
സ്വന്തം ലേഖകൻ
ഏറ്റുമാനൂർ: കോട്ടയം മെഡിക്കല്‍ കോളജില്‍ പൊതുശ്മശാനം നിർമിക്കുന്നതിന് മന്ത്രി വി.എൻ. വാസവൻ എംഎല്‍എ ഫണ്ടില്‍നിന്നും ഒരു കോടിരൂപ അനുവദിച്ചു.
മെഡിക്കല്‍ കോളജ് സ്ഥിതിചെയ്യുന്ന ആർപ്പൂക്കര പഞ്ചായത്തിന് സ്വന്തമായി ഒരു ശ്മശാനം ഇല്ലാത്തതിനാല്‍ അനാഥ മൃതദേഹങ്ങള്‍ ദഹിപ്പിക്കുന്നതിന് കോട്ടയം നഗരത്തിലെ ശ്മശാനത്തെ ആയിരുന്നു ഇതുവരെ ആശ്രയിച്ചിരുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആർപ്പൂക്കര പഞ്ചായത്തിലെ ജനങ്ങള്‍ ദീർഘകാലമായി ഉന്നയിച്ചിരുന്ന ആവശ്യമാണ് ഇതിലൂടെ പരിഹരിക്കപ്പെടുന്നത്. ആർപ്പൂക്കര പഞ്ചായത്തിന് പുറമെ ഏറ്റുമാനൂർ നിയോജകമണ്ഡലത്തിലെ മറ്റ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുകൂടി ഈ പൊതുശ്മശാനം ഉപയോഗിക്കാൻ സാധിക്കുമെന്ന് മന്ത്രി വി.എൻ. വാസവൻ അറിയിച്ചു.
വീട്ടുവളപ്പില്‍ ശവസംസ്‌കാരം നടത്താന്‍ സ്ഥലമില്ലാത്ത നിരവധി കുടുംബങ്ങള്‍ മണ്ഡലത്തിലുണ്ട്. രണ്ട് സെന്‍റ് ഭൂമിയിലെ വീട്ടില്‍ കഴിയുന്നവരും താഴ്ന്നപ്രദേശങ്ങളില്‍ കഴിയുന്നവരുമെല്ലാം ഈ ഗണത്തില്‍പ്പെട്ടവരാണ്. സംസ്‌കരിക്കാന്‍ സ്ഥലമില്ലാത്തവര്‍ പിന്നെ ആശ്രയിക്കേണ്ടത് കോട്ടയം മുനിസിപ്പാലിറ്റിയിലെ പൊതുശ്മശാനത്തെയാണ്. ഇത് അവിടെയും ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കാറുണ്ട്. അതിനെല്ലാം പുതിയ പദ്ധതിയിലൂടെ പരിഹാരമാകും.
മെഡിക്കല്‍ കോളജ് കാമ്പസിനുള്ളില്‍ ശ്മശാനത്തിനുള്ള സ്ഥലം കണ്ടെത്തുന്നതിന് അടുത്തദിവസം പരിശോധന നടത്തുമെന്ന് മന്ത്രി അറിയിച്ചു.



