
സ്വന്തം ലേഖകൻ
കോഴിക്കോട്: കോർപറേഷനിലെ ബാങ്ക് അക്കൗണ്ടിൽ നിന്ന് രണ്ടരക്കോടി രൂപ തട്ടിയ കേസിൽ പൊലീസ് അന്വേഷണം തുടങ്ങി. ബാങ്കിൽ നിന്ന് കൂടുതൽ വിവരങ്ങൾ തേടും. സ്വന്തം അക്കൗണ്ടിലേക്ക് പണം മാറ്റിയ ബാങ്ക് മുൻ മാനേജർ റിജിലിനെ സസ്പെന്റ് ചെയ്തു. ടൌൺ പൊലീസ് ബാങ്ക് അക്കൌണ്ട് വിശദാംശങ്ങൾ പരിശോധിക്കും. ലിങ്ക് റോഡ് ശാഖയിലെ 13 അക്കൌണ്ടിൽ നിന്നാണ് തുക നഷ്ടപ്പെട്ടിരിക്കുന്നതെന്നാണ് വ്യക്തമാകുന്നത്.
പഞ്ചാബ് നാഷണൽ ബാങ്കിന്റെ ലിങ്ക് റോഡ് ശാഖയിലെ മാനേജർ സി ആർ വിഷ്ണുവാണ് 984000 രൂപ നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് നഷ്ടപ്പെട്ടത് രണ്ടര കോടി രൂപയോളമാണെന്ന് വ്യക്തമായത്. എരഞ്ഞിപ്പാലം ബ്രാഞ്ചിലെ മാനേജർ റിജിൽ ആണ് തുക സ്വന്തം അക്കൌണ്ടിലേക്ക് മാറ്റിയത്. പഞ്ചാബ് നാഷണൽ ബാങ്കിലെ സീനിയർ മാനേജരായ ഇയാൾ ഇപ്പോൾ സസ്പെൻഷനിലാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആദ്യം അച്ഛന്റെ പിഎൻബി അക്കൌണ്ടിലേക്ക് പണം മാറ്റി. പിന്നീട് ഈ തുക ആക്സിക് ബാങ്കിലെ സ്വന്തം അക്കൌണ്ടിലേക്കും മാറ്റുകയായിരുന്നു. ഒക്ടോബർ – നവംബർ മാസത്തിലാണ് തുക മാറ്റിയിരിക്കുന്നത്. കോർപ്പറേഷൻ ആവശ്യങ്ങൾക്കായി തുക പിൻവലിക്കാൻ നോക്കിയപ്പോൾ പണമുണ്ടായിരുന്നില്ല. ഇതോടെയാണ് കോടികളുടെ തട്ടിപ്പ് കണ്ടെത്തിയത്.