
യോഗി ആദിത്യനാഥിന് പിന്നാലെ പ്രതിപക്ഷ നേതാവ് അഖിലേഷ് യാദവിനെയും സന്ദർശിച്ച് സൂപ്പർ സ്റ്റാർ രജനികാന്ത്; അഖിലേഷിനെ ആദ്യമായി കാണുന്നത് ഒമ്പത് വർഷങ്ങൾക്ക് മുൻപ് ; അന്നുമുതലേ സൗഹൃദത്തിലാണെന്ന് താരം
സ്വന്തം ലേഖകൻ
ലക്നോ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പിന്നാലെ പ്രതിപക്ഷ നേതാവ് അഖിലേഷ് യാദവിനെയും സന്ദർശിച്ച് സൂപ്പർ സ്റ്റാർ രജനികാന്ത്. അഖിലേഷിന്റെ വീട്ടിലെത്തിയാണ് രജനി കൂടിക്കാഴ്ച നടത്തിയത്. പ്രിയതാരത്തെ ആലിംഗനം ചെയ്തുകൊണ്ടാണ് അഖിലേഷ് സ്വീകരിച്ചത്.
ലഖ്‌നൗവിലെ അഖിലേഷ് യാദവിന്റെ വസതിയിലായിരുന്നു സന്ദർശനം. ഒമ്പത് വർഷം മുമ്പാണ് അഖിലേഷിനെ മുംബൈയിൽ വെച്ച് ആദ്യമായി കാണുന്നതെന്നും അന്നുമുതലേ സൗഹൃദത്തിലാണെന്നും രജനികാന്ത് മാധ്യമങ്ങളോട് പറഞ്ഞു. ഞങ്ങൾ ഫോണിൽ സംസാരിക്കാറുണ്ട്. 5 വർഷം മുമ്പ് ഞാൻ ഇവിടെ ഒരു ഷൂട്ടിംഗിന് വന്നപ്പോൾ എനിക്ക് അദ്ദേഹത്തെ കാണാൻ കഴിഞ്ഞില്ല. ഇപ്പോൾ അദ്ദേഹം ഇവിടെയുണ്ട്. അതുകൊണ്ട് കാണാനെത്തി.- രജനി പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾ അഖിലേഷ് സമൂഹ മാധ്യമത്തിൽ പങ്കുവച്ചു. ‘ഹൃദയങ്ങൾ കണ്ടുമുട്ടുമ്പോൾ ആളുകൾ ആലിംഗനം ചെയ്യും’ എന്ന വാചകത്തോടെയാണ് ചിത്രങ്ങൾ പങ്കുവച്ചത്. മൈസൂരുവിലെ എൻജിനീയറിംഗ് പഠനകാലത്ത് രജനികാന്തിനെ സ്ക്രീനിൽ കണ്ടപ്പോൾ അനുഭവിച്ച സന്തോഷം ഇപ്പോഴും മറക്കാനാകില്ലെന്നും അഖിലേഷ് കുറിച്ചു.
പുതിയ ചിത്രമായ ജയിലറിന്റെ പ്രമോഷന്റെ ഭാഗമായാണ് രജനി ഉത്തർപ്രദേശിലെത്തിയത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായും രജനി കൂടിക്കാഴ്ച നടത്തിയിരുന്നു. യോഗി ആദിത്യനാഥിനെ സന്ദർശിച്ച താരം അദ്ദേഹത്തിനൊപ്പം ‘ജയിലർ’ സിനിമ കണ്ടിരുന്നു.
യോഗി ആദിത്യനാഥുമായുള്ള രജനിയുടെ കൂടിക്കാഴ്ചയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ കാല്‍ തൊട്ട് വന്ദിക്കുന്ന വിഡിയോ വൻ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.