‘ജനം എത്ര തോല്‍പ്പിച്ചാലും മാറിനില്‍ക്കാത്തവർക്ക് കെ.ബാബു മാതൃകയാണ്; ഫെയ്‌സ്ബുക്ക് പോസ്റ്റുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Spread the love

ജനം എത്ര തോല്‍പ്പിച്ചാലും മാറിനില്‍ക്കാത്തവർക്ക് കെ.ബാബു മാതൃകയാണെന്ന് പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. ഫെയ്‌സ്ബുക്കിലൂടെയാണ് രാഹുലിന്റെ പ്രതികരണം.

video
play-sharp-fill

പാർട്ടിയുടെ മുഖമായ പ്രധാന നേതാക്കള്‍ ഒഴികെ മറ്റു പലർക്കും ഇത്തവണ മാറിനില്ക്കണമെന്ന് ചിന്തിക്കാൻ ബാബുവിന്റെ പിന്മാറ്റം ആവേശം നല്‍കട്ടെയെന്ന് രാഹുല്‍ പറഞ്ഞു.

ലൈംഗിക പീഡന ആരോപണങ്ങളെ തുടർന്ന് രാഹുലിനെ കോണ്‍ഗ്രസ് പുറത്താക്കിയിരുന്നു. തൃപ്പൂണിത്തുറ എംഎല്‍എയും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ കെ.ബാബു, ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ താൻ മത്സരിക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. കെ.ബാബുവിനെ അഭിനന്ദിച്ചുകൊണ്ടുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് യൂത്ത് കോണ്‍ഗ്രസ് മുൻ അധ്യക്ഷൻകൂടിയായ രാഹുലിന്റെ ഒളിയമ്ബ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം…

 

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ പാർട്ടി പരാജയപ്പെട്ട വിഷമത്തില്‍ നില്ക്കുമ്ബോഴും വ്യകതിപരമായി സന്തോഷം നല്കിയ വിജയങ്ങളില്‍ ഒന്നായിരുന്നു തൃപ്പൂണിത്തറയില്‍ ബാബു ചേട്ടന്റെ വിജയം. സംസ്ഥാനത്ത് ആകെ LDF ജയിച്ച തിരഞ്ഞെടുപ്പില്‍, സിപിഎം ഏറ്റവും ആഘോഷിക്കുന്ന അവർ സ്റ്റാർ ക്യാൻഡിഡേറ്റ് എന്ന് കരുതുന്ന സീറ്റിംഗ് MLA കൂടിയായ ശ്രീ എം സ്വരാജിനെ ബാബു ചേട്ടൻ തോല്പ്പിച്ചു എന്നുള്ളത് ആയിരുന്നില്ല എന്റെ സന്തോഷത്തിന്റെ കാരണം.

 

2016 ല്‍ പരാജയപ്പെട്ട ദിവസം തൊട്ട് 2021 വരെയുള്ള ആ മനുഷ്യന്റെ ജീവിതത്തെ പറ്റി നല്ല ബോധ്യം എനിക്കുണ്ട്. അത് MLA അല്ലാത്തതിന്റെ അധികാര നഷ്ടബോധമല്ല, മറിച്ച്‌ ചെയ്യാത്ത തെറ്റിന്റെ പേരില്‍ വേട്ടയാടപ്പെട്ട ഒരു മനുഷ്യന്റെ മാനസികാവസ്ഥയാണ് ആ മനുഷ്യനെ ബാധിച്ചത്.

 

ആള്‍ക്കൂട്ടത്തില്‍ ജീവിച്ച ഒരു മനുഷ്യനു ആ ആള്‍ക്കൂട്ടം തന്നെ ഒരു ട്രോമയായ് മാറി. ആരെങ്കിലും ഒന്ന് നോക്കിയാല്‍ അത് താൻ ചെയ്യാത്ത തെറ്റില്‍ തന്നെ ക്രൂശിക്കുകയാണോ ആണോ എന്നുവരെ ആ മനുഷ്യന് തോന്നിയ കാലം.

 

വീട്ടില്‍ ഒതുങ്ങിക്കൂടിയ ആ മനുഷ്യനെ സജീവമാക്കാൻ ഉമ്മൻ ചാണ്ടി സാർ ഒരുപാട് പരിശ്രമിച്ചു. ഒടുവില്‍ 2021 ല്‍ ബാബു ചേട്ടൻ വീണ്ടും മത്സരത്തിന് ഇറങ്ങിയപ്പോള്‍ ക്രൂരമായി അദ്ദേഹത്തെ വ്യക്തിപരമായി വേട്ടയാടിയിട്ടും, തൃപ്പൂണിത്തുറ പോലെ ഒരു ഇടത്പക്ഷ മണ്ഡലത്തില്‍, ഒരു ഇടത് തരംഗത്തില്‍, അവരന്നു പ്രസംഗിച്ചത് പോലെ അവരുടെ മെസ്സിയെ തോല്‍പ്പിച്ച്‌ ബാബു ചേട്ടൻ വീണ്ടും നിയമസഭയിലെത്തി.

 

‘കള്ളൻ ബാബു’ എന്നും ‘കോഴ ബാബു ‘ എന്നുമൊക്കെ വിളിച്ച്‌ ആക്ഷേപിച്ചും, കുടുംബത്തെയും കൂട്ടുകാരെയും വരെ പൊതുവിചാരണ നടത്തിയും മാധ്യമങ്ങളിലൂടെ താറടിച്ചും നടന്ന CPM അതിനു ശേഷം 10 വർഷം അധികാരത്തില്‍ ഇരുന്നിട്ടും അവർ ഉന്നയിച്ച ഒരൊറ്റ ആരോപണം പോലും തെളിയിക്കാൻ കഴിഞ്ഞില്ല.

 

അതല്ലെങ്കിലും സത്യം മാത്രമല്ലെ അത്യന്തികമായി ജയിക്കൂ.

 

ഇന്ന് ബാബു ചേട്ടൻ വീണ്ടും അത്ഭുതമാവുകയാണ്. തനിക്ക് വീണ്ടും മത്സരിക്കാനും ജയിക്കാനും ഉറപ്പായും കഴിയുമെന്നിരിക്കെ ‘ഞാൻ ഇനി പാർലമെന്ററി രംഗത്തേക്ക് ഇല്ല’ എന്ന അദ്ദേഹത്തിന്റെ നിലപാട് അങ്ങേയറ്റം മാതൃകപരമാണ്. ജനം പല കുറി തോല്‍പ്പിച്ചാല്‍ പോലും ‘ഞാൻ കൂടി മത്സരിച്ചില്ലെങ്കില്‍ ഈ നാട് എങ്ങനെ മുന്നോട്ട് പോകും’ എന്ന് തെറ്റിദ്ധരിക്കുന്ന പലർക്കും ബാബു ചേട്ടൻ മാതൃകയാണ്. മരിക്കുന്നത് ബോർഡ്‌ വെച്ച കാറില്‍ ആകണം എന്നു കരുതുന്നവരും ഇത് മാതൃകയാക്കണം.

 

ചെറുപ്പക്കാരും മധ്യവയസ്കരും അവസരം കിട്ടാത്ത ജനകീയരായ മുതിർന്ന ആളുകളും അടക്കം പുതിയ ആളുകള്‍ വരട്ടെ എന്നത് ഒരു നല്ല ചിന്തയാണ്. ഏറ്റവും അനിവാര്യരായ, പാർട്ടി ഫേസ് ആയ പ്രധാന നേതാക്കള്‍ ഒഴികെ മറ്റു പലർക്കും ഇത്തവണ മാറി നില്ക്കണമെന്ന് ചിന്തിക്കാൻ, തൃപ്പുണിത്തറയില്‍ ഏറ്റവും വിജയ സാധ്യത ഉള്ള ബാബു ചേട്ടന്റെ പിന്മാറ്റം ആവേശം നല്കട്ടെ….

 

ബാബു ചേട്ടാ, നിങ്ങള്‍ അഴിമതിക്കാരനല്ല, തോറ്റുപോയവനുമല്ല എന്ന് കുറ്റബോധത്തോടെ ഇന്ന് ഈ നാട് പറയുന്നുണ്ട്….

 

നിറയെ സ്നേഹം, അഭിമാനം