
കാണിക്ക എണ്ണുന്ന ജീവനക്കാരുടെ അടിവസ്ത്രം വരെ അഴിച്ച് പരിശോധന: പ്രാകൃത പരിശോധന നടക്കുന്നത് ശബരിമല സന്നിധാനത്ത്
സ്വന്തം ലേഖകൻ
സന്നിധാനം: എല്ലാവരും സ്വാമിമാരായ ശബരിമല സന്നിധാനത്ത് നടക്കുന്നത് പ്രാകൃത പരിശോധന. കാണിക്ക എണ്ണുന്നതിന് അടക്കം ഭണ്ഡാരത്തില്‍ ജോലി നോക്കുന്ന ദേവസ്വം ജീവനക്കാരുടെ രഹസ്യ ഭാഗങ്ങള്‍ പ്രാകൃതമായ രീതിയില്‍ പരിശോധിക്കുന്നതായാണ് പരാതി.
അനാവശ്യ പരിശോധന അതിരുകടന്നതോടെ ചോദ്യം ചെയ്ത ജീവനക്കാരനെ ഇന്നലെ സൂപ്പര്‍വൈസര്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതായും പരാതിയുണ്ട്. പരിശോധനയ്ക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ഇടപെടണമെന്നാണ് ജീവനക്കാരുടെ ആവശ്യം. ഭണ്ഡാരത്തിലെ അനാവശ്യ ദേഹപരിശോധന ഒഴിവാക്കാന്‍ സ്കാനര്‍ ഉള്‍പ്പെടെയുള്ള സംവിധാനം ഏര്‍പ്പെടുത്തണമെന്നത് വര്‍ഷങ്ങളായുള്ള ആവശ്യമാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോടികള്‍ ചെലവഴിച്ച് പുതിയ ഭണ്ഡാരം നിര്‍മ്മിച്ചെങ്കിലും പരിശോധനാ സംവിധാനത്തിനുള്ള ഉപകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ല. വഴിയരികില്‍ നിറുത്തി പരസ്യമായാണ് പുതിയ ഭണ്ഡാരത്തിലേക്ക് പോകുന്ന ജീവനക്കാരെ ദേഹപരിശോധന നടത്തുന്നത്.
ഉടുമുണ്ട് അഴിച്ചുള്ള പരിശോധന നടത്തുന്നതാകട്ടെ ഷട്ടറുകള്‍ തുറന്നിട്ടാണ്. ഈ പരസ്യപരിശോധന പുറത്തുകൂടി പോകുന്ന ഭക്തരും കാണുന്നുണ്ട്.
അതേസമയം ഭണ്ഡാരത്തിലെ മറ്റ് ഷട്ടറുകള്‍ എല്ലാം അടച്ചിട്ടിരിക്കുകയുമാണ്. കഴിഞ്ഞ ദിവസം ഭണ്ഡാരത്തില്‍ പണം എത്തിക്കുന്ന ചാക്ക് അടുത്ത ദിവസത്തെ കാണിക്ക പൊട്ടിച്ച പണം ശേഖരിക്കാനായി പുറത്തേക്ക് കൊണ്ടു പോയപ്പോള്‍ പരിശോധനയ്ക്കിടെ ചാക്കിനുള്ളില്‍ നിന്ന് അഞ്ചുരൂപ നോട്ട് പരിശോധനാ മുറിയോട് ചേര്‍ന്ന മൂത്രപ്പുരയ്ക്ക് സമീപത്തേക്ക് പറന്നു വീണു. ഇതോടെ പൊലീസും സെക്യൂരിറ്റി ജീവനക്കാരും ചേര്‍ന്ന് ജീവനക്കാരെ മനഃപൂര്‍വം ഉപദ്രവിക്കാന്‍ തുടങ്ങി. എന്നാല്‍ ഈ സമയം ഭണ്ഡാരത്തിലുണ്ടായിരുന്ന എക്സി. ഓഫീസറും സ്പെഷ്യല്‍ ഓഫീസറും വിഷയത്തില്‍ ഇടപെട്ടില്ലെന്നും ജീവനക്കാര്‍ ആരോപിക്കുന്നു.