പൂഞ്ഞാർ പുലിയുടെ പുത്രനും ജനവിധി തേടുന്നു: ലക്ഷ്യം പാലാ നിയമസഭാ സീറ്റെന്നു സൂചന; പാലായും പൂഞ്ഞാറും ലക്ഷ്യമിട്ട് പി.സി ജോർജിന്റെ പടയൊരുക്കം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: പൂഞ്ഞാർ പുലിയെന്നു ആരാധകർ വിശേഷിപ്പിക്കുന്ന പി.സി ജോർജിന്റെ പുത്രൻ ഷോൺ ജോർജും ജനവിധി തേടുന്നു. തിരഞ്ഞെടുപ്പ് അങ്കത്തട്ടിലേയ്ക്കു പൂഞ്ഞാർ വഴി തന്നെയാണ് ജോർജിന്റെ മകന്റെയും പ്രവേശനം. ജോർജിന്റെ മകൻ ഷോൺ ജോർജാണ് ഇക്കുറി പൂഞ്ഞാർ ഡിവിഷനിൽ നിന്നും ജില്ലാ പഞ്ചായത്തിലേയ്ക്കു ജനവിധി തേടുന്നത്.

പാലാ സീറ്റ് ലക്ഷ്യമിട്ട് ജനപക്ഷം നേതാവ് പി.സി ജോർജ് കരുക്കൾ നീക്കുന്നു എന്നു വ്യക്തമാകുന്നതാണ് ഇപ്പോഴത്തെ നീക്കങ്ങൾ. പി.സി ജോർജിന്റെ മണ്ഡലമായ പൂഞ്ഞാറിലേയ്ക്കു മകനെ കൊണ്ടു വരുന്നതിനു മുന്നോടിയായാണ് ഇപ്പോൾ ജോർജ്, ഷോണിനെ പൂഞ്ഞാർ ഡിവിഷനിലേയ്ക്കു മത്സരിപ്പിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരള ജനപക്ഷം സെക്കുലർ ത്രിതലപഞ്ചായത്ത് ആദ്യഘട്ടത്തിലെ സ്ഥാനാർത്തി പട്ടികയിൽ തന്നെ പി.സി ജോർജിന്റെ മകൻ ഷോണിന്റെ പേര് ഉൾപ്പെടുത്തത്. 20 വർഷമായി വിദ്യാർത്ഥി യുവജന രാഷ്ട്രീയ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന അഡ്വ.ഷോൺ ജോർജ്ജ് ഇതാദ്യമായാണ് മൽസരരംഗത്ത് എത്തുന്നത്. കേരളത്തിലെ ഏറ്റവും വലിയ അർബൻ ബാങ്കുകളിലൊന്നായ മീനച്ചിൽ അർബൻ ബാങ്ക് വൈസ് പ്രസിഡന്റായിരുന്നു അദ്ദേഹം.

തിരുവനന്തപുരം ലോ കോളേജ് ലോ അക്കാദമിയുടെ 33 വർഷത്തെ രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായ കെ.എസ്.സി എന്ന കേരള കോൺഗ്രസിന്റെ വിദ്യാർത്ഥി പ്രസ്ഥാനത്തെ അധികാരത്തിൽ എത്തിച്ചത് ഷോണിന്റെ മിടുക്കായിരുന്നു. അവിഭക്ത കേരളാ കോൺഗ്രസ് വിദ്യാർത്ഥിവിഭാഗത്തിന്റെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്്, സംസ്ഥാന സെക്രട്ടറി, യൂത്ത്ഫ്രണ്ട് സംസ്ഥാന സെക്രട്ടറി, യുവജന ജനപക്ഷം സംസ്ഥാന സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. 2011ലെ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് ഡയറക്ടർ ആയിരുന്നു.

ഇത്തരത്തിൽ ഷോൺ ജോർജിനെ പരസ്യമായി രാഷ്ട്രീയ രംഗത്തേയ്ക്കു ഇറക്കുന്നത് പാലാ സീറ്റ് ലക്ഷ്യമിട്ടാണ് എന്നാണ് ലഭിക്കുന്ന സൂചന. പി.സി ജോർജ് എം.എൽ.എ പാലാ സീറ്റിലേയ്ക്കു മാറുകയും മകനെ പൂഞ്ഞാറിൽ സ്ഥാനാർത്ഥിയാക്കുമെന്നുമുള്ള സൂചനയാണ് ലഭിക്കുന്നത്.