ശബരിമല സ്ത്രീപ്രവേശനം ; റിവ്യൂ ഹർജികളിൽ സുപ്രീംകോടതി വിധി ഞായറാഴ്ച്ചക്കകം ഉണ്ടായേക്കുമെന്ന്  സൂചന

ശബരിമല സ്ത്രീപ്രവേശനം ; റിവ്യൂ ഹർജികളിൽ സുപ്രീംകോടതി വിധി ഞായറാഴ്ച്ചക്കകം ഉണ്ടായേക്കുമെന്ന് സൂചന

 

സ്വന്തം ലേഖകൻ

ന്യൂഡൽഹി : ശബരിമല സ്ത്രീപ്രവേശന വിധിയെ ചോദ്യം ചെയ്ത് സമർപ്പിച്ച റിവ്യൂ ഹർജികളിൽ സുപ്രീംകോടതി ഞായറാഴ്ച്ചക്കകം വിധി പറഞ്ഞേക്കുമെന്ന് സൂചന. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി വിരമിക്കുന്ന നവംബർ 17ന് മുമ്പ് തന്നെ ശബരിമല വിഷയത്തിൽ വിധിയുണ്ടാകുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഞായറാഴ്ചക്കകം വിധിയുണ്ടാകുമെന്നാണ് സൂചന.

സുപ്രീം കോടതി ബുധനാഴ്ച വീണ്ടും ചേരും. എന്നാൽ ബുധനാഴ്ച ഏത് കേസാണ് പരിഗണിക്കുന്നതെന്ന വിവരം ഇതുവരെ സുപ്രീം കോടതിയുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടില്ല. ശബരിമലയിൽ യുവതി പ്രവേശനം അനുവദിക്കുന്ന സുപ്രീം കോടതി വിധിയെ ചോദ്യം ചെയ്ത് 48 റിവ്യൂ ഹർജികളാണ് സമർപ്പിച്ചിട്ടുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2018 സെപ്റ്റംബറിലാണ് ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച് സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് വിധി പ്രസ്താവിച്ചത്. അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ആർഎഫ് നരിമാൻ, എഎം ഖാൻവിൽകർ, ഡിവൈ ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര എന്നിവരടങ്ങിയ ബെഞ്ചാണ് കേസിൽ വിധി പുറപ്പെടുവിച്ചത്. ആരാധനക്ക് എല്ലാവർക്കും തുല്യാവകാശമാണെന്നായിരുന്നു ബെഞ്ചിലെ ഭൂരിപക്ഷം ജഡ്ജിമാരും അഭിപ്രായപ്പെട്ടത്. 4:1 ഭൂരിപക്ഷത്തിനാണ് അന്ന് ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ വിധി പ്രസ്താവിച്ചത്. എന്നാൽ ബെഞ്ചിലെ ഏക വനിതാ ജഡ്ജായ ഇന്ദു മൽഹോത്ര മാത്രമാണ് വിധിയോട് വിയോജിച്ചത്. മതവിശ്വാസങ്ങളിലും ആചാരങ്ങളിലും യുക്തി അളക്കാൻ സാധ്യമല്ലെന്നായിരുന്നു ഇന്ദു മൽഹോത്രയുടെ നിലപാട്.

ജസ്റ്റിസ് ദീപക് മിശ്രക്ക് പകരം രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ചാണ് റിവ്യൂ ഹർജി പരിഗണിച്ചത്.
അതെസമയം വിശ്വാസങ്ങൾക്ക് വില കൽപിച്ചാണ് അയോധ്യ വിധിയെന്ന അഭിപ്രായം നിയമ വിദഗ്ധരിൽ നിന്ന് തന്നെ ഉയരുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ ശബരിമലയിലും വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും ആകുമോ സുപ്രീം കോടതി വിലകൽപ്പിക്കുക എന്നാണ് നിയമലോകം ഉറ്റുനോക്കുന്നത്.