Spread the love

ചെന്നൈ : ബേബി ഷവര്‍ ചടങ്ങിനുള്ള യാത്രയ്ക്കിടെ ട്രെയിനിൽ നിന്ന് വീണ് ഗർഭിണി മരിച്ചു. വ്യാഴാഴ്ച രാത്രി തമിഴ്നാട്ടിലെ വിരുദാചലത്തിന് സമീപമാണ് ദാരുണമായ സംഭവം നടന്നത്. ചെന്നെ എഗ്മോര്‍- കൊല്ലം എക്സ്പ്രസില്‍ യാത്രചെയ്യുകയായിരുന്ന തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്.

video
play-sharp-fill

ഉലുന്തൂര്‍പേട്ടിനും വിരുദാചലത്തിനും ഇടയിലായിരുന്നു അപകടം. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയ കസ്തൂരി കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന് പുറത്തേക്ക് തെറിക്കുകയുമായിരുന്നു എന്നാണ് ബന്ധുക്കള്‍ നല്‍കുന്ന വിവരം.

ബന്ധുക്കള്‍ ഒപ്പമുണ്ടായിരുന്നെങ്കിലും യുവതി ട്രെയിനില്‍നിന്ന് വീണ വിവരം ആദ്യം അറിഞ്ഞിരുന്നില്ല. പിന്നീടാണ് കസ്തൂരി ട്രെയിനില്‍ ഇല്ലെന്ന കാര്യം മനസ്സിലാക്കുന്നത്. തുടര്‍ന്ന് ട്രെയിന്‍ നിര്‍ത്താനായി ചങ്ങല വലിക്കാന്‍ ശ്രമിച്ചെങ്കിലും തകരാറിലായിരുന്നു. ഇതോടെ അടുത്ത കംപാര്‍ട്മെന്റില്‍ പോയി ചങ്ങലവലിച്ച്‌ ട്രെയിന്‍ നിര്‍ത്തി. അപ്പോഴേക്കും എട്ട് കിലോമീറ്ററോളം മുന്നോട്ടുപോയിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ പാളത്തിലൂടെ പിറകിലേക്ക് നടന്ന് പരിശോധന നടത്തിയെങ്കിലും കസ്തൂരിയെ കണ്ടെത്താനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നീട് ട്രെയിനിൽ വിരുദാചലം സ്റ്റേഷനിലെത്തി റെയില്‍വേ പൊലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയ്ക്കൊടുവില്‍, മൂന്നുമണിക്കൂറോളം കഴിഞ്ഞാണ് യുവതി വീണുകിടക്കുന്ന സ്ഥലത്തേക്ക് എത്താന്‍ സാധിച്ചത്. അപ്പോഴേക്കും മരിച്ചിരുന്നു.

കസ്തൂരിയുടെ ബേബിഷവര്‍ ചടങ്ങ് വെള്ളിയാഴ്ച നടക്കാനിരിക്കുകയായിരുന്നു. ഈ ചടങ്ങിനായാണ് യുവതിയും കുടുംബവും ചെന്നൈയില്‍നിന്ന് തെങ്കാശിയിലേക്ക് യാത്രതിരിച്ചത്. ശങ്കരന്‍കോവില്‍ സ്വദേശി സുരേഷ് കുമാര്‍ ആണ് കസ്തൂരിയുടെ ഭര്‍ത്താവ്. ഒന്‍പത് മാസം മുന്‍പായിരുന്നു ഇവരുടെ വിവാഹം.