
പൊൻകുന്നം സബ്ജയിലിനു സമീപം ചാരായം വാറ്റി വിൽപ്പന: യുവതി പൊലീസ് പിടിയിലായി; കുടുക്കിയത് തനിച്ച് താമസിക്കുന്ന യുവതിയുടെ വീട്ടിൽ രാത്രിയിലും പകലും എത്തിയ ‘സന്ദർശകർ’
സ്വന്തം ലേഖകൻ
കോട്ടയം: പൊൻകുന്നം സബ് ജയിലിനു സമീപത്തെ വീടിനുള്ളിൽ വാറ്റ് ചാരായം നിർമ്മിച്ച കേസിൽ യുവതി അറസ്റ്റിൽ. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ, യുവതി തനിച്ച് താമസിക്കുന്ന വീട്ടിൽ പുരുഷന്മാർ എത്തിയതോടെ സംശയം തോന്നിയ പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് വീട്ടിൽ നിന്നും വാറ്റ് ചാരായം പിടിച്ചെടുത്തത്. പൊൻകുന്നം സബ് ജയിലിനു സമീപം കുഴിക്കണ്ടത്തിൽ വീട്ടിൽ ഉഷ (ഷക്കീല – 43)യെയാണ് ജില്ലാ പൊലീസ് മേധാവി പി.എസ് സാബുവിന്റെ നിർദേശാനസുരണം, ലഹരി വിരുദ്ധ സ്‌ക്വാഡ് സംഘം പിടികൂടിയത്.
ഷക്കീല തനിച്ച് താമസിക്കുന്ന വീട്ടിൽ സ്ഥിരമായി പുരുഷന്മാർ രാത്രിയിലും പകലും എത്തിയിരുന്നതായി പൊലീസിനു രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് ദിവസങ്ങളായി പ്രദേശത്ത് പൊലീസ് സംഘം നിരീക്ഷണം നടത്തി വരികയായിരുന്നു. നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി വിനോദ് പിള്ളയുടെ നേതൃത്വത്തിലുള്ള ജില്ലാ ആന്റി നാർക്കോട്ടിക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സിന്റെ നേതൃത്വത്തിൽ വീട്ടിലും പരിസരത്തും ദിവസങ്ങളോളമായി രഹസ്യ നിരീക്ഷണം നടത്തിയിരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാട്ടുകാരും സ്ഥിരം ഇടപാടുകാരും നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ വീട്ടിൽ ചാരായം വാറ്റ് ഉള്ളതായും, വിൽപ്പന നടത്തുന്നതായും കണ്ടെത്തുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി ജെ.സന്തോഷ്‌കുമാറിന്റെ നിർദേശപ്രകാരം പൊൻകുന്ന് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ വിജയരാഘവന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം റിപബ്ലിക്ക് ദിനത്തിൽ ഇവരുടെ വീട്ടിൽ പരിശോധന നടത്തുകയായിരുന്നു.
ഒന്നര ലിറ്റർ വാറ്റിയ ചാരായം, 20 ലിറ്റർ കോട്, വാറ്റ് ഉപകരണങ്ങൾ, കന്നാസുകൾ എന്നിവ പരിശോധനയിൽ പിടിച്ചെടുത്തിട്ടുണ്ട്. പൊൻകുന്നം എസ്.ഐ കെ.ബി സാബു, സിവിൽ പൊലീസ് ഓഫിസർ അനീഷ്, വനിതാ സിവിൽ പൊലീസ് ഓഫിസർ ഷൈമാ ബീഗം, ജില്ലാ പൊലീസ് മേധാവിയുടെ ആന്റി നാർക്കോട്ടിക് സ്‌ക്വാഡ് അംഗങ്ങളായ തോംസൺ കെ.മാത്യു, പ്രതീഷ് രാജ്, കെ.ആർ അജയകുമാർ എന്നിവർ ചേർന്നാണ് പരിശോധന നടത്തി വാറ്റും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പുതുവർഷം ലഹരി വിമുക്തമാക്കുന്നതിന്റെ ഭാഗമായാണ് പൊലീസ് സംഘം പരിശോധന ശക്തമാക്കിയിരിക്കുന്നത്.