തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അയോഗ്യ ആയതുകൊണ്ടാണ് നാമനിർദേശ പത്രിക തള്ളിയത് ;  സരിത എസ് നായർക്കെതിരെ രാഹുൽ ഗാന്ധി ഹൈക്കോടതിയിൽ

തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അയോഗ്യ ആയതുകൊണ്ടാണ് നാമനിർദേശ പത്രിക തള്ളിയത് ; സരിത എസ് നായർക്കെതിരെ രാഹുൽ ഗാന്ധി ഹൈക്കോടതിയിൽ

Spread the love

സ്വന്തം ലേഖിക

കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പിൽ സരിത എസ് നായരുടെ നാമനിർദേശ പത്രിക തളളിയതുമായി ബന്ധപ്പെട്ട പരാതിയിൽ ഹൈക്കോടതിയിൽ വിശദീകരണം നൽകി മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. വയനാട്, എറണാകുളം ലോക്സഭാ മണ്ഡലങ്ങളിൽ മത്സരിക്കുന്നതിനാണ് സോളാർ തട്ടിപ്പ് കേസിലെ പ്രതിയായ സരിത എസ് നായർ നാമനിർദേശ പത്രിക നൽകിയത്. എന്നാൽ രണ്ടിടത്തും പത്രികകൾ തളളിപ്പോയി. തുടർന്നാണ് സരിത ഹൈക്കോടതിയെ സമീപിച്ചത്.

ജനപ്രാതിനിധ്യ നിയമ പ്രകാരം തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അയോഗ്യ ആയത് കൊണ്ടാണ് സരിത എസ് നായരുടെ പത്രിക തളളിപ്പോയത് എന്ന് രാഹുൽ ഗാന്ധി ഹൈക്കോടതിയിൽ വിശദീകരണം നൽകി. എറണാകുളം എംപി ഹൈബി ഈഡനും ഹൈക്കോടതിയിൽ വിശദീകരണം നൽകിയിട്ടുണ്ട്. രണ്ട് വർഷത്തിലധികം തടവ് ശിക്ഷ ലഭിച്ചിട്ടുണ്ടെങ്കിൽ ജനപ്രാതിനിധ്യ നിയമപ്രകാരം തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അയോഗ്യരാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സരിത എസ് നായർ സാമ്പത്തിക തട്ടിപ്പ് കേസിൽ മൂന്ന് വർഷം തടവിനും 45 ലക്ഷം രൂപ പിഴയ്ക്കും ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. മറ്റൊരു കേസിൽ മൂന്ന് വർഷം തടവും പത്ത് ലക്ഷം രൂപ പിഴയും സരിത എസ് നായർക്ക് ലഭിച്ചിട്ടുണ്ട് എന്നും രാഹുൽ ഗാന്ധി ഹൈക്കോടതിയെ അറിയിച്ചു. അതേസമയം രാഹുൽ ഗാന്ധിയുടെ മറ്റൊരു മണ്ഡലമായിരുന്ന അമേഠിയിൽ തന്റെ നാമനിർദേശ പത്രിക സ്വീകരിച്ചിരുന്നതായി സരിത ഹൈക്കോടതിയെ അറിയിച്ചു.

തന്റെ ശിക്ഷ നടപ്പാക്കുന്നത് കോടതി തടഞ്ഞിരിക്കുന്നതിനാൽ അയോഗ്യയെന്ന വാദം അംഗീകരിക്കാൻ സാധിക്കില്ലെന്നും അതിനാൽ വയനാട്ടിലേയും എറണാകുളത്തേയും തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണം എന്നും സരിത എസ് നായർ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. സോളാർ കേസിൽ ആരോപണ വിധേയനാണ് ഹൈബി ഈഡൻ. ഹൈബി ഈഡൻ അടക്കമുളള കോൺഗ്രസ് നേതാക്കൾക്കെതിരെ പരാതിപ്പെട്ടിട്ടും അന്നത്തെ അധ്യക്ഷനായിരുന്ന രാഹുൽ ഗാന്ധി നടപടിയെടുത്തില്ല എന്ന് ആരോപിച്ചാണ് ഇരുവർക്കുമെതിരെ സരിത എസ് നായർ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സര രംഗത്തിറങ്ങിയത്.