
ക്രിമിനല്‍ കേസ് നിലനിൽക്കില്ല; തെളിവുകള്‍ ഇല്ലെന്ന് റിപ്പോർട്ട്; ഭരണഘടനാ വിരുദ്ധ പ്രസംഗത്തില്‍ സജി ചെറിയാനെതിരായ അന്വേഷണം അവസാനിപ്പിക്കാന്‍ പൊലീസ്
സ്വന്തം ലേഖിക
തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പ്രസംഗത്തില്‍ സജി ചെറിയാനെതിരായ അന്വേഷണം അവസാനിപ്പിക്കാന്‍ പൊലീസ്.
സജി ചെറിയാനെതിരായ ക്രിമിനല്‍ കേസ് നിലനില്‍ക്കില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ പൊലീസിന് നിയമോപദേശം നല്‍കിയിട്ടുണ്ട്. വിവാദമായ മല്ലപ്പള്ളി പ്രസംഗത്തിൻ്റെ പേരിലാണ് സജി ചെറിയാന് മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്നത്. മല്ലപ്പള്ളി പ്രസംഗത്തില്‍ കോടതി ഉത്തരവ് പ്രകാരമാണ് പൊലീസ് കേസെടുത്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ കേസില്‍ അന്വേഷണം നടത്തി ഒരു റഫര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് പൊലീസ് ഒരുങ്ങുന്നത്. ഏത് വകുപ്പുകള്‍ പ്രകാരമാണോ കേസെടുത്തത്. അതു തെളിയിക്കുന്നതിനുള്ള തെളിവുകള്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.
അന്വേഷണ ഉദ്യോഗസ്ഥനായ തിരുവല്ല ഡിവൈഎസ്പിക്കാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ നല്‍കിയത്. ഇതു കൂടി ചേര്‍ത്താവും പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുക.
കേസ് അവസാനിപ്പിക്കുന്നതിന് മുൻപ് പരാതിക്കാരനായ അഡ്വ. ബൈജു നോയലിന് പൊലീസ് നോട്ടീസ് നല്‍കും. അതേസമയം പൊലീസ് അന്വേഷണം അവസാനിപ്പിച്ചാലും കേസില്‍ നിയമപ്രശ്നങ്ങള്‍ ബാക്കിയുണ്ട്. അന്വേഷണം നിര്‍ത്തലാക്കിയ പൊലീസ് തീരുമാനം ചോദ്യം ചെയ്ത് പരാതിക്കാരന് ഹൈക്കോടതിയെ സമീപിക്കാന്‍ അവസരമുണ്ട്.
സിബിഐ പോലെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ആവശ്യപ്പെടാനും സാധ്യതയുണ്ട്. അന്വേഷണം അവസാനിപ്പിക്കാനുള്ള തീരുമാനത്തിന് വലിയ രാഷ്ട്രീയമാനമാണുള്ളത്. സജി ചെറിയാന്‍ രാജിവച്ചപ്പോള്‍ അദ്ദേഹം കൈകാര്യം ചെയ്ത വകുപ്പുകള്‍ മൂന്ന് മന്ത്രിമാര്‍ക്കായാണ് വിഭജിച്ച് നല്‍കിയത്. അദ്ദേഹത്തിന് പകരമാരും മന്ത്രിസഭയിലേക്ക് വന്നിട്ടില്ല എന്നതിനാല്‍ അദ്ദേഹം കേസ് തീര്‍പ്പാക്കി മന്ത്രിസഭയിലേക്ക് എത്തും എന്ന അഭ്യൂഹവും ശക്തിപ്പെടുകയാണ്.