ഭക്തൻമാർ നാമജപവുമായി പിന്നാലെ കൂടി: മനീതി സംഘം തിരിഞ്ഞോടി; പമ്പയിലെ വിശ്വാസികളുടെ പ്രതിഷേധത്തിൽ പരാജയപ്പെട്ട് മനീതിസംഘത്തിന്റെ നീക്കം; പൊലീസ് നിർബന്ധിച്ച് തിരിച്ചയക്കുന്നെന്ന് മനീതി സംഘം; അമ്മിണിയും സംഘവും ദർശന നീക്കം ഉപേക്ഷിച്ചു

ഭക്തൻമാർ നാമജപവുമായി പിന്നാലെ കൂടി: മനീതി സംഘം തിരിഞ്ഞോടി; പമ്പയിലെ വിശ്വാസികളുടെ പ്രതിഷേധത്തിൽ പരാജയപ്പെട്ട് മനീതിസംഘത്തിന്റെ നീക്കം; പൊലീസ് നിർബന്ധിച്ച് തിരിച്ചയക്കുന്നെന്ന് മനീതി സംഘം; അമ്മിണിയും സംഘവും ദർശന നീക്കം ഉപേക്ഷിച്ചു

സ്വന്തം ലേഖകൻ

പമ്പ: മണിക്കൂറുകൾ നീണ്ട നാടകീയ നീക്കങ്ങൾക്കൊടുവിൽ വിശ്വാസികളുടെ പ്രതിഷേധത്തിനു മുന്നിൽ മനീതി സംഘം പിൻതിരിഞ്ഞോടി. പ്രാണനും കൊണ്ട് തിരിഞ്ഞോടിയ മനീതി സംഘം ഒടുവിൽ അയ്യപ്പഭക്തരുടെ പ്രതിഷേധത്തിനു മുന്നിൽ മുട്ടുമടക്കി. പമ്പയിൽ നിന്നും പൊലീസ് നിർദേശത്തിന്റെ അടിസ്ഥാനത്തിൽ മനീതി സംഘം മടങ്ങി. എന്നാൽ, തങ്ങളെ പൊലീസ് നിർബന്ധിച്ച് മടക്കി അയക്കുകയാണെന്നും തങ്ങൾക്ക് ശബരിമല ദർശനം നടത്താനായി വീണ്ടും മടങ്ങിയെത്തുമെന്നും ഇവർ വ്യക്തമാക്കുന്നു. 


ഞായറാഴ്ച പുലർച്ചെ മൂന്നു മണിയോടെയാണ് 11 അംഗ മനീതി സംഘം പമ്പയിൽ എത്തിയത്. ഇവരെ ഗണപതി കോവിലിനു സമീപം വരെ രഹസ്യ വഴിയിലൂടെ പൊലീസ് എത്തിച്ചെങ്കിലും അയ്യപ്പഭക്തർ പ്രതിഷേധവുമായി എത്തുകയായിരുന്നു. തുടർന്ന് ഇവർക്ക് ഗണപതികോവിലിനു സമീപത്ത് യാത്ര അവസാനിപ്പിക്കേണ്ടി വന്നു. പുലർച്ചെ നാലു മണി മുതൽ തന്നെ പ്രതിഷേധക്കാർ പമ്പ ഗണപതി കോവിലിനു സമീപത്ത് തമ്പടിച്ച് മുദ്രാവാക്യം മുഴക്കിയിരുന്നു. ഇതേ തുടർന്നാണ് ഇവരെ ഇങ്ങോട്ടേയ്ക്ക് കടത്താനാവാതെ വന്നത്. 

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group


തുടർന്ന് സന്നിധാനത്തേയ്ക്കു നീങ്ങുന്നതിനു മുന്നോടിയായി കുത്തിയിരുന്ന് പ്രതിഷേധിച്ച അയ്യപ്പഭക്തരായ പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. അൻപതോളം പ്രതിഷേധക്കാരെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. തുടർന്ന് മനീതി പ്രവർത്തകരായ സ്ത്രീകൾ അടങ്ങുന്ന സംഘത്തെ പൊലീസ് അകമ്പടിയിൽ മുന്നോട്ട് കയറ്റാനുള്ള ശ്രമമുണ്ടായി. ഇതിനിടെയാണ് ഒരു സംഘം ഭക്തർ ആക്രോശവുമായി മുന്നോട്ട് എത്തിയത്. ഇവർ പ്രതിഷേധം പ്രകടിപ്പിച്ച് ശരണംവിളിയുമായി ഓടിയെത്തിയതോടെ അക്രമം ഉണ്ടാകുമെന്ന് ഭയന്ന മനീതി പ്രവർത്തകർ ഓടിരക്ഷപെട്ടു.

പ്രാണരക്ഷാർത്ഥം പമ്പയിലെ പൊലീസ് എയ്ഡ് പോസ്റ്റിൽ കയറിയാണ് ഇവർ രക്ഷപെട്ടത്. തുടർന്ന് പൊലീസ് സംഘത്തിന്റെ നിയന്ത്രണത്തിലായിരുന്നു ഇവർ കഴിഞ്ഞത്. തുടർന്ന് ഇവരുമായി ചർച്ച നടത്തി മടങ്ങിപ്പോകണമെന്ന് പൊലീസ് സംഘം ആവശ്യപ്പെടുകയായിരുന്നു. പൊലീസിന്റെ നിർബന്ധത്തെ തുടർന്നാണ് തങ്ങൾ മടങ്ങുന്നതെന്നും വീണ്ടും മടങ്ങിയെത്തുമെന്നും മനീതി പ്രവർത്തകർ അറിയിച്ചു. 
ഇതിനിടെ പാലായിൽ നിന്നും മൂന്ന് കാറുകളിലായി പുറപ്പെട്ട രണ്ടാം ഘട്ട മനീതി പ്രവർത്തകർ യാത്ര എരുമേലിയിൽ അവസാനിപ്പിച്ചു. മനീതിയുടെ സംസ്ഥാന കോ ഓർഡിനേറ്റർ അമ്മിണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇപ്പോൾ എരുമേലിയിലുള്ളത്. പമ്പയിലെ സ്ഥിതി ഗതികൾ കൂടുതൽ മോശമായതിനെ തുടർന്നാണ് ഇവർ മടങ്ങാൻ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. നിലവിൽ ഇവർ എരുമേലി പൊലീസ് സ്റ്റേഷനിലുണ്ട്.