
പീരുമേട് : കെ.കെ റോഡ് നിർമാണം ആരംഭിച്ച് 151 വർഷം പിന്നിടുമ്ബോഴും ഗതാഗത മേഖലക്ക് കുതിപ്പേകാൻ സാധിക്കുന്നില്ല.
ആരംഭിച്ച അന്നു മുതല്‍ നിർമാണ പ്രവർത്തനങ്ങള്‍ മുടങ്ങാതെ നടക്കുമ്ബോഴും സുഗമമായ ഗതാഗത്തിന് റോഡ് ഉപകരിക്കുന്നില്ലെന്നതാണ് യാഥാർഥ്യം. 2004ല്‍ ദേശീയപാതയായി ഉയർത്തിയെങ്കിലും ആ നിലവാരത്തില്‍ 20 വർഷം പിന്നിടുമ്ബോഴും എത്തിയിട്ടില്ല. കൊടുംവളവുകളില്‍ ഇപ്പോഴും ഒരു വാഹനത്തിനു കടന്നു പോകാനുള്ള വീതി മാത്രം. സംസ്ഥാനത്തെ പ്രധാന പാതയായ കെ.കെ റോഡ് തമിഴ്നാടുമായി അതിർത്തി പങ്കിടുന്നതാണ്.
അതിർത്തി കടന്നെത്തുന്നത് ഉള്‍പ്പെടെ ആയിരക്കണക്കിന് വാഹനങ്ങളും സഞ്ചരിക്കുന്നു. കോട്ടയം-കുമളി 110 കിലോമീറ്റർ സഞ്ചരിക്കാൻ ബസുകള്‍ക്ക് 3.30 മണിക്കൂറും കാറുകള്‍ക്ക് രണ്ടര മണിക്കൂറും വേണം. ശബരിമല തീർഥാടനകാലം ആകുന്നതോടെ വാഹന തിരക്ക് വർധിക്കും. ഗതാഗത തടസ്സവും പതിവാണ്. റോഡിലെ കൊടുംവളവും ടൗണുകളിലെ ഗതാഗതക്കുരുക്കും വാഹനങ്ങളുടെ വേഗതയെ പിന്നെയും ബാധിക്കുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കുമളി, കട്ടപ്പന, നെടുങ്കണ്ടം തുടങ്ങിയ മേഖലകളില്‍നിന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പോകുന്ന ആബുലൻസുകളും മറ്റു വാഹനങ്ങളും കെ.കെ റോഡിനെയാണ് ആശ്രയിക്കുന്നത്. രാജഭരണകാലത്ത് നിർമിച്ച പാലമാണ് മത്തായി കൊക്കയില്‍ ഇപ്പോഴും ഉപയോഗിക്കുന്നത്. ഒരു വാഹനത്തിന് പോകാൻ സാധിക്കുന്ന പാലം 151 വർഷം പിന്നിടുമ്ബോഴും വീതി കൂട്ടി നിർമിക്കാൻ സാധിച്ചിട്ടില്ല. കുമളി മുതല്‍ മുണ്ടക്കയം വരെയുള്ള കൊടുംവളവുകള്‍ വാഹനങ്ങളുടെ വേഗത്തിക്ക് തടസ്സമാകുന്നു. ചോറ്റുപാറ, 62-ാം മൈല്‍, വാളാർഡി, 57-56-ാം മൈല്‍, കഴുപേട്ട, കല്ലാർ, മുറിഞ്ഞപുഴ, കടുവാപ്പാറ, അമലഗിരി, 40-ാം മൈല്‍, കൊടികുത്തി, ചാമപ്പാറ, 36-ാം മൈല്‍, മരുതുംമൂട് എന്നിവിടങ്ങളിലെ കൊടുംവളവുകള്‍ വാഹനങ്ങളുടെ വേഗത്തിന് തടസ്സവും. സ്ഥിരം അപകടങ്ങള്‍ സംഭവിക്കുന്ന വളവുകളുമാണ്.
ഇതോടെപ്പം ടൗണുകളിലെ ഗതാഗത തടസ്സവും വാഹനങ്ങളെ ബാധിക്കുന്നു. കുമളി ബസ് സ്റ്റാൻഡ് മുതല്‍ ഹോളിഡേ ഹോം വരെ, വണ്ടിപ്പെരിയാർ പെട്രോള്‍ പമ്ബ് മുതല്‍ ബസ് സ്റ്റാൻഡ് വരെ, പാമ്ബനാർ ജങ്ഷൻ, മുണ്ടക്കയം പാലം മുതല്‍ പൈങ്ങന വരെ, കാഞ്ഞിരപ്പള്ളി, റാണി ആശുപത്രി മുതല്‍ കുരിശുകവല വരെ, പൊൻകുന്നം – കോടതി പടി മുതല്‍ – ട്രാഫിക് ഐലൻഡ് വരെ, പാമ്ബാടി ബസ് സ്റ്റാൻഡ് മുതല്‍ കാളച്ചന്ത വരെ, മണർകാട് മുതല്‍ കോട്ടയം വരെ ഗതാഗത തടസ്സം പതിവാണ്. രാവിലെയും വൈകീട്ടുമാണ് വാഹനങ്ങള്‍ അധികവും ഗതാഗതക്കുരുക്കില്‍പെടുന്നത്.
മുണ്ടക്കയത്ത് ബൈപാസ് നിർമിച്ചിട്ടുണ്ടെങ്കിലും ഉപയോഗിക്കുന്നവർ നാമമാത്രമാണ്. കാഞ്ഞിരപ്പള്ളിയില്‍ ബൈപാസ് നിർമാണം പുരോഗമിക്കുന്നു. വണ്ടിപ്പെരിയാർ ടൗണിലെ കുരുക്ക് മറികടക്കാൻ യു.പി സ്കൂളിന്‍റെ അടിവാരത്തുകൂടി കക്കി കവലക്ക് സമീപം എത്തുന്ന രീതിയില്‍ ബൈപാസ് നിർമിക്കണമെന്നും ആവശ്യം ഉയർന്നു.
എം.സി റോഡു പോലെ പ്രധാന പങ്കുവഹിക്കുന്ന കെ.കെ റോഡ് വികസിക്കേണ്ടത് അനിവാര്യമാണ്. റോഡ് പുനർനിർമിക്കാൻ ദേശീയപാത അധികൃതർ നടപടി തുടങ്ങിയെങ്കിലും പതിറ്റാണ്ട് പിന്നിട്ടാലും യാഥാർഥ്യമാകുമെന്ന് ജനങ്ങള്‍ക്ക് വിശ്വാസമില്ല. 1860ല്‍ നിർമിച്ച കെ.കെ റോഡ് സുഗന്ധവ്യഞ്ജനങ്ങള്‍ കൊണ്ടുപോകാനാണ് ലക്ഷ്യംവെച്ചിരുന്നത് 1863ല്‍ റാണി ലക്ഷ്മി ഭായ് നിർമാണം ആരംഭിച്ച റോഡ് ശ്രീ ചിത്തിര തിരുനാള്‍ മഹാരാജാവാണ് ഉദ്ഘാടനം ചെയ്തത്. ദേശീയപാതയായി ഉയർത്തിയ റോഡിന് അതിന്‍റെ നിലവാരം ഉണ്ടാകണമെന്നാണ് ഹൈറേഞ്ച് നിവാസികളുടെ ആവശ്യം.