പേവിഷബാധയേറ്റ് കോളേജ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവം;  അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കി   ആരോഗ്യമന്ത്രി

പേവിഷബാധയേറ്റ് കോളേജ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവം; അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കി ആരോഗ്യമന്ത്രി

സ്വന്തം ലേഖിക

തിരുവനന്തപുരം: പാലക്കാട് പേവിഷബാധയേറ്റ് കോളേജ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി.

ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കാണ് നിർദ്ദേശം നൽകിയത്.
പാലക്കാട് ജില്ലാ സര്‍വയലന്‍സ് ഓഫീസറുടെ നേതൃത്വത്തില്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം രൂപീകരിച്ചാണ് സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലക്കാട് മങ്കര മഞ്ഞക്കര പടിഞ്ഞാക്കര വീട്ടില്‍ സുഗുണന്റെ മകള്‍ ശ്രീലക്ഷ്മി(18) ആണ് പേവിഷബാധയേറ്റ് ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ മാസം 30ന് രാവിലെ കോളേജിലേയ്ക്ക് പോകാനിറങ്ങിയ ശ്രീലക്ഷ്മിയെ അടുത്ത വീട്ടിലെ നായ കടിക്കുകയായിരുന്നു.

ആരോഗ്യ വകുപ്പ് നിര്‍ദേശിച്ച എല്ലാ വാക്സിനുകളും ശ്രീലക്ഷ്മി എടുത്തിരുന്നു. രണ്ട് ദിവസം മുൻപ് പനി ബാധിച്ചതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പരിശോധിച്ചപ്പോഴാണ് പേവിഷബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചത്. തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജിലും ചികിത്സ നടത്തി.

ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ മരിക്കുകയായിരുന്നു. കോയമ്പത്തൂരിലെ ഒരു സ്വകാര്യ കോളേജില്‍ ബിസിഎ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് ശ്രീലക്ഷ്മി. അമ്മ- സിന്ധു, സഹോദരങ്ങള്‍- സനത്ത്, സിദ്ധാര്‍ത്ഥ്.