11 വർഷത്തെ ഒളിജീവിതം അവസാനിച്ചു ; നാട്ടുകാരെ പറ്റിച്ച് കടന്ന് കളഞ്ഞത് 90ലക്ഷത്തോളം രൂപയുമായി ; മരണപ്പെട്ട വ്യക്തി ഡ്രൈവിംഗ് ലൈസൻസ് പുതുക്കിയത് കുരുക്കായി ; ‘മരിച്ച’ മുൻ പബ്ലിക് പ്രോസിക്യൂട്ടറിനെ പൊക്കി പൊലീസ് ; തൊടുപുഴ ജില്ലാ സെഷൻസ് കോടതിയിലെ നിയമവിദഗ്ദ്ധനായിരുന്നു കക്ഷി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി: നാട്ടുകാരെ 90ലക്ഷത്തോളം രൂപ പറ്റിച്ച് 11 വർഷം മുമ്പ് തൊടുപുഴയിൽ നിന്ന് മുങ്ങിയ മുൻ പബ്ലിക് പ്രോസിക്യൂട്ടറെ കോഴിക്കോട്ടെ ബന്ധു വീട്ടിൽ നിന്ന് പൊലീസ് പിടികൂടി. തൊടുപുഴ മുട്ടം മരിയൻ മയിലാടിയിൽ എം.എം. ജെയിംസ് ( 65) ആണ് കസ്റ്റഡിയിലായത്.​ഇയാളെ മരിച്ചതായി കണക്കാക്കി സാമ്പത്തിക ബാദ്ധ്യത എഴുതിത്തള്ളാൻ കുടുംബം കോടതിയെ സമീപിച്ചിരുന്നു. വയനാട്ടിൽ ഒളിവിൽ കഴിയുന്നതിനിടെ ഡ്രൈവിംഗ് ലൈസൻസ് പുതുക്കിയത് കണ്ടെത്തിയാണ് പൊലീസ് കുടുക്കിയത്.

തൊടുപുഴ ജില്ലാ സെഷൻസ് കോടതിയിലെ പ്രോസിക്യൂട്ടറായിരുന്നു.രണ്ട് തവണ പബ്ലിക് പ്രോസിക്യൂട്ടറുമായിരുന്നു. വഞ്ചനക്കേസും നിലവിലുണ്ട്. ഇതോടെ മുൻപ്രോസിക്യൂട്ടറെ പ്രോസിക്യൂട്ട് ചെയ്യാൻ കളമൊരുങ്ങി. തിരോധാനം വീട്ടുകാരുടെ ഒത്താശയോടെയുള്ള നാടകമാണോ എന്നും സംശയമുണ്ട്.ബിസിനസിനും മറ്റുമായി നിരവധി പേരിൽ നിന്ന് പണം വാങ്ങിയ ഇയാൾ2013ലാണ് നാടുവിട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മേപ്പാടി വനമേഖലയോട് ചേർന്ന് കൃഷിയുമൊക്കെയായി ജെയിംസെന്ന പേരിൽ തന്നെ കഴിയുകയായിരുന്നു. 2019ലാണ് തിരോധാനം പൊലീസ് കേസായത്. മുട്ടം പൊലീസിന്റെ അന്വേഷണം വഴിമുട്ടി. അന്വേഷണം നിലച്ചെന്ന് കരുതി ലൈസൻസ് പുതുക്കിയതാണ് നിയമവിദഗ്ദ്ധന് കുരുക്കായത്.

സാമ്പത്തിക ബാദ്ധ്യത എഴുതിത്തള്ളണമെന്ന കുടുംബത്തിന്റെ ആവശ്യത്തെ പണം നഷ്ടമായവർ കോടതിയിൽ എതിർത്തു. ആൾ ജീവിച്ചിരിപ്പുണ്ടോ എന്ന് ഉറപ്പാക്കാൻ കോടതി ഉത്തരവിട്ടു. രണ്ടാഴ്ച മുമ്പ് ഇടുക്കി ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കെ.ആർ. ബിജുവിന്റെ മേൽനോട്ടത്തിൽ എസ്.പി വിഷ്ണു പ്രദീപിന്റെ പ്രത്യേക സംഘം രംഗത്തിറങ്ങി.