
പ്രധാനമന്ത്രിയുടെ സുരക്ഷ, സംസ്ഥാന ഇന്റലിജന്‍സ് മേധാവി തയ്യാറാക്കിയ സുരക്ഷാപദ്ധതി ചോര്‍ന്നതില്‍ റിപ്പോര്‍ട്ട് തേടി ഡി ജി പി
സ്വന്തം ലേഖകൻ
തിരുവനന്തപുരം :നാളെ കൊച്ചിയിലും മറ്റെന്നാള്‍ തിരുവനന്തപുരത്തും എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കായി സംസ്ഥാന ഇന്റലിജന്‍സ് മേധാവി തയ്യാറാക്കിയ സുരക്ഷാപദ്ധതി പൊലീസില്‍ നിന്ന് ചോര്‍ന്നതില്‍ ഡി ജി പി അനില്‍കാന്ത് റിപ്പോര്‍ട്ട് തേടി.
ഇന്റലിജന്‍സ് മേധാവിയോട് അന്വേഷണം നടത്തി പ്രാഥമിക റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുരക്ഷാ ക്രമീകരണം ചോര്‍ന്നതില്‍ പ്രധാനമന്ത്രിയുടെ ഓഫീസോ കേന്ദ്ര ആഭ്യന്തര മന്ത്രാലയമോ റിപ്പോര്‍ട്ട് തേടാന്‍ സാദ്ധ്യതയുള്ളത് മുന്നില്‍ കണ്ടാണ് ഡി ജി പി റിപ്പോര്‍ട്ട് തേടിയത്. രഹസ്യസ്വഭാവത്തോടെ അയച്ച സന്ദേശം താഴത്തട്ടിലേയ്ക്ക് വാട്ട്സ്‌ആപ്പ് വഴി അയച്ചതാണ് ചോര്‍ന്നതെന്നാണ് നിഗമനം. പുറ്റിംഗല്‍ വെടിക്കെട്ട് അപകടമുണ്ടായപ്പോള്‍ പ്രധാനമന്ത്രി അതിവേഗം കേരളത്തിലെത്തിയ സമയം സുരക്ഷാ പദ്ധതി തയ്യാറാക്കി വാട്ട്‌സ്‌ആപ്പ് വഴിയായിരുന്നു കൈമാറിയത്. എന്നാലിത് ആവര്‍ത്തിക്കരുതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് ലഭിച്ചതിനാല്‍ തുടര്‍ന്ന് അതീവ ജാഗ്രത പുലര്‍ത്തിയിരുന്നു. ഇതിനിടെയാണ് സംസ്ഥാന ഇന്റലിജന്‍സ് മേധാവി തയ്യാറാക്കിയ സുരക്ഷാപദ്ധതി ചോര്‍ന്നത്.
വി വി ഐ പി സന്ദര്‍ശനത്തിന്റെ ഭാഗമായി പരിപാടി നടക്കുന്ന സ്ഥലങ്ങളിലെ ജില്ലാ പൊലീസ് മേധാവിമാരാണ് സുരക്ഷാ പദ്ധതി തയ്യാറാക്കുന്നത്. വാഹന വ്യൂഹത്തിന്റെ റൂട്ട്, പരിപാടി നടക്കുന്ന സ്ഥലത്തെ സുരക്ഷ, വി ഐ പി കടന്നു പോകുന്ന കെട്ടിടങ്ങളിലെ പരിശോധന തുടങ്ങിയ പദ്ധതി തയ്യാറാക്കുന്നത് ജില്ലാ പൊലീസ് മേധാവിയാണ്.
സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍, ബോംബ് സ്ക്വാഡ് തുടങ്ങി വി ഐ പി സന്ദര്‍ശന സമയത്ത് സുരക്ഷയുടെ നേതൃത്വത്തിനുള്ള മറ്റൊരു പദ്ധതി തയ്യാറാക്കുന്നത് ഇന്റലിജന്‍സ് മേധാവിയുമാണ്. ഓരോ സ്ഥലത്തും നിയോഗിക്കുന്ന എസ്പിമാരുടെയും ഡിവൈഎസ്പിമാരുടെയും പൊലീസുകാരുടെയും വിവരങ്ങളാണ് പൂര്‍ണമായും ചോര്‍ന്നത്.