കൈ മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച പെൺകുട്ടി പിറ്റേന്ന് രാവിലെ വിഷക്കായ കഴിച്ചു; വിവരം അറിഞ്ഞ് വിഷക്കായ കഴിച്ച കൂട്ടുകാരി മരിക്കുകയും ചെയ്തു: ഉറ്റകൂട്ടുകാരികള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം തേടി പൊലീസ്…!
സ്വന്തം ലേഖകൻ
തലയോലപ്പറമ്പ്: ഉറ്റകൂട്ടുകാരികളായ രണ്ടു പെണ്‍കുട്ടികള്‍ വിഷക്കായ കഴിച്ചു. ഒരാള്‍ മരിച്ചു. രണ്ടാമത്തെ പെണ്‍കുട്ടി ഗുരുതരനിലയില്‍ ആശുപത്രിയില്‍ തുടരുന്നു.
എന്നാൽ ഇരുവരും ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം വ്യക്തമല്ല. തലയോലപ്പറമ്പ് പഴമ്പട്ടി ചാലിത്തറ വീട്ടില്‍ കുഞ്ഞുമോന്റെ മകള്‍ കൃഷ്ണമോള്‍ (18) ആണ് മരിച്ചത്. കൃഷ്ണമോളുടെ കൂട്ടുകാരി ഇറുമ്പയം സ്വദേശിനി (18) കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തിങ്കളാഴ്ച ഇറുമ്പയം സ്വദേശിനിയും ചൊവ്വാഴ്ച കൃഷ്ണമോളും വിഷക്കായ കഴിച്ചു. ഇവര്‍ ജീവനൊടുക്കാന്‍ ശ്രമിച്ചതിന്റെ കാരണം പൊലീസ് അന്വേഷിക്കുകയാണ്.
ഒന്നര വര്‍ഷം മുന്‍പുണ്ടായ പോക്‌സോ കേസിലെ അതിജീവിതയാണ് ഇറുന്നുയം സ്വദേശിനി. രണ്ടു പേരും ഒരുമിച്ച് ഞായറാഴ്ച തലയോലപ്പറമ്പില്‍ സിനിമയ്ക്കു പോയി. കൃഷ്ണമോളുടെ വീട്ടിലേക്കാണ് തിരിച്ചെത്തിയത്. വീടിനു മുന്‍വശത്തെ റോഡില്‍ ഇരുവരും ഡാന്‍സ് കളിച്ചെന്നും ഇതു കണ്ട ബന്ധു വഴക്കു പറയുകയും തല്ലുകയും ചെയ്‌തെന്നും കൃഷ്ണമോള്‍ സഹപാഠികളോടു പറഞ്ഞിരുന്നു.
ഞായറാഴ്ച വൈകിട്ട് കൃഷ്ണമോള്‍ കൈ മുറിച്ച് ജീവനൊടുക്കാന്‍ ശ്രമം നടത്തുകയും ചെയ്തു. തിങ്കളാഴ്ച വൈകുന്നേരം കൂട്ടുകാരിയെ വിഷക്കായ കഴിച്ച നിലയില്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സംഭവം അറിഞ്ഞ കൃഷ്ണമോളും വിഷക്കായ കഴിക്കുകയായിരുന്നു.
കൃഷ്ണമോളെയും കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ഇന്നലെ പുലര്‍ച്ചയോടെ മരിച്ചു. വീടിനു സമീപത്തെ മരത്തില്‍ നിന്നാണ് രണ്ടുപേരും വിഷക്കായ പറിച്ചെടുത്തതെന്നാണ് പൊലീസ് പറയുന്നത്.
കടുത്തുരുത്തിയില്‍ ഫാഷന്‍ ഡിസൈനിങ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് കൃഷ്ണമോള്‍. കഴിഞ്ഞ ഏപ്രില്‍ 7ന് കൃഷ്ണമോളെയും ഇറുമ്പയം സ്വദേശിനിയെയും കാണാതായതായി വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ പിറ്റേന്ന് ഇരുവരും മടങ്ങിയെത്തി. ഇറുമ്പയം സ്വദേശിനിയുടെ മൊഴി എടുക്കുന്നതിനായി വെള്ളൂര്‍ പൊലീസ് മെഡിക്കല്‍ കോളേജില്‍ എത്തിയെങ്കിലും ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന് രേഖപ്പെടുത്താനായില്ല.
കൃഷ്ണമോളുടെ സംസ്‌കാരം നടത്തി. മാതാവ്: പുഷ്പ. കുഞ്ഞുമോനും ഭാര്യ പുഷ്പയും വര്‍ഷങ്ങളായി പിണങ്ങിക്കഴിയുകയാണ്. കുഞ്ഞുമോനോടൊപ്പമാണ് കൃഷ്ണമോള്‍ താമസിച്ചിരുന്നത്.