
പൊലീസ് സ്റ്റേഷൻ അമ്മ വീട്: ‘വിരുന്നെത്തിയ ‘ എസ്.എഫ്.ഐ ക്കാരന് എസ്ഐയുടെ മുറിയിൽ ബിരിയാണി; പൊലീസുകാരനെ തല്ലി , സഹപ്രവർത്തകനെ കുത്തി; കൊടി പിടിച്ചവനെ കണ്ടപ്പോൾ നട്ടെല്ല് വളച്ച് പൊലീസ്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സാധാരണക്കാരൻ ആരെയെങ്കിലും അബദ്ധത്തിൽ കുത്തി സ്റ്റേഷനിൽ എത്തിയാൽ എന്ത് കിട്ടും – നല്ല മുട്ടൻ ഇടി.എസ്.എഫ്.ഐ ക്കാരൻ പൊലീസിനെ തല്ലി , സഹ പ്രവർത്തകനെ കുത്തി സ്‌റ്റേഷനിലെത്തിയാലോ – നല്ല ബിരിയാണിയും തൊട്ട് നക്കാൻ അച്ചാറും കിട്ടും.
ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്ന് പൊലീസുകാരെ നടുറോഡില്‍ തല്ലിച്ചതച്ച കേസിലെ മുഖ്യപ്രതിയും അഖിലിനെ കുത്തിയ കേസില്‍ രണ്ടാം പ്രതിയുമായ എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയംഗവും യൂണിവേഴ്സിറ്റി കോളേജ് യൂണിറ്റ് സെക്രട്ടറിയുമായ എ.എന്‍. നസീമിനെ എന്ന് സ്റ്റേഷനിലെത്തിച്ചാലും നൽകുന്നത് രാജകീയ സ്വീകരണമെന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വന്നത്. കേസുമായി ബന്ധപ്പെട്ട് കന്റോണ്‍മെന്റ് സ്റ്റേഷനില്‍ എത്തിയാൽ നസീമിന് ബിരിയാണി നിർബന്ധമാണ്. അതും എസ്ഐയുടെ മുറിയിൽ ഇരുന്ന് തന്നെ കഴിക്കണം.
ചിക്കന്‍ ബിരിയാണിയും കൊക്കക്കോളയും നല്‍കി സുഖിപ്പിക്കുന്നത് സ്റ്റേഷനിലെ റൈറ്ററും പൊലീസ് സംഘടനയുടെ മുന്‍ കൗണ്‍സിലറുമായ ഉദ്യോഗസ്ഥനാണ്. ഒന്നര മാസത്തോളം മുങ്ങിനടന്ന ശേഷം കീഴടങ്ങിയപ്പോഴും നസീമിന് ബിരിയാണി നല്‍കിയായിരുന്നു സത്കാരം.
പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ 28-ാം റാങ്കുകാരനാണ് നസീം. ക്രിമിനല്‍ കേസില്‍ പ്രതിയായത് നസീമിന് പൊലീസില്‍ ചേരാന്‍ തടസമാണ്. അതിനാല്‍ മര്‍ദ്ദനമേറ്റ പൊലീസുകാരന്‍ ശരത്തിനെ സ്വാധീനിച്ച് കേസ് ഒത്തുതീര്‍പ്പിലെത്തിക്കാന്‍ തീവ്രശ്രമം നടത്തുകയാണ്. എസ്.എഫ്.ഐ നേതാക്കള്‍ ഫോണില്‍ വിളിച്ചും വീട്ടിലെത്തിയും സ്വാധീനിക്കാന്‍ ശ്രമിച്ചെങ്കിലും ശരത് വഴങ്ങിയില്ല. ഇതോടെ വിരട്ടലായി. മുഖ്യമന്ത്രിക്കെതിരെ വാട്സ്‌ആപ്പില്‍ സന്ദേശമിട്ടെന്ന കുറ്റം ചുമത്തി ശരത്തിനെ ജനുവരിയില്‍ സസ്പെന്‍ഡ് ചെയ്തിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നസീം കന്റോണ്‍മെന്റ് സ്റ്റേഷനിലെത്തിയപ്പോള്‍ പൊലീസ് റാങ്ക് ലിസ്റ്റിന്റെ കാര്യം ചില പൊലീസുകാര്‍ അടക്കം പറഞ്ഞു. ഇതുകേട്ട നസീം ” എന്നെക്കുറിച്ചാണല്ലേ ചര്‍ച്ച, അതൊന്നും വേണ്ട കേട്ടോ..” എന്ന് ഭീഷണി സ്വരത്തില്‍ പറഞ്ഞു. സ്റ്റേഷനില്‍ കയറി പൊലീസുകാരെ വിരട്ടുന്നത്ര സ്വാതന്ത്ര്യം നസീമിന് അനുവദിച്ചതില്‍ പൊലീസുകാരില്‍ ഭൂരിപക്ഷത്തിനും അതൃപ്തിയുണ്ട്.
പൊലീസുകാരനെ മര്‍ദ്ദിച്ച കേസില്‍ നിസാര വകുപ്പുകള്‍ ചുമത്തിയാണ് നസീമിനെതിരെ കേസെടുത്തത്. അറസ്റ്റ് ചെയ്യാതെ പൊലീസ് ഒത്തുകളിച്ചെങ്കിലും കേരള സര്‍വകലാശാലയില്‍ മന്ത്രിമാരായ കെ.ടി.ജലീലിനും എ.കെ.ബാലനുമൊപ്പം പരിപാടിയില്‍ നസീം പങ്കെടുത്ത ചിത്രങ്ങള്‍ പുറത്തുവന്നതോടെ ഇയാള്‍ കീഴടങ്ങുകയായിരുന്നു.
നസീമടക്കം 5 പ്രതികള്‍ക്കുമെതിരെ തിരുവനന്തപുരം മൂന്നാം ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. വിചാരണവേളയില്‍ ഏതുവിധേനയും കേസ് ഒത്തുതീര്‍പ്പാക്കാനാണ് ശ്രമം നടക്കുന്നത്.