സ്വന്തം ലേഖകൻ
കോട്ടയം: തീവ്രമഴയെ തുടര്‍ന്നുണ്ടായ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വൈകിയെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തില്‍ കഴമ്പില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആദ്യ ഉരുള്‍ പൊട്ടിയതിനു മണിക്കൂറുകള്‍ക്കകം താന്‍ അവിടെ നേരിട്ടെത്തി. റോഡ് ഗതാഗതം തടസ്സപ്പെട്ടെങ്കിലും വൈകിട്ടോടെ സ്ഥലം എംഎല്‍എ സെബാസ്റ്റിയന്‍ കുളത്തിങ്കലിനൊപ്പം കൂട്ടിക്കല്‍ എത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മന്ത്രി വിഎന്‍ വാസവനും,മന്ത്രി കെ രാജനും ഉദ്യോഗസ്ഥ സംഘവും വിവിധ സ്ഥലങ്ങളില്‍ ക്യാമ്പ് ചെയ്തു രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഇതുസംബന്ധിച്ച മുന്നറിയിപ്പുകള്‍ അവഗണിച്ചതായുള്ള ആരോപണം വാസ്തവ വിരുദ്ധമാണെന്ന് മന്ത്രി വ്യക്തമാക്കി.
ഉരുൾപൊട്ടലിലും മഴക്കെടുതിയിലും ജീവൻ നഷ്ടപ്പെട്ട എല്ലാവരുടെയും മൃതദേഹം കണ്ടെത്തി. മഴമാറി സാഹചര്യം അനുകൂലമായാലും ഉടന്‍ വീടുകളിലേക്ക് മടങ്ങാന്‍ സാധിക്കാത്തവര്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നത് പരിശോധിക്കും.
പ്രളയത്തില്‍ നഷ്ടം നേരിട്ടവര്‍ക്ക് അടിയന്തര സഹായം ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. ക്യാമ്പുകളില്‍ കഴിയുന്ന കുട്ടികളുടെ കാര്യത്തിൽ പ്രത്യേക പരിഗണന നൽകുമെന്നും മന്ത്രി പറഞ്ഞു.
നീരൊഴുക്ക് കുറഞ്ഞതു കൊണ്ടാണ് ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ രണ്ടു ഷട്ടറുകള്‍ അടച്ചത്. വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതിനാല്‍ അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന വെള്ളം കുറഞ്ഞു.
അതുകൊണ്ടുതന്നെ പുറത്തേക്ക് ഒഴുക്കി വിടുന്ന ജലത്തിന്റെ അളവ് കുറയ്ക്കാവുന്ന സാഹചര്യമാണ്. അതുവഴി ഡാമിലെ ജലനിരപ്പ് അപകടരഹിതമായ അളവില്‍ നിലനിര്‍ത്താന്‍ കഴിയും.
ഒരു ഷട്ടര്‍ 40 സെന്റിമീറ്റര്‍ തുറന്നു വയ്ക്കും. ഇതുവഴി അണക്കെട്ടിലെ ജലനിരപ്പ് നിലനിര്‍ത്താനും നിലവിനുള്ളതിനേക്കാളും കുറച്ചു കൊണ്ടുവരാനും കഴിയും.
അണക്കെട്ട് അടയ്ക്കുന്നതു കൊണ്ട് ജനങ്ങള്‍ ആശങ്കപ്പെടേണ്ട. മഴ ശക്തിപ്പെട്ടാല്‍ വീണ്ടും ഷട്ടര്‍ തുറക്കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച് ആശങ്കവേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.