
അന്നംമുട്ടിക്കുന്ന അരിവില; വില ഇരട്ടിയോളം വര്‍ധിച്ചിട്ടും ഇടപെടാതെ സര്‍ക്കാര്‍, ഇനി പ്രതീക്ഷ ജനുവരിയിലെ വിളവെടുപ്പില്‍ ഇനി ജനുവരിയിലാണ് പുതിയ വിളപ്പെടുപ്പിന്റെ ഭാഗമായി അരി കൂടുതലായി വിപണിയില്‍ എത്തുകയുള്ളൂ. തുടര്‍ന്ന് അല്‍പം വിലകുറയാന്‍ സാധ്യതയുണ്ടെന്നാണ് സൂചന.
മലയാളിയുടെ പ്രധാന ഭക്ഷ്യവസ്തുവായ അരിയുടെ വില ഉയര്‍ന്നു തന്നെ. കഴിഞ്ഞ ജൂലൈ-ഓഗസ്റ്റ് മുതല്‍ ഉയര്‍ന്നുതുടങ്ങിയ വിലയില്‍ നേരിയ ഇടിവുപോലുമില്ല. കഴിഞ്ഞ നാലു മാസംകൊണ്ടു മാത്രം വില ഇരട്ടിയോളം വര്‍ധിച്ചിട്ടും ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഇടപെടലുണ്ടാകുന്നില്ല.
മട്ട വടി , ജയ, സുരേഖ എന്നിവയാണ് കേരളത്തില്‍ കൂടുതലായി വിറ്റഴിക്കപ്പെടുന്നത്. കഴിഞ്ഞ ജൂലൈയില്‍ കിലോയ്ക്ക് 36 രൂപയുണ്ടായിരുന്ന മട്ട വടി അരിക്ക് നിലവില്‍ 60 രൂപയാണ് വില. 56 മുതല്‍ 60 രൂപവരെയാണ് പല ബ്രാന്‍ഡ് അരിക്കും വില. കിലോയ്ക്ക് 25 മുതല്‍ 30 രൂപവരെ വിലകൂടിയെന്നത് ഞെട്ടിപ്പിക്കുന്നതാണ്. മുന്‍കാലങ്ങളിലൊന്നും ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ വില ഇത്രകൂടിയിട്ടില്ല എന്ന് വിപണിവൃത്തങ്ങള്‍ പറയുന്നു.
കര്‍ണാടക,ആന്ധ്ര എന്നീ സംസ്ഥാനങ്ങളെയാണ് കേരളം അരിക്കായി ആശ്രയിക്കുന്നത്. മഴയും വെള്ളപ്പൊക്കവും മൂലം ഉല്‍പ്പാദനം കുറഞ്ഞതാണ് വില വര്‍ധിക്കാന്‍ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. പ്രധാന ഭക്ഷ്യേല്‍പാദക രാജ്യമായ യുക്രൈനിലെ യുദ്ധവും വിലവര്‍ധനയെ സ്വാധീനിച്ചിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇനി ജനുവരിയിലാണ് പുതിയ വിളപ്പെടുപ്പിന്റെ ഭാഗമായി അരി കൂടുതലായി വിപണിയില്‍ എത്തുകയുള്ളൂ. തുടര്‍ന്ന് അല്‍പം വിലകുറയാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. എന്നാല്‍, ഒരിക്കല്‍ ഉയര്‍ന്ന വില കുറഞ്ഞുവരിക അത്ര വേഗത്തിലാകുകയില്ലെന്ന മൊത്തവ്യാപാരികള്‍ പറയുന്നു.
കഴിഞ്ഞ നാലുമാസത്തിനിടെ ബസ്മതി അരിക്ക് കിലോയ്ക്ക് എട്ടുമുതല്‍ പത്തുരൂപവരെ കൂടിയിട്ടുണ്ട്. മറ്റൊരു പ്രധാന ഭക്ഷ്യവസ്തുവായ ഗോതമ്പിനും ആട്ടയ്ക്കും മൈദയ്ക്കും വില കൂടി. ഇവയ്ക്ക് പൊതുവായി കിലോയ്ക്ക് പത്തുരൂപയോളം വര്‍ധിച്ചിട്ടുണ്ട്. അതേ സമയം റേഷന്‍ ആട്ട കഴിഞ്ഞ അഞ്ചുമാസമായി വിതരണമില്ല. നീല, വെള്ളകാര്‍ഡുകള്‍ക്കുള്ള വിതരണമാണ് നിര്‍ത്തിയത്.
ഗോതമ്പ്, ആട്ട, അരി എന്നിവയുടെയും കയറ്റുമതി കഴിഞ്ഞ മേയില്‍ നിര്‍ത്തിവച്ചതുകൊണ്ടാണ് വില ഈ നിലയ്‌ക്കെങ്കിലും പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞതെന്നാണ് വാണിജ്യ വിദഗ്ധര്‍ പറയുന്നത്. യുക്രൈനില്‍ നിന്നാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഗോതമ്പും സസ്യഎണ്ണയും കയറ്റുമതി ചെയ്തിരുന്നത്. ഇതില്‍ കുറവുവന്നപ്പോള്‍ ഗോതമ്പിനും അരിക്കും വേണ്ടി രാഷ്ട്രങ്ങള്‍ ഇന്ത്യയിലേക്ക് തിരിയുകയും കയറ്റുമതിക്ക് അനുമതി നല്‍കുകയുമായിരുന്നു.
എന്നാലിത് ആഭ്യന്തര ഭക്ഷ്യക്ഷാമത്തിനും വിലക്കയറ്റത്തിനും കാരണമാകുമെന്നു കണ്ടതോടെയാണ് കയറ്റുമതി വിലക്കിയത്. ലോകരാജ്യങ്ങളില്‍ നിന്ന് ഭക്ഷ്യേല്‍പ്പന്നങ്ങള്‍ക്കായി ഡിമാന്‍ഡ് കൂടിവരുകയും ഉല്‍പ്പാദനം കുറയുകയും ചെയ്യുന്നത് ആശങ്കയുണ്ടാക്കുന്നതാണെന്നും ഭാവിയില്‍ ഭക്ഷ്യോല്‍പ്പന്ന വറുതിക്ക് ഇടയാക്കുമോയെന്നും വിദഗ്ധര്‍ സൂചന നല്‍കുന്നു.