകട്ടെ ആശുപത്രിയില്‍ ജീവന്‍ നിലനിര്‍ത്താനായി കഠിനമായ ജീവിത സാഹചര്യങ്ങളോട് പൊരുതുകയുമാണ്. കഴിഞ്ഞ ദിവസം അവളുടെ ദയനീയാവസ്ഥ മാതൃഭൂമി ഓണ്‍ലൈന്‍ വഴി പുറത്തുവന്നതിനെ തുടര്‍ന്ന് മറെറാരു പെണ്‍കുട്ടി കൂടി പരാതിയുമായി രംഗത്ത് വന്നിരിക്കുന്നു. അതേ സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ക്കെതിരെ ‘ഓഡിഷന് ‘ പങ്കെടുത്ത പെണ്‍കുട്ടിയാണ് പരാതി പരസ്യമാക്കിയത്. സംവിധായകന്റെ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ അവസ്ഥ കേട്ട് സഹിക്ക വയ്യാതെയാണ് ഈ പുതിയ വെളിപ്പെടുത്തലുണ്ടായത് എന്നത് ശ്രദ്ധേയമാണ്. സിനിമകളുടെ ഓഡിഷന്റെ പേരില്‍ വീണ്ടും പല പെണ്‍കുട്ടികളും ഇതുപോലെ ചൂഷണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു എന്ന സൂചന ഇത് കൃത്യമായി നല്‍കുന്നുണ്ട്.

ഗുരുതരമായ പരാതികള്‍ ഉണ്ടായിരുന്നിട്ടും പടവെട്ടിന്റെ നിര്‍മ്മാതാക്കള്‍ ഈ സിനിമയുടെ നിര്‍മ്മാണത്തിലൂടെ പീഡനത്തിനിരയായ യുവതികളോടുള്ള അവരുടെ ധാര്‍മികവും നിയമപരവുമായ ഉത്തരവാദിത്തം നഗ്നമായി ലംഘിക്കുകയാണ്. വിഷയത്തെ അഭിസംബോധന ചെയ്യുന്നതിനുപകരം അവര്‍ അത് അവഗണിക്കുകയും സിനിമയുടെ വാണിജ്യ ചൂഷണത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നു.

ഒരു പരാതി ഉണ്ടായാല്‍ നിയമപരമായി അത് ഉന്നയിക്കാന്‍ ആവശ്യമായ ഒരു അഭ്യന്തര പരാതി പരിഹാരസമിതി ഇല്ലാതെ നടത്തിയെടുത്ത സിനിമയാണ് ‘പടവെട്ട്’. പക്ഷി മൃഗാധികള്‍ സിനിമയുടെ ഭാഗമായിട്ടുണ്ടെങ്കില്‍ അവയെ ഷൂട്ടിങ്ങ് വേളയില്‍ ദ്രോഹിച്ചിട്ടില്ല എന്ന സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ മാത്രം സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് കിട്ടുന്ന സംവിധാനമാണ് ഇവിടെയുള്ളത്. എന്നാല്‍ സിനിമയില്‍ ഒരു സ്ത്രീ പീഡിപ്പിക്കപ്പെട്ടാല്‍ ആര്‍ക്കും ഒന്നുമില്ലെന്ന നില മനുഷ്യത്വഹീനവും നിയമ വിരുദ്ധവുമാണ്. തങ്ങള്‍ അനുഭവിച്ച പീഡനങ്ങള്‍ക്ക് ഉത്തരവാദികളായ പടവെട്ട് സിനിമയുടെ സംവിധായകന്റെയും എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുടെയും പേരുകള്‍ സിനിമയുടെ ക്രെഡിറ്റില്‍ നിന്ന് ഒഴിവാക്കണമെന്ന് ഈ പെണ്‍കുട്ടികള്‍ ആവശ്യപ്പെടുന്നത്. അതിജീവിതമാര്‍ക്ക് നീതി ലഭിക്കാനായി വനിതാ കമ്മീഷന്‍ മുന്‍കൈ എടുക്കണം എന്നാണ് ഞങ്ങള്‍ കരുതുന്നത്.

നിയമങ്ങള്‍ നിലവിലുണ്ടെങ്കിലും പല ഒഴികഴിവുകളുടെ മറവില്‍ അത് നടപ്പിലാക്കാതിരിക്കാനായിരുന്നു ഇത്രകാലവും സിനിമാരംഗം ശ്രമിച്ചിരുന്നത്. കേരള ഹൈക്കോടതിയില്‍ ഡബ്ല്യുസിസി നല്‍കിയ റിട്ട് ഹര്‍ജിക്ക് മറുപടിയായി, ഓരോ ഫിലിം യൂണിറ്റിനും അവരുടേതായ ഐസി ഉണ്ടായിരിക്കണമെന്നും പോഷ് നിയമങ്ങള്‍ പാലിക്കണമെന്നും കോടതി ഉത്തരവ് ഈ വര്‍ഷമാണ് നിലവില്‍ വന്നത്. എന്നിട്ടും പല നിര്‍മ്മാതാക്കളും നഗ്നമായ നിയമവിരുദ്ധ നടപടികള്‍ തുടരുകയാണ്.

സിനിമയില്‍ പണിയെടുക്കുന്ന സ്ത്രീകള്‍ക്ക് അന്തസ്സോടെ ജീവിക്കാന്‍ ആവശ്യമായ മേല്‍ നടപടികളാണ് അടിയന്തരമായി ആവശ്യമുള്ളത്. അതിനാവശ്യമായ ശക്തമായ പ്രായോഗിക പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് വെക്കുമെന്ന് പ്രതീക്ഷിച്ച ഹേമ കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ ഇപ്പോഴും കാണാമറയത്താണ്. മലയാള സിനിമാ പ്രൊഡക്ഷനില്‍ ഐ.സി. രൂപീകരിക്കാന്‍ വനിതാ കമ്മീഷന്റെ നേതൃത്വത്തില്‍ എല്ലാ ചലച്ചിത്ര സംഘടനകളുടെയും അംഗങ്ങള്‍ ചേര്‍ന്ന് മോണിറ്ററിങ്ങ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ശരിയായ രീതിയില്‍ ഐ സി പ്രവൃത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി ഒരു നല്ല മാതൃക കാണിക്കാന്‍ ഈ കമ്മിറ്റിക്ക് സാധ്യമാകുന്ന നിയമക്രമങ്ങള്‍ എത്രയും പെട്ടെന്നു ഉണ്ടാക്കേണ്ടതുണ്ട്. നിയമം പാലിക്കാത്ത നിര്‍മ്മാതാക്കള്‍ക്കെതിരെ നിയമപരമായ നടപടികള്‍ എടുക്കുന്നതും മോണിറ്ററിങ്ങ് കമ്മിറ്റിയുടെ പരിധിയില്‍ പെടുത്തുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു .ഗവണ്‍മെന്റിന്റെ ഗൗരവപ്പെട്ട ഇടപെടല്‍ ഈ സാഹചര്യത്തില്‍ വീണ്ടും ഡബ്ലു.സി.സി. ആവശ്യപ്പെടുന്നു.

അതിജീവിതയുടെ കുറിപ്പ്:

ഹായ്. ഞാനൊരു നടിയാണ്, ഇപ്പോള്‍ തമിഴ്, തെലുങ്ക് സിനിമകളില്‍ പ്രവര്‍ത്തിക്കുന്നു. പടവെട്ട് എന്ന സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ബിബിന്‍ പോളുമായി എനിക്കുണ്ടായ ഏറെ മോശപ്പെട്ട അനുഭവം പങ്കുവെക്കാനാണ് ഞാന്‍ ഇത് എഴുതുന്നത്.
എന്റെ സുഹൃത്ത് ഗോഡ്സണ്‍ ക്ലിക്കുചെയ്ത എന്റെ ചിത്രങ്ങള്‍ കണ്ടിട്ടാണ് കണ്ണൂരിലെ മട്ടന്നൂരിലേക്ക് നായികവേഷത്തിനായി ഓഡിഷന് വരാന്‍ എന്നോട് ബിബിന്‍ പോള്‍ ആവശ്യപ്പെടുന്നത്.

അരോമ റിസോര്‍ട്ടില്‍ നടന്ന ഈ ഓഡിഷനു മാത്രമായാണ് ഞാന്‍ കണ്ണൂരിലേക്ക് വിമാനയാത്ര ചെയ്ത് എത്തിയത്. അവിടെ ബിബിനോടൊപ്പം ചിത്രത്തിന്റെ സംവിധായകന്‍ ലിജു കൃഷ്ണയും ഉണ്ടായിരുന്നു. സിനിമയുടെ നിര്‍മ്മാതാവ് സണ്ണി വെയ്നും അവിടെ ഉണ്ടാവുമെന്ന് അറിയിച്ചിരുന്നെങ്കിലും, അദ്ദേഹത്തിന് ഒരു ജന്മദിന പാര്‍ട്ടിക്ക് അടിയന്തരമായി പോകേണ്ടതിനാല്‍ ഞാന്‍ എത്തും മുൻപ് പോയി എന്നാണ് അവര്‍ എന്നോട് പറഞ്ഞത്. ആയതിനാല്‍ ഞങ്ങള്‍ മൂവരും സിനിമയെ കുറിച്ച്‌ സംസാരിക്കുകയും എന്റെ ഓഡിഷന്‍ കൊടുക്കുകയും ചെയ്തു. ശേഷം ഡയറക്ടറും യാത്ര പറഞ്ഞിറങ്ങി. ഉച്ചക്ക് രണ്ടു മണി മുതല്‍ ഞാന്‍ ബിബിനുമായി സംസാരിച്ചിരിക്കയായിരുന്നു.

എന്റെ ബസ്സ് രാത്രി 9:30 ആയതിനാല്‍, ഏകദേശം 9 മണിയോടെ ഞാന്‍ ബിബിനിനോട് പലതവണ എന്നെ ഡ്രോപ്പ് ചെയ്യാന്‍ ആവശ്യപ്പെട്ടു, പക്ഷേ കനത്ത മഴയും, ഡ്രൈവര്‍ കോള്‍ എടുക്കുന്നില്ല എന്നീ കാരണങ്ങള്‍ പറഞ്ഞ് അയാള്‍ എന്നെ വിട്ടില്ല. എനിക്ക് ആ ബസ്സ് മിസ്സായി. പകരം അയാള്‍ രാവിലെ 7 മണിക്ക് ഫ്‌ളൈറ്റ് ബുക്ക് ചെയ്തു, എന്ത് വിലകൊടുത്തും എന്നെ ഡ്രോപ്പ് ചെയ്യാമെന്നും വാഗ്ദാനവും ചെയ്തു. അയാള്‍ സത്യസന്ധമായാണ് കാര്യങ്ങള്‍ പറയുന്നതെന്നാണ് എനിക്ക് അപ്പോള്‍ തോന്നിയത്.

അത്താഴം കഴിഞ്ഞ് കുറച്ചു നേരം കൂടി അയാളോട് സംസാരിച്ച ശേഷം ഞാന്‍ ഉറങ്ങാന്‍ പോയി. ഒരു മുറി മാത്രമുള്ളതിനാലും, അധിക വാഷ്റൂം ഇല്ലാത്തതിനാലും ഞാന്‍ കിടക്കുന്ന മുറിയുടെ വാതില്‍ തുറന്നിടാന്‍ അയാള്‍ എന്നോട് ആവശ്യപ്പെട്ടു. എനിക്ക് അതിലൊന്നും സംശയം തോന്നിയതുമില്ല. ഞാന്‍ ഗാഢനിദ്രയിലായിരുന്നു. ഏകദേശം പുലര്‍ച്ചെ മൂന്നിനും, മൂന്നേ മുപ്പതിനുമിടക്ക് എനിക്ക് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടു

ഞാന്‍ കണ്ണ് തുറന്നപ്പോള്‍ അവന്‍ എന്റെ ശരീരത്തിനു മുകളിലായിരുന്നു. ഞാന്‍ പേടിച്ച്‌ നിലവിളിച്ചു കൊണ്ട് കോട്ടേജിന്റെ പുറത്തേക്ക് ഓടി. അയാള്‍ പുറകെ വന്ന് എന്നോട് ബഹളം വെക്കുന്നത് നിര്‍ത്താന്‍ അപേക്ഷിച്ചു, അവന്‍ ഇനി ഇത് ആവര്‍ത്തിക്കില്ലെന്ന് പറഞ്ഞു, അബദ്ധത്തില്‍ സംഭവിച്ചു പോയതാണെന്നും. അതിനുശേഷം ഞങ്ങള്‍ രണ്ടുപേരും ഉറങ്ങിയില്ല, രാവിലെ വീണ്ടും എന്നെ ഡ്രോപ്പ് ചെയ്യാന്‍ പറഞ്ഞപ്പോള്‍ 11:00 മണിക്കുള്ള ഫ്‌ളൈറ്റ് ബുക്ക് ചെയ്യാമെന്ന് പറഞ്ഞു. അയാളുടെ ഉദ്ദേശം ശരിയല്ലെന്ന് അപ്പോളെനിക്ക് കൂടുതല്‍ മനസ്സിലായി.

ഞാന്‍ അവിടെ നിന്ന് പുറത്തുപോകണമെന്ന് ശാഠ്യം പിടിച്ചു, എന്റെ വഴക്കിനൊടുവില്‍ അയാള്‍ക്ക് മറ്റൊരു മാര്‍ഗവുമില്ലാതെ എന്നെ എയര്‍പ്പോര്‍ട്ടില്‍ വിട്ടു. അയാള്‍ എന്തെങ്കിലും മോശമായി ശ്രമിക്കുന്നതിന് മുൻപ് ഞാന്‍ ഉണര്‍ന്നതിനാല്‍ ആ സംഭവത്തെ ഒരു പേടിസ്വപ്നമായി മനസ്സില്‍ നിന്ന് ഉപേക്ഷിച്ചു. പിന്നീട് അയാള്‍ എന്തെങ്കിലും മെസേജ് ചെയ്താല്‍ മാത്രം ഞാന്‍ മറുപടി കൊടുക്കുന്ന ബന്ധമായത് മാറി. എന്നാല്‍ ഒരു മാസത്തിന് ശേഷം ഞാന്‍ മലയാളം ഇന്‍ഡസ്ട്രിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു എഴുത്തുകാരനുമായി ഇതിനെക്കുറിച്ച്‌ ചര്‍ച്ച ചെയ്തു, അപ്പോഴാണ് അദ്ദേഹം പറഞ്ഞത്, ചുരുങ്ങിയത് 6 മാസം മുൻപെങ്കിലും ഈ പ്രോജക്റ്റിനായി അദിതി ബാലന്‍ കരാറില്‍ ഒപ്പിട്ടിട്ടുണ്ടെന്ന്.

മാത്രവുമല്ല എന്റെ പ്രൊഫൈല്‍ തനിക്ക് ഒരിക്കലും ലഭിച്ചിട്ടില്ലെന്നും അതിനെക്കുറിച്ച്‌ ഒന്നും അറിയില്ലെന്നുമാണ് പ്രൊഡ്യൂസറായ സണ്ണി വെയ്ന്‍ ആ എഴുത്തുകാരനോട് പറഞ്ഞത്. യഥാര്‍ഥത്തില്‍ ബിബിന്‍ പോളും ലിജു കൃഷ്ണയും പങ്കു ചേര്‍ന്ന് പെണ്‍കുട്ടികളെ സിനിമ എന്ന പേരില്‍ കബളിപ്പിക്കുകയാണെന്ന് എനിക്ക് കൂടുതല്‍ ബോധ്യമായി. കാരണം ശേഷം ഇരുവരും ബാംഗ്ലൂരില്‍ വന്നപ്പോള്‍ പലതവണ എന്നെ പാര്‍ട്ടിക്കായി ക്ഷണിച്ചിരുന്നു. ഞാനതില്‍ നിന്ന് ഒഴിഞ്ഞുമാറി.

പടവെട്ട് സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായി എനിക്ക് കൂടെ നില്‍ക്കാന്‍ താല്‍പര്യമുണ്ടോ എന്നും അയാള്‍ അന്വേഷിച്ചു. അപ്പോള്‍ അയാളുടെ അണ്‍പ്രൊഫഷണലിസത്തെക്കുറിച്ചും പെണ്‍കുട്ടികളെ ഈ രീതിയില്‍ വഞ്ചിക്കുന്നതിനെക്കുറിച്ചും ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ചും ഞാന്‍ ബിബിന് ശക്തമായ ഭാഷയില്‍ മറുപടി നല്‍കുകയും ചെയ്തു. യഥാര്‍ത്ഥത്തില്‍ ഈ സംഭവത്തിന് ശേഷം ഞാന്‍ മലയാളം സിനിമകളിലെ വേഷങ്ങള്‍ക്കായുള്ള ശ്രമം നിര്‍ത്തി, മറ്റ് കാസ്റ്റിങ് കൗച്ച്‌ അനുഭവങ്ങളും ഉള്ളതിനാല്‍ ഈ ഇന്‍ഡസ്ട്രിയില്‍ എനിക്ക് പ്രതീക്ഷയില്ലായിരുന്നു.

ബിപിന്‍ പോളിനെ ഒരിക്കല്‍ മാത്രമേ ഞാന്‍ കണ്ടിട്ടുള്ളൂ. സംവിധായകന്‍ ലിജു കൃഷ്ണയുടെ ബലാത്സംഗ കേസിന്റെ വാര്‍ത്താ ലേഖനം എന്റെ സുഹൃത്ത് അയച്ചുതന്നപ്പോള്‍, എന്താണ് ഇവരില്‍ നിന്നുണ്ടായ അനുഭവമെന്ന് സമൂഹത്തോട് പങ്കിടണമെന്ന് എനിക്ക് തോന്നി. പിന്നീട് കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം ആ വാര്‍ത്തകള്‍ ഇല്ലാതായി. ഇന്ന് ലിജു കൃഷ്ണയ്ക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ അതിജീവിച്ചവളുടെ ദുരന്തങ്ങളും ജീവിതത്തിനേറ്റ ആഘാതവും വോയ്സ് ക്ലിപ്പ് ലൂടെ കേട്ടതിന് ശേഷം എന്റെ അനുഭവം പങ്കിടണമെന്ന് ഞാന്‍ തീരുമാനിച്ചു. പല പെണ്‍കുട്ടികളും പടവെട്ട് സിനിമയുടെ ഓഡിഷനു പോയിട്ടുണ്ട് എന്ന് എനിക്കറിയാം, അതിനാല്‍ എന്റെ അനുഭവം പങ്കുവയ്ക്കുന്നതിലൂടെ കൂടുതല്‍ പെണ്‍കുട്ടികള്‍ക്ക് അവരുടെ മോശം അനുഭവങ്ങള്‍ പുറത്തു പറയാന്‍ ധൈര്യം ലഭിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.