
കൊച്ചിയിൽ മസാജ് പാര്‍ലറുകളിലും സ്പാകളിലും പോലീസ് റെയ്ഡ്; പരിശോധന നടന്നത് 83 മസ്സാജ് സെന്ററുകളില്‍ ഒരേസമയം; ലഹരിവില്‍പ്പനയ്ക്കും അനാശാസ്യത്തിനും രണ്ട് സ്പാകള്‍ക്കെതിരേ കേസെടുത്ത് പോലീസ്
കൊച്ചി: നഗരത്തിലെ സ്പാകളില്‍ പോലീസ് റെയ്ഡ്. 83 മസാജ് പാര്‍ലറുകളിലും സ്പാകളിലുമാണ് ഒരേസമയം പോലീസിന്റെ പരിശോധന നടക്കുന്നത്.
രണ്ട് സ്പാകള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പാലാരിവട്ടത്തെയും, കടവന്ത്രയിലെയും രണ്ട് സ്പാകള്‍ക്കെതിരെയാണ് അനാശാസ്യത്തിനും, മയക്കുമരുന്ന് ഇടപാടിനുമായി കേസെടുത്തത്. കൊച്ചി നഗരങ്ങളില്‍ പതിപ്പിച്ചിരിക്കുന്ന സ്പാകളില്‍ കാണുന്ന നമ്ബര്‍ ഒരു കേന്ദ്രീകൃത സംവിധാനം പോലെ പ്രവര്‍ത്തിക്കുന്നതാണെന്ന് പോലീസ് പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോള്‍ സെന്റര്‍ പോലുള്ള ഒരിടത്തേക്കാണ് ഈ കോള്‍ എത്തിപ്പെടുക. എവിടെയാണോ നിങ്ങള്‍ക്ക് സേവനം വേണ്ടത്, അവിടേക്ക് ഇവ എത്തിക്കുന്നതായിരുന്നു രീതി. പരിശോധനകള്‍ക്ക് ശേഷം കൊച്ചി സൗത്ത് പോലീസിലെ സിഐയുടെ നേതൃത്വത്തിലുള്ള ഒരു സംഘം സ്പാകള്‍ക്ക് പുറത്തെത്തിയിട്ടുണ്ട്. എന്നാല്‍ മറ്റൊരു സംഘം പനമ്ബള്ളി നഗറിലെ സ്പാകള്‍ക്കുള്ളില്‍ പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്.
ഇവിടെ പരിശോധന നടത്തിയപ്പോള്‍ ഒരു ഡോക്ടറുടെ പേരിലാണ് ആയുര്‍വേദ ബ്യൂട്ടി സ്പാ പ്രവര്‍ത്തിക്കുന്നത്. ഇവിടെ ഡോക്ടര്‍ ഇല്ല എന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പോലീസ് ഈ ഡോക്ടറെ ഫോണില്‍ വിളിച്ച് കാര്യമന്വേഷിച്ചിരുന്നു. താനിവിടെ പ്രവര്‍ത്തിക്കുന്നില്ലെന്നും, രാജിവെച്ച് പോയതാണെന്നും ഡോക്ടര്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഈ ഡോക്ടറുടെ പേരും, രജിസ്റ്ററുമെല്ലാം വെച്ചാണ് ഈ സ്പാ പ്രവര്‍ത്തിക്കുന്നത്. ഡോക്ടറോട് ഇവര്‍ക്കെതിരെ പരാതി നല്‍കാനാണ് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം ഡോക്ടറുടെ പരാതി ലഭിച്ചാല്‍ തുടര്‍ നടപടികളുണ്ടാവുമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. സ്പാക്കുള്ളില്‍ ഇപ്പോഴും പരിശോധന നടന്നുവരികയാണ്. കൂടുതല്‍ കേന്ദ്രങ്ങളില്‍ പരിശോധന നടത്തുമെന്നാണ് പോലീസ് പറയുന്നത്. നഗരത്തിലെ ലഹരി ഇടപാടുകളുമായി സ്പാകള്‍ക്ക് ബന്ധമുണ്ടെന്ന സൂചനയാണ് പോലീസ് നല്‍കുന്നത്. ഇതേ തുടര്‍ന്നാണ് വിശദമായ പരിശോധനയ്ക്ക് സിറ്റി പോലീസ് കമ്മീഷണര്‍ നിര്‍ദേശം നല്‍കിയത്.