കുളിച്ചൊരുങ്ങി കുട്ടപ്പനായി ക്രിമിനൽ കേസ് പ്രതി കോടതിയിൽ; കല്യാണ ചെക്കൻ തോൽക്കുന്ന മേക്കപ്പിൽ പ്രതി: ക്രിമിനലിന് കേരളത്തിലെ ജയിലുകൾ മണിയറ
ക്രൈം ഡെസ്ക്
കൊച്ചി: കൊടും ക്രിമിനൽ ജയിലിൽ കഴിയുന്നത് അത്യാഡംബര സൗകര്യങ്ങളോടെയെന്ന സൂചന നൽകി കല്യാണ വേഷത്തിൽ ക്രിമിനൽ കോടതിയിൽ എത്തി. വിചാരണ പൂർത്തിയാക്കി മണിയറയിലേയ്ക്ക് മടങ്ങുന്ന ലാഘവത്തോടെ പ്രതി ജയിലിലേയ്ക്ക് മടങ്ങിയപ്പോൾ കാഴ്ചക്കാർക്കും അത്ഭുതം. നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികള്‍ക്കായി പ്രതി പള്‍സര്‍സുനിയാണ് വാവാഹ വേഷത്തെ വെല്ലുന്ന വേറിട്ടവേഷത്തില്‍ എത്തിയത്. ദിലീപ് ഒഴികെ കേസിലെ പ്രതികളായ പള്‍സര്‍ സുനി അടക്കമുള്ളവരാണ് വിചാരണയ്ക്കെത്തിയത്.
പ്രതികളായ മാര്‍ട്ടിന്‍, പ്രദീപ്, വിജേഷ് എന്നിവരുടെ ജാമ്യാപേക്ഷയില്‍ വാദം കേട്ട കോടതി വിധി പറയാനായി ഈ മാസം പതിനൊന്നിലേക്ക് മാറ്റി. തന്റെ കുറ്റസമ്മത മൊഴിയുടെ വീഡിയോ ദൃശ്യത്തിലെ ചില ഭാഗങ്ങള്‍ നീക്കം ചെയ്യണമെന്ന ഒന്നാംപ്രതിയായ പള്‍സര്‍ സുനിയുടെ ഹര്‍ജിയും ജഡ്‌ജി ഹണി എം.വര്‍ഗീസ് അതേദിവസത്തേക്കു തന്നെയാണ് മാറ്റിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോടതിയില്‍ മറ്റു പ്രതികള്‍ക്കൊപ്പം വെള്ള മുണ്ടും നീല ഷര്‍ട്ടും ധരിച്ചാണ് പള്‍സര്‍ സുനി കോടതിയില്‍ വിചാരണയ്ക്കെത്തിയത്.
നെറ്റിയില്‍ കുറിയും തൊട്ടിട്ടുണ്ട്. കയ്യില്‍ ചുവപ്പ് ചരടും ധരിച്ച് ഒരു കയ്യില്‍ തൂവാലയുമുണ്ടായിരുന്നു. കല്യാണ ചെറുക്കനെ പോലെ ഒരുങ്ങിയാണ് പള്‍സര്‍സുനി കോടതി മുറിയിലെത്തിയത്. രണ്ട് പോലീസുകാരും പ്രതിക്കൊപ്പമുണ്ടായിരുന്നു.
അതേസമയം, കേസിലെ നിര്‍ണായക തെളിവായ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ കമ്പ്യൂട്ടര്‍ വിദഗ്ദ്ധന്റെ സേവനം തേടുകയാണെന്നും ഇതിനായി രണ്ടാഴ്ച അനുവദിക്കണമെന്നും ദിലീപിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു.
ദൃശ്യങ്ങളുടെ പകര്‍പ്പ് ദിലീപിന് നല്‍കാനാവില്ലെങ്കിലും ഇതു കാണാന്‍ ദിലീപിനെ അനുവദിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ദൃശ്യങ്ങള്‍ ഹൈദരാബാദിലെ സെന്‍ട്രല്‍ ഫോറന്‍സിക് ലാബില്‍ പരിശോധിച്ച് വിദഗ്ദ്ധാഭിപ്രായം തേടാന്‍ ഒരു വിദഗ്ദ്ധന്റെ സേവനം ആവശ്യമുണ്ടെന്നാണ് ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചത്. ഇവ കാണാന്‍ മാത്രമാണ് അനുമതിയുള്ളതെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.