
തിരുവനന്തപുരം : സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി എന്‍ ശേഷാദ്രിനാഥന്റെ നിയമന ഉത്തരവില്‍ ഗവര്‍ണര്‍ ഒപ്പിട്ടതിന് പിന്നാലെ പ്രതികരിച്ച് കെപിസിസി ജനറല്‍ സെക്രട്ടറി പിഎം നിയാസ്. ഈ തീരുമാനത്തിന് യുഡിഎഫ് വലിയ വില നൽകേണ്ടിവരുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എതിര്‍പ്പ് നേരത്തെ തന്നെ അറിയിച്ചിരുന്നതാണെന്നും കോണ്‍ഗ്രസിനെ എല്ലാ കാലത്തും എതിര്‍ത്ത ആളാണ് ശേഷാദ്രിനാഥനെന്നും അദ്ദേഹം പറഞ്ഞു. ഈ സര്‍ക്കാര്‍ കടന്നുവന്നത് ഒട്ടനവധി പ്രവര്‍ത്തകരുടെ വിയര്‍പ്പുകൊണ്ടാണ്. ശേഷാദ്രിനാഥന്‍ കോണ്‍ഗ്രസുകാരന്‍ ആവണമെന്ന് പറയുന്നില്ല. അദ്ദേഹത്തിന്റെ രാഷ്ട്രീയ ചായ്‌വിനെയാണ് പറയുന്നതെന്നും നിയാസ് പറഞ്ഞു.
താന്‍ കേന്ദ്ര നേതൃത്വത്തില്‍ ഉള്‍പ്പടെ പരാതി നല്‍കിയിരുന്നു. പക്ഷെ ഇന്ന് അദ്ദേഹത്തെ തന്നെ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു. അദ്ദേഹം തന്റെ സുഹൃത്തും മികച്ച ഉദ്യോഗസ്ഥനുമാണ്. അദ്ദേഹത്തിന്റെ കഴിവില്‍ സംശയമില്ല. പാർട്ടി എടുത്ത ഈ തീരുമാനം ശരിയാണോ എന്ന് സംശയമുണ്ടെന്നും അത് പാർട്ടി വേദികളിൽ പരസ്യമായി അറിയിക്കുമെന്നും നിയാസ് കൂട്ടിച്ചേർത്തു.
തിരുത്താൻ കഴിയാത്ത ഒരു കാര്യമാണ് ചെയ്തിട്ടുള്ളത്. യുഡിഎഫ് ശ്രദ്ധയോടെയാണോ ഇത് ചെയ്തത് എന്ന് ആലോചിക്കണം. ഇപ്പോൾ താൻ പറയുന്നത് ആർക്കും ബോധ്യം ആകില്ല. വരുംകാലങ്ങളിൽ എല്ലാവർക്കും ബോധ്യപ്പെടും. അപ്പോഴുണ്ടാകുന്ന വിഷമത്തിൽ തനിക്ക് മനസ്സാക്ഷിക്കുത്ത് ഉണ്ടാകില്ലെന്നും നിയാസ് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group






