തീര്‍ത്ഥാടനകാലം സംതൃപ്തിയോടെ സമാപ്തിയിലേക്ക്; മകരവിളക്ക് തീർത്ഥാടനം ഇന്ന് സമാപിക്കും
ശബരിമല: ക്ഷേത്രത്തിലെ മണ്ഡല-മകരവിളക്ക് തീർത്ഥാടനകാലം അയ്യപ്പന്റെ അനുഗ്രഹത്തോടെയും ഭക്തരുടെ നിറഞ്ഞ സംതൃപ്തിയോടെയുമാണ് സമാപിക്കുന്നതെന്ന് ശബരിമല മേല്‍ശാന്തി എസ് അരുണ്‍കുമാർ നമ്പൂതിരി പറഞ്ഞു.വളരെ ഭംഗിയായി തന്നെ മണ്ഡല-മകരവിളക്ക് ഉത്സവങ്ങള്‍ നടന്നു. ഭക്തജനങ്ങളുടെ ഗംഗാപ്രവാഹമായിരുന്നു ഈ തീർത്ഥാടനകാലത്ത് ഉണ്ടായത്.
അയ്യപ്പസ്വാമിയുടെ അനുഗ്രഹത്തോടെ എല്ലാ ഭക്തർക്കും സംതൃപ്തമായ ദർശനം നടത്താൻ കഴിഞ്ഞു. സർക്കാരും ദേവസ്വം ബോർഡും വിവിധ വകുപ്പുകളും ജീവനക്കാരും പരിപൂർണ പിന്തുണ നല്‍കിയതിന്റെ ഫലമായാണ് മണ്ഡലകാലം മികച്ചരീതിയില്‍ പൂർത്തിയാക്കാൻ സാധിച്ചതെന്നും മേല്‍ശാന്തി പറഞ്ഞു.
ശബരിമല മകരവിളക്ക് തീർഥാടനം ജനുവരി 19 രാത്രി അവസാനിക്കും. രാത്രി 11 മണിക്ക് നട അടച്ചതിന് ശേഷം മാളികപ്പുറത്ത് മണിമണ്ഡപത്തിന് മുൻപില് നടക്കുന്ന ഗുരുതിയോടെ തീർഥാടനത്തിന് സമാപനമാകും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജനുവരി 20ന് പന്തളം രാജപ്രതിനിധിക്ക് മാത്രമാണ് ദർശനം. രാവിലെ 5:30ന് ഗണപതി ഹോമത്തിനു ശേഷം തിരുവാഭരണ മടക്കഘോഷയാത്ര പുറപ്പെടും. തുടർന്ന് രാജപ്രതിനിധിയുടെ ദർശനത്തിന് ശേഷം 6:30ന് മേല്‍ശാന്തി അയ്യപ്പവിഗ്രഹത്തില്‍ വിഭൂതിയഭിഷേകം നടത്തി ഹരിവരാസനം ചൊല്ലി നട അടയ്ക്കും.