
പീഡനക്കേസിൽ കുടുങ്ങിയ പൊലീസുകാരൻ ഇരയെ വിവാഹം കഴിച്ചു; പൊലീസുകാരൻ്റേത് രക്ഷപെടാനുള്ള തന്ത്രമെന്ന് സൂചന ; വിവാഹ വാഗ്ദാനം കൊടുത്ത് ആറ് തവണ പീഡിപ്പിച്ചു ; അരുൺദേവിന്റെ തട്ടിപ്പിന് ഇരയായത് നിരവധി യുവതികൾ ; കേരളാ പൊലീസിലും പീഡന കല്യാണം
സ്വന്തം ലേഖകൻ
പത്തനംതിട്ട: പീഡിപ്പിച്ച പെണ്‍കുട്ടിയെ തന്നെ പൊലീസുകാരൻ വിവാഹം കഴിച്ചു. ഇവരുടെ വിവാഹം ഇന്ന് രാവിലെ കീക്കൊഴൂരില്‍ നടന്നു. പരാതിക്കാരിയെ വിവാഹം കഴിച്ച് കേസ് ഒതുക്കാനാണ് പൊലീസുകാരനും കൂട്ടരും ശ്രമിക്കുന്നതെന്നും ഇതിനായുള്ള സഹായം ഒരുക്കുന്നത് പൊലീസാണെന്ന വിവരവും പുറത്ത് വന്നു.
പീഡനക്കേസ് പ്രതിയായ പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥനായ അരുണ്‍ ദേവ് പൊലീസിലെ ഉന്നതരുടെ സഹായത്തോടെയാണ് കതിര്‍ മണ്ഡപത്തില്‍ എത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ മാസം 19ന് അരുണ്‍ ദേവ് നടത്തിയ ഒളിച്ചോട്ടമാണ് ഇപ്പോള്‍ ഇയാളെ പീഡനക്കേസിലെ പ്രതിയാക്കിയത്. ഒളിച്ചോട്ടത്തെ തുടർന്ന് മകനെ കാണാനില്ലെന്ന് പറഞ്ഞ് മാതാവ് നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം സൈബര്‍ സെല്‍ സഹായത്തോടെയായിരുന്നു. ഇയാള്‍ നിരന്തരമായി വിളിച്ചിരുന്ന നമ്പരുകള്‍ കണ്ടെത്തി അതിന്റെ ഉടമകളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. ഏറെയും അവിവാഹിതരായ യുവതികള്‍.
ഇവരുമായിട്ടെല്ലാം പൊലീസുകാരന് ബന്ധവും. യുവതികള്‍ ഒന്നടങ്കം സ്റ്റേഷനില്‍ വന്നപ്പോഴാണ് തങ്ങള്‍ പറ്റിക്കപ്പെടുകയായിരുന്നുവെന്ന് മനസ്സിലായത്.
ഇതോടെയാണ് റാന്നി പുല്ലൂപ്രം സ്വദേശിനി പരാതിയുമായി അഭിഭാഷകനെ സമീപിച്ചത്. എസ് പി ആര്‍. നിശാന്തിനിക്ക് ലഭിച്ച പരാതി പ്രകാരം റാന്നി പൊലീസ് അരുണ്‍ദേവിനെതിരെ ജാമ്യമില്ലാ വകുപ്പിട്ട് കേസെടുത്തു. വിവാഹ വാഗ്ദാനം ചെയ്ത് ലൈംഗിക പീഢനം നടത്തുകയും പണവും സ്വര്‍ണവും കൈക്കലാക്കുകയും ചെയ്തുവെന്നാണ് പരാതിയില്‍ പറഞ്ഞിരുന്നത്.
റാന്നി സ്വദേശിനിയുടെ വീട്ടില്‍ കഴിഞ്ഞ വര്‍ഷത്തെ ലോക് ഡൗണ്‍ സമയത്ത് ചെന്നാണ് ആദ്യമായി പീഢനം നടത്തിയത്.
കഴിഞ്ഞ വര്‍ഷം മെയ് 12ന് പരാതിക്കാരിയുടെ വീട്ടില്‍ എത്തുകയും അവിടെ വച്ച് ബലാല്‍സംഗം ചെയ്യുകയും ആയിരുന്നു. പിന്നീട് വിവാഹ വാഗ്ദാനം ചെയ്ത് ആറ് തവണ ഇതേ സ്ഥലത്ത് വച്ച് പീഡിപ്പിച്ചു.
നവംബര്‍ രണ്ടിന് പൂങ്കാവല്‍ അരുണ്‍ദേവ് താമസിക്കുന്ന സ്ഥലത്ത് കൊണ്ടു പോയി പീഡിപ്പിച്ചു. പത്തനംതിട്ടയില്‍ കുടുംബങ്ങള്‍ക്ക് മാത്രം നല്‍കുന്ന ഫ്‌ളാറ്റില്‍ വച്ച് രണ്ട് തവണയും പീഡിപ്പിച്ചെന്നും പരാതിയിലുണ്ട്. ഈ ഫ്‌ളാറ്റ് ഇയാളുടെ സുഹൃത്തുക്കളുടെയാണെന്ന് കരുതുന്നു. 1,73,800 രൂപ, അരപവന്റെ മാല, മുക്കാല്‍ പവന്റെ കമ്മല്‍ എന്നിവയും കൈവശപ്പെടുത്തി.
പത്തനംതിട്ട സ്റ്റേഷനില്‍ നിന്ന് പെറ്റീഷന്‍ അന്വേഷിക്കുന്ന ചുമതലയായിരുന്നു അരുണ്‍ ദേവിന്. ഇതും സാമൂഹിക മാധ്യമങ്ങളും യുവതികളെ വലയില്‍ വീഴ്ത്താന്‍ പൊലീസുകാരന്‍ ഉപയോഗിച്ചു.
പീഢനത്തിനിരയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നതിലൂടെ തല്‍ക്കാലം ഇയാളുടെ അറസ്റ്റ് ഒഴിവാകും.
കോടതിയില്‍ കേസ് എത്തുമെങ്കിലും ഇയാള്‍ക്ക് കേസില്‍ നിന്ന് ഊരി പോരാനും സാധിക്കും. അങ്ങനെ പത്തനംതിട്ട പൊലീസ് പീഡനക്കേസു പ്രതികള്‍ക്ക് പുതിയ രക്ഷാമാര്‍ഗ്ഗം കാണിച്ചുകൊടുക്കുകയാണ്.