സ്വന്തം ലേഖകൻ
കൊച്ചി: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും നിയമന നടപടി ഇഴഞ്ഞുനീങ്ങുകയാണെന്ന പരാതിയുമായി ഒരുകൂട്ടം നഴ്സുമാര്‍.
ആരോഗ്യ വകുപ്പ് സ്റ്റാഫ് നഴ്സ് ഗ്രേഡ്-രണ്ട് ജില്ലതല റാങ്ക് ലിസ്റ്റുകളില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികളാണിവര്‍. ഡിസംബര്‍ എട്ടിനാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. ഓരോ ജില്ലയിലും 200 മുതല്‍ 500 വരെ ഉദ്യോഗാര്‍ഥികളാണ് റാങ്ക് ലിസ്റ്റിലുള്ളത്. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടതോടെ വിദേശത്തുനിന്ന് ജോലി രാജിവെച്ച് എത്തിയ നഴ്സുമാരടക്കം ജോലിയില്ലാതെ ബുദ്ധിമുട്ടിലാണ്.
പുതിയ റാങ്ക് ലിസ്റ്റില്‍നിന്ന് ഒരാളെപ്പോലും നിയമിക്കാത്ത ജില്ലകളുമുണ്ട്. കാലാവധി അവസാനിച്ച മുന്‍ റാങ്ക് ലിസ്റ്റില്‍ ഒഴിവ് വന്ന എന്‍.ജെ.ഡി (നോണ്‍ ജോയിനിങ് ഡ്യൂട്ടി) നിയമനങ്ങള്‍ മാത്രമാണ് ഇതുവരെ നടന്നിട്ടുള്ളൂ. പുതുതായി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒഴിവുകള്‍ സംബന്ധിച്ചുള്ള അന്വേഷണങ്ങള്‍ക്ക് കൃത്യമായ മറുപടി ലഭിക്കുന്നില്ലെന്നും റാങ്ക് ഹോള്‍ഡേഴ്സ് പറയുന്നു.
നിലവിലെ നഴ്സുമാരുടെ സ്ഥാനക്കയറ്റമടക്കം കൃത്യമായി നടക്കാത്തത് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് തടസ്സമായിട്ടുണ്ട്. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ തയാറാക്കുന്ന പ്രമോഷനുള്ള പട്ടിക ഇനിയും ആയിട്ടില്ലെന്നും അവര്‍ ആരോപിക്കുന്നു. താല്‍ക്കാലിക നിയമനങ്ങള്‍ യഥേഷ്ടം നടക്കുന്നത് തിരിച്ചടിയാകുന്നുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.