
അടുത്ത നിയമസഭാ സമ്മേളനത്തില്‍ പറയാനിരുന്ന കാര്യങ്ങളാണ് ഇപ്പോള്‍ പറയുന്നത്. ഇനി സഭയില്‍ സംസാരിക്കാൻ സാധിക്കുമോ എന്നതില്‍ ഉറപ്പില്ലാ ; എംഎല്‍എ സ്ഥാനത്ത് ഉണ്ടാകില്ലെന്ന സൂചന നല്‍കി പിവി അൻവർ
സ്വന്തം ലേഖകൻ
എംഎല്‍എ സ്ഥാനത്ത് ഉണ്ടാകില്ലെന്ന സൂചന നല്‍കി പിവി അൻവർ. നിലമ്ബൂരില്‍ വനം വകുപ്പ് സംഘടിപ്പിച്ച പരിപാടിയിലാണ് അടുത്ത നിയമസഭാ സമ്മേളത്തിന് മുമ്ബ് രാജിവയ്ക്കും എന്ന രീതിയിലുള്ള പരാമർശങ്ങള്‍ ഇടതു എംഎല്‍എ നടത്തിയത്.
മന്ത്രി ശശീന്ദ്രനെ വേദിയിലിരുത്തി വനംവകുപ്പിനെയും ഉദ്യോഗസ്ഥരെയും രൂക്ഷമായ ഭാഷയില്‍ വിമർശിക്കുന്നതിന് ഇടയിലാണ് അത്തരമൊരു സാധ്യതയുടെ സൂചനകള്‍ അൻവർ നല്‍കിയത്. അടുത്ത നിയമസഭാ സമ്മേളനത്തില്‍ പറയാനിരുന്ന കാര്യങ്ങളാണ് ഇപ്പോള്‍ പറയുന്നത്. ഇനി സഭയില്‍ സംസാരിക്കാൻ സാധിക്കുമോ എന്നതില്‍ ഉറപ്പില്ലാത്തതുകൊണ്ടാണ് ഇപ്പോള്‍ തുറന്നു പറയുന്നതെന്നായിരുന്നു നിലമ്ബൂർ എംഎല്‍എ പ്രസംഗത്തിനിടയില്‍ പറഞ്ഞത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അൻവറിൻ്റെ വാചകങ്ങള്‍
“ഇപ്പോള്‍ ഫോറസ്റ്റിലെ ഉദ്യോഗസ്ഥർക്കൊന്നും കാര്യമായ പണിയില്ല. ഞാനീ കാര്യങ്ങളെല്ലാം ഈ നിയമസഭാ സമ്മേളനത്തില്‍ പറയാനിരുന്നതാണ്. ഈ നിയമസഭാ സമ്മേളനത്തില്‍ പറയാൻ കഴിയുമെന്ന് എനിക്കുറപ്പില്ലാത്തതുകൊണ്ട് മന്ത്രി ഇവിടെ ഉള്ളപ്പോള്‍ പറയുകയാണ്. മലയോര ഹൈവേക്കായി അഞ്ച് സെന്റുള്ളവരും അതില്‍ കുറവുള്ളവരുമടക്കം എല്ലാവരും ഭൂമി വിട്ടുതന്നു. ലൈഫ് പദ്ധതിയില്‍ വീട് കിട്ടിയവർവരെ തന്നു. ഈ ഇരിക്കുന്ന മന്ത്രിയും വകുപ്പും ഉദ്യോഗസ്ഥൻമാരും ഒരിഞ്ച് വിട്ടുതന്നില്ല. മന്ത്രി പലതവണ ഇടപെട്ടിട്ടും എന്ത് കാര്യമുണ്ടായി. എന്റെ ഉത്തരവാദിത്വത്തിലാണ് ഇതൊക്കെ നടക്കുന്നതെങ്കില്‍ ഡിസ്മിസ് ചെയ്ത് പോയി പണി നോക്കാൻ പറയും. ജനകീയമായ ഇടപെടല്‍ ഈ വകുപ്പിലില്ല”- അന്‍വര്‍ പറഞ്ഞു
ജനങ്ങളും ജനപ്രതിനിധികളും ജനാധിപത്യത്തില്‍നിന്ന് മാറിനിന്നാല്‍ ഉണ്ടാകുന്ന അപകടം കേരളത്തിന്റെ എല്ലാ മേഖലകളിലും നടന്നുകൊണ്ടിരിക്കുകയാണ്. ഒരു ഉദ്യോഗസ്ഥനും ജനപ്രതിനിധികളെ പേടിയില്ല. എവിടേക്കാണ് കേരളത്തെ ഇവർ കൊണ്ടുപോകുന്നതെന്നും അൻവർ ചോദിച്ചു. വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ അംഗങ്ങള്‍ വിഷയങ്ങള്‍ ഉയർത്തുമ്ബോള്‍ അതിന് മറുപടി പറയാൻ മന്ത്രി ബാധ്യസ്ഥനാണ്. ഞാൻ വനംവന്യജീവി വകുപ്പ് മന്ത്രിയാണ് എന്നാണ് അതിന് മന്ത്രി മറുപടി നല്‍കിയത്. വനംമുള്ളിടത്തൊക്കെ ഒരു മനുഷ്യ മന്ത്രികൂടി ഉണ്ടാകേണ്ടത് അത്യാവശ്യമായി വരികയാണ്. ശേഷിക്കുന്ന ഒന്നര വർഷം മന്ത്രി ശശീന്ദ്രൻ വന്യജീവി വകുപ്പ് തത്കാലം മാറ്റിവച്ച് ഒന്നര വർഷം മനുഷ്യ സംരക്ഷണ വകുപ്പ് മന്ത്രിയായി അദ്ദേഹം പ്രവർത്തിക്കണമെന്നും അൻവർ പരിഹസിച്ചു.
ആവാസ വ്യവസ്ഥയും, പ്രകൃതിയും മാത്രം മതി എന്നാണ് ഉദ്യോഗസ്ഥരുടെ വിചാരം പക്ഷെ മനുഷ്യരും കൂടെ വേണം. ഓസ്ട്രലിയയില്‍ കംഗാരുക്കളെ കൊല്ലാൻ തോക്ക് നല്‍കി ലോക രാജ്യങ്ങള്‍ വരെ കാലത്തിന് അനുസരിച്ച് പല നിയമങ്ങളും പരിഷ്കരിച്ചു കഴിഞ്ഞെന്നും പിവി അൻവർ പറഞ്ഞു. വേദിയിലുള്ള കടുത്ത വാക് പ്രയോഗങ്ങള്‍ക്ക് പിന്നാലെ പിന്നാലെ പരിപാടി കഴിഞ്ഞ് പുറത്തിറങ്ങിയ എംഎല്‍എ വനംവകുപ്പ് ഉദ്യോഗസ്ഥരോടും തട്ടിക്കയറി. വാഹനം പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തിലാണ് ഉദ്യോഗസ്ഥനോട് പിവി അൻവര്‍ ചൂടായത്.
“പരിപാടി നടക്കുന്നതിനിടയില്‍ കോമ്ബൗണ്ടില്‍ പാർക്ക് ചെയ്തിരുന്ന എംഎല്‍എ ബോർഡ് വച്ച വാഹനം ഒരു ഫോറസ്റ്റ് ഉദ്യോഗസ്ഥൻ വന്ന് മാറ്റി ഇടീച്ചത് മൂന്ന് തവണയാണ്. വാഹനം പാർക്ക് ചെയ്യാൻ അനുവദിക്കാതെ, പരിപാടിക്ക് എത്തുന്നിടത്തെല്ലാം എംഎല്‍എ ഇനി വാഹനം തലയില്‍ ചുമന്നുകൊണ്ട് നടക്കണം എന്നാണോ? ഉദ്യോഗസ്ഥൻ പ്രമാണിത്തം കയ്യില്‍ വച്ചാല്‍ മതി”- രോഷാകുലനായി പിവി അൻവര്‍ പറഞ്ഞു.