
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കേരളത്തില്‍ ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങളറിയാം, പക്ഷേ അത് തുറന്നു പറയാന്‍ നിര്‍വ്വാഹമില്ല – സംസ്ഥാനത്തെ ഇടതുപക്ഷത്തിന്റെ അവസ്ഥ ഇതാണ്.
കാരണങ്ങള്‍ എന്തെന്ന് എല്ലാവര്ക്കും അറിയാം. പക്ഷേ, അത് തുറന്നു പറഞ്ഞ നിരണം ഭദ്രാസനാധിപന്‍ കിട്ടിയ മറുപടി മറ്റുള്ളവര്‍ക്കുകൂടിയുള്ള മുന്നറിയിപ്പായിരുന്നെന്ന് എല്ലാവര്ക്കും അറിയാം. അതിനാല്‍ തന്നെ തുറന്നു പറയാന്‍ നേതാക്കള്‍ക്ക് ഭയമാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പക്ഷേ സിപിഐയുടെ ജില്ലാ, സംസ്ഥാന കൗണ്‍സിലുകളില്‍ നേതാക്കള്‍ വിമര്‍ശനങ്ങള്‍ക്ക് ഒരു പഞ്ഞവും വരുത്തിയില്ല. രൂക്ഷമായ ഭാഷയിലായിരുന്നു വിമര്‍ശനങ്ങള്‍. മുന്നണിയുടെ പ്രധാന നേതാവിന്റെ പേരെടുത്തു പറഞ്ഞ് പരാജയകാരണം അദ്ദേഹമാണെന്നും അയാള്‍ മുന്നണിക്കൊരു ശാപമാണെന്നുവരെയുള്ള വിമര്‍ശനങ്ങള്‍ സിപിഐയുടെ ആലപ്പുഴ ജില്ലാ കൗണ്‍സിലില്‍ ഉയര്‍ന്നു കേട്ടു.
സിപിഎമ്മിന്റെ മേല്തട്ടിലൊഴികെ താഴേയ്ക്കു പോരുംതോറും വിമര്‍ശനങ്ങള്‍ക്ക് ആക്കം കൂടി വരികയാണ്. പോരാളി ഷാജിമാര്‍ക്കു പോലും മടുത്തു എന്നതാണ് എം.വി ജയരാജന് ഉയര്‍ത്തിയ വിവാദങ്ങളുടെ പിന്നാമ്ബുറം.
ഭരണത്തെ ന്യായീകരിക്കാന്‍ ഷാജിമാര്‍ എന്നല്ല, സഖാക്കള്‍ പോലും സോഷ്യല്‍ മീഡിയയില്‍ മിനക്കെടുന്നില്ല. ഫലത്തില്‍ പുകയുന്നൊരു അഗ്നിപര്‍വ്വതമായി ഭരണമുന്നണി മാറുകയാണ്. ഇടതു മുന്നണി അല്ലാതെ മറ്റേത് മുന്നണി ആയിരുന്നെങ്കിലും മുഖ്യമന്ത്രി പണ്ടേ രാജിവച്ചു കഴിയുമായിരുന്നു. അതാര് തുറന്നു പറയും എന്നാണിപ്പോള്‍ നേതാക്കളുടെ പരസ്പരമുള്ള ചോദ്യം.
ഒന്നുറപ്പാണ്. പ്രത്യക്ഷത്തില്‍ ‘തിരുത്തല്‍’ നടപടികള്‍ സര്‍ക്കാര്‍ ഭാഗത്തുനിന്ന് ഉണ്ടായില്ലെങ്കില്‍ രാഷ്ട്രീയ നാടകങ്ങള്‍ വിദൂരമല്ല.