
തൊഴിലിടങ്ങളിൽ സ്ത്രീകൾ അനുഭവിക്കുന്ന സമ്മര്‍ദ്ദം നിസാരവൽകരിക്കാൻ പറ്റില്ല, കോർപ്പറേറ്റ് കാലത്തിന്റെ രക്തസാക്ഷിയാണ് അന്ന സെബാസ്റ്റ്യൻ: നിർമല സീതാരാമന്റെ പരാമർശത്തിനെതിരെ മന്ത്രി ആർ ബിന്ദു
കൊച്ചി: ഏണസ്റ്റ് ആന്‍ഡ് യങ് (ഇവൈ) ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് അന്ന സെബാസ്റ്റ്യന്റെ മരണത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ നടത്തിയ പരാമര്‍ശത്തിനെതിരെ ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു പ്രതികരിച്ചു.
അന്നയുടെ മരണത്തിന്റെ ഉത്തരവാദിത്തം അവളിലും കുടുംബത്തിലും ചാര്‍ത്തി കൈ കഴുകുന്ന നിര്‍മ്മല സീതാരാമന്റെ വാക്കുകള്‍ കോര്‍പ്പറേറ്റ് തമ്പ്രാക്കളെ സുഖിപ്പിക്കാനാണെന്ന് ബിന്ദു വിമര്‍ശിച്ചു. കോര്‍പ്പറേറ്റ് കാലത്തിന്റെ രക്തസാക്ഷിയാണ് അന്നയെന്നും ബിന്ദു പറഞ്ഞു.
എന്നാല്‍ നിര്‍മലയുടെ പരാമര്‍ശത്തെ സ്ത്രീ ജനത തള്ളിക്കളഞ്ഞുവെന്നും ബിന്ദു ഫേസ്ബുക്കില്‍ കുറിച്ചു. കുടുംബത്തിലും തൊഴിലിടങ്ങളിലും അടക്കമുള്ള ബഹുമുഖമായ ഉത്തരവാദിത്തങ്ങള്‍ ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകേണ്ടി വരുന്നവരാണ് സ്ത്രീകള്‍ പൊതുവില്‍. അവയിലെല്ലാം ഒരിളവും കൂടാതെ മികവ് കാത്തുസൂക്ഷിക്കാനും പ്രതീക്ഷകള്‍ക്കൊത്ത് ഉയരാനും അവ സാധിക്കാതെ വരുമ്പോള്‍ ഇപ്പറഞ്ഞ ഇടങ്ങളില്‍ നിന്നെല്ലാം തുറുകണ്ണുകള്‍ നേരിടേണ്ടി വരുന്നതും ഓരോ സ്ത്രീക്കും അനുഭവമാണ്. അവ വരുത്തി വെക്കുന്ന ഭാരവും സമ്മര്‍ദ്ദവും നേരിടുന്നതില്‍ ഒരു കൂട്ടും അവര്‍ക്ക് താങ്ങാവാന്‍ പര്യാപ്തമാകാറുമില്ല. ഈ പൊതു അവസ്ഥയ്ക്ക് കൂടുതല്‍ ക്രൂരദംഷ്ട്ര കൈവന്നിരിക്കുകയാണ് കോര്‍പ്പറേറ്റ് കാലത്ത്. അതിന്റെ രക്തസാക്ഷിയാണ് അന്ന സെബാസ്റ്റ്യന്‍,’ മന്ത്രി പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോര്‍പ്പറേറ്റ് തൊഴില്‍ സംസ്‌കാരത്തിന്റെ സഹജമായ കുഴപ്പങ്ങള്‍ സ്ത്രീകളെ എത്ര നീതിരഹിതമായാണ് ബാധിക്കുന്നതെന്നത് കാണാന്‍ കഴിയാത്തത് നിര്‍മ്മല സീതാരാമന്റെ രാഷ്ട്രീയം എത്ര മാത്രം സ്ത്രീവിരുദ്ധമാണെന്നതിന് അടിവരയിടുന്നതാണെന്നും ബിന്ദു വിമര്‍ശിച്ചു. തൊഴിലിടങ്ങളില്‍ പ്രത്യേകിച്ച് ഐടി മേഖലകളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന അധിക സമ്മര്‍ദ്ദം നിസ്സാരവല്കരിച്ച് കൊണ്ട് ഇനി മുന്നോട്ടു പോകാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി.