
സ്വന്തം ലേഖകൻ
തിരുവനന്തപുരം : ഷൂട്ടിങ് സൈറ്റുകളില്‍ നര്‍മ്മം വിതറി ചിരിച്ചു കൊണ്ടു പെരുമാറുന്ന രമേശിൻ്റെ ആത്മഹത്യയിൽ ഞെട്ടി സിനിമാ സീരിയൽ ലോകം. ഇപ്പോള്‍ പുതിയ സിനിമകള്‍ അടക്കം രമേശിന് ഉണ്ടായിരുന്നു.
അതുകൊണ്ട് തന്നെ ഏറെ സന്തോഷവാനുമായിരുന്നു. എന്നിട്ടും എന്തിന് ആത്മഹത്യ ചെയ്തുവെന്നാണ് സുഹൃത്തുക്കൾ ചോദിക്കുന്നത്
സീരിയല്‍ അഭിനേതാക്കളുടെ സംഘടനയായ ആത്മയുടെ നേതൃത്വത്തില്‍ രാവിലെ 9.30 മുതല്‍ മൃതദേഹം തൈയ്‌ക്കാട് ഭാരത് ഭവനില്‍ പൊതുദര്‍ശനത്തിന് വയ‌്ക്കും. 11ന് മൃതദേഹം വീട്ടിലെത്തിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉച്ചയ്‌ക്ക് ഒന്നിന് തൈയ്‌ക്കാട് ശാന്തികവാടത്തിലായിരിക്കും സംസ്ക്കാരം. ആത്മഹത്യയാണെന്നാണ് പ്രാഥമിക പോസ്റ്റുമോര്ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.
അതേ സമയം സുഹൃത്തുക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴി തമ്പാനൂര്‍ പൊലീസ് രേഖപ്പെടുത്തി. കൂടുതല്‍ പേരില്‍ നിന്ന് വരും ദിവസങ്ങളില്‍ മൊഴിയെടുക്കുമെന്നും വിശദമായ അന്വേഷണം നടത്തുമെന്നും തമ്പാനൂര്‍ സി.ഐ എസ്. സനോജ് തേർഡ് ഐ ന്യൂസിനോട് പറഞ്ഞു.
തിരുവനന്തപുരം ആര്‍ട്‌സ് കോളജില്‍ പഠിക്കുമ്പോള്‍ നാടകത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് വരുന്നത്. പിന്നീട് മിനി സ്‌ക്രീനില്‍ സജീവമാകുകയായിരുന്നു.
കണ്ണന്‍ താമരംകുളം സംവിധാനം ചെയ്യുന്ന വരാല്‍ എന്ന സിനിമയില്‍ അഭിനയിച്ചു കൊണ്ടിരിക്കെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. രമേശിന് സാമ്പത്തിക പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നാണ് വിവരം.
മൂന്നു വർഷം മുമ്പാണ് ആദ്യ ഭാര്യ അര്‍ബുദത്തെ തുടര്‍ന്ന് മരിക്കുന്നത്. പിന്നീട് ജീവിതത്തില്‍ ഒരു കൂട്ട് വേണം എന്ന് തോന്നിയപ്പോള്‍ രമേശ് വീണ്ടും വിവാഹതിനായിരുന്നു. ആ കുടുംബ ബന്ധം സന്തുഷ്ടകരമായി മുന്‍പോട്ട് പോകുന്നതിന്റെ ഇടയിലാണ് രമേശിന്റെ ആത്മഹത്യ.
കാനഡയിലായിരുന്ന മകന്‍ അവസാനമായി അച്ഛനെ കാണാന്‍ നാട്ടിലെത്തി. അച്ഛന്റെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാനെത്തിയ മകനെ സമാധാനിപ്പിക്കാനാകാതെ സുഹൃത്തുക്കളും ബന്ധുക്കളും ഇടറുന്ന കാഴ്ചയായിരുന്നു.
മരണം നടന്ന് രണ്ടു ദിവസം പിന്നിടുമ്പോഴും ഇത്രയും സന്തോഷവാനായ മനുഷ്യന്‍ എന്തിനാണ് ആത്മഹത്യ ചെയ്തത് എന്നുള്ള സംശയം പ്രിയപ്പെട്ടവര്‍ പങ്കിടുന്നു.
അഭിനയിച്ച് കൊണ്ടിരിക്കുമ്പോള്‍ കാമറയ്ക്ക് മുന്നില്‍ വീണു മരിക്കണം എന്ന് പലതവണ സുഹൃത്തുക്കളോട് പങ്കുവച്ച ആഗ്രഹമാണ് ഇല്ലാതായത്. ആദ്യ ഭാര്യ ഗീതാകുമാരി നാലു വര്‍ഷം മുമ്ബ് മരിച്ചിരുന്നു. തുടര്‍ന്നാണ് മിനിയെന്ന യുവതിയെ വിവാഹം ചെയ്തത്.