നാടിന് നൊമ്പരമായി അമ്പിളിയുടെ വേർപാട്;കുടുംബത്തെ ആശ്വസിപ്പിക്കാനാവാതെ ബന്ധുക്കളും നാട്ടുകാരും
സ്വന്തം ലേഖകൻ
കൂരോപ്പട: പൊന്‍കുന്നം കെ.വി.എം.എസ് ജങ്‌ഷനിലുണ്ടായ അപകടത്തില്‍ മരിച്ച കൂവപ്പൊയ്‌ക കൃഷ്‌ണവിലാസം (മാക്കല്‍) സന്തോഷിന്റെ ഭാര്യ പി.ജി അമ്പിളി നാടിന് നൊമ്പരമായി. ഭര്‍ത്താവു സന്തോഷിനെയും മക്കളായ ശില്‍പയെയും അപര്‍ണയെയും ആശ്വസിപ്പിക്കുന്നതിനു ബന്ധുക്കളും നാട്ടുകാരും വാക്കുകളില്ലാതെ പതറിപ്പോയി.
മക്കളോടും അയല്‍ക്കാരോടും സന്തോഷത്തോടെ യാത്ര പറഞ്ഞു രാവിലെ ജോലിക്കു പോയ അമ്പിളിയുടെ മരണം അവർക്ക് വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. ഛിന്നഭിന്നമായ മൃതശരീരം പെട്ടിയ്‌ക്കുള്ളില്‍ നിന്നു പുറത്തെടുത്തില്ല. അപകടത്തില്‍ അവസാനമായി ഒരു നോക്ക് കാണാന്‍ പോലുമാകാതെയാണ് അന്ത്യാഞ്‌ജലികള്‍ വീട്ടുകാരും നാട്ടുകാരും അര്‍പ്പിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്‌കൂട്ടറില്‍ കെ.കെ.റോഡില്‍ നിന്നു വലത്തേക്കു തിരിയാനൊരുമ്പോള്‍ പിന്നില്‍ നിന്ന് അമിത വേഗത്തില്‍ എത്തിയ ലോറി അമ്പിളി സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. പൊന്‍കുന്നം അരവിന്ദാ ആശുപത്രിയിലെ (കെ.വി.എം.എസ്) ജീവനക്കാരിയായ അമ്പിളി രാവിലെ ഏഴിന് വീട്ടില്‍ നിന്നും ആശുപത്രിയിലേക്കു പോകുമ്പോഴാണ് അപകടം.
അമ്പിളിയുടെ ശരീരത്തിലൂടെ ലോറി കയറിയ ങ്ങുകയായിരുന്നു.സംഭവ സ്‌ഥലത്ത് വച്ചു തന്നെ അമ്പിളി മരിച്ചു. പൊന്‍കുന്നം പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് അമ്പിളിയുടെ ശരീരാവശിഷ്‌ടങ്ങള്‍ റോഡില്‍ നിന്നു നീക്കം ചെയ്‌തു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജിലേക്കു പോസ്‌റ്റ്‌മോര്‍ട്ടത്തിനായി മാറ്റി.
കൂവപ്പൊയ്‌കയില്‍ കൃഷ്‌ണവിലാസം സന്തോഷാണു ഭര്‍ത്താവ്. സന്തോഷ് കൂവപ്പൊയ്‌കയില്‍ ടെക്‌സ്‌റ്റൈല്‍സ് നടത്തുകയാണ്. കൊല്ലം അസീസി മെഡിക്കല്‍ കോളജില്‍ നഴ്‌സിങ് വിദ്യാര്‍ഥിനിയായ ശില്‍പ്പയും പാമ്പാടി കെ.ജി കോളജില്‍ ബിരുദ വിദ്യാര്‍ഥിനിയായ അപര്‍ണയുമാണു മക്കള്‍. രണ്ടു വര്‍ഷം മുന്‍പാണു സന്തോഷ് പുതിയ വീട് നിര്‍മിച്ചു താമസം തുടങ്ങിയത്.
അമ്പിളി ഒന്നര വര്‍ഷത്തോളമായി അരവിന്ദാ ആശുപത്രിയില്‍ റിസപ്‌ഷനിസ്‌റ്റായി ജോലി ചെയ്‌തു വരുകയായിരുന്നു.പാലാ ഐങ്കൊമ്പ്പുതിയകുന്നേല്‍ പരേതരായ ഗോവിന്ദപ്പിള്ളയുടെയും ലക്ഷ്‌മിയമ്മയുടെയും മകളാണ് അമ്പിളി.