play-sharp-fill
ഉദയകുമാർ ഉരുട്ടിക്കൊലക്കേസ് വിധിക്ക് പിന്നാലെ പ്രതിരോധം തീർത്ത് പോലീസ് ഇൻസ്പെക്ടർമാരുടെ വാട്ട്‌സ് ആപ്പ് ഗ്രൂപ്പ്‌

ഉദയകുമാർ ഉരുട്ടിക്കൊലക്കേസ് വിധിക്ക് പിന്നാലെ പ്രതിരോധം തീർത്ത് പോലീസ് ഇൻസ്പെക്ടർമാരുടെ വാട്ട്‌സ് ആപ്പ് ഗ്രൂപ്പ്‌

സ്വന്തം ലേഖകൻ
തിരുവനന്തപുരം: കേരള മനസാക്ഷിയെ നടുക്കിയ ഉദയകുമാർ ഉരുട്ടിക്കൊലക്കേസിലെ സിബിഐ കോടതി വിധിക്കെതിരേ വാട്‌സ്ആപ്പിൽ ആത്മരോഷമുയർത്തി പോലീസുകാർ. സബ് ഇൻസ്‌പെക്ടർമാരുടെ ”കെഇപിഎ 26” എന്ന കൂട്ടായ്മയിലാണു പ്രതിഷേധം ആളിക്കത്തുന്നത്. സന്ദേശത്തിന്റെ പ്രസക്തഭാഗം ഇങ്ങനെ; പ്രതികളെ പിടിക്കുന്നത് പോലീസുകാരുടെ വീട്ടിൽക്കയറി ജീവനും മുതലിനും ആപത്തോ നഷ്ടമോ വരുത്തിയതിനല്ല. സത്യം പറയിക്കുന്നതിനായി ദേഹോപദ്രവം ഏൽപ്പിക്കുന്നതും പിടിക്കപ്പെടുന്നവർ മരിക്കുന്നതും പോലീസുകാർക്കു വേണ്ടിയല്ല. തൂക്കുകയർ യഥാർഥത്തിൽ പോലീസ് സേനയുടെ ആത്മവീര്യത്തിന്റെ കഴുത്തിലാണ് വീണിരിക്കുന്നത്. ഒരു പോലീസുകാരനും ഇനിമേൽ ഒരു അക്രമിയെയും മോഷ്ടാവിനെയും നരാധമനെയും ഒന്നും ചെയ്യില്ല. അവർക്കു വേണ്ടത് പോലീസിന്റെ സൗമ്യഭാവം മാത്രമാണ്. അവർക്കു ഭയം കോടതിയും ജഡ്ജിയും വിധിയുമല്ല. പോലീസുകാരുടെ ദണ്ഡനനീതി മാത്രമാണ്. അത് ഈ കോടതിവിധിയോടെ ഉറപ്പായിരിക്കുന്നു. ആശുപത്രികളിൽ രോഗികളുടെ മരണത്തിനു കാരണമായി അനാസ്ഥകാട്ടുന്ന ഡോക്ടർമാർ, പൊട്ടിവീഴുന്ന വൈദുതിക്കമ്പിയിൽ തട്ടിയുള്ള മരണത്തിന് ഉത്തരവാദികളായവർ, റോഡിലെ കുഴികൾ യഥാസമയം അടയ്ക്കാതെ അപകടമുണ്ടാക്കി ആളെ കൊല്ലുന്ന പിഡബ്ല്യുഡി ജീവനക്കാർ, കോടിക്കണക്കിനു രൂപ ബാങ്കുകളിലെ ജീവനക്കാരുടെ സഹായത്തോടെ തട്ടിയെടുത്തവർ, കക്ഷികളെ വഞ്ചിച്ചു ജീവിക്കുന്ന വക്കീലന്മാർ, വിദ്യാർഥികളെ പീഡിപ്പിച്ച് ആത്മഹത്യയിലേക്കു നയിക്കുന്ന അധ്യാപകർ, ഇവരെയൊക്കെ ആദ്യം തൂക്കിക്കൊന്നിട്ടു പോരേ പോലീസുകാരെ തൂക്കി കൊല്ലാനെന്നും ഇവർ ചോദിക്കുന്നു.