പിങ്ക് പൊലീസിന്‍റെ പരസ്യ വിചാരണ; സംഭവത്തില്‍ ഉദ്യോഗസ്ഥക്ക് വീഴ്ച ഉണ്ടായിട്ടില്ലെന്ന് പൊലീസ്; എട്ട് വയസുകാരിയുടെ അമ്മ ഇന്ന് സെക്രട്ടറിയേറ്റിന് മുന്നില്‍ ഉപവാസമിരിക്കും

Spread the love

തിരുവനന്തപുരം: പിങ്ക് പൊലീസിന്‍റെ പരസ്യ വിചാരണ നേരിട്ട എട്ട് വയസുകാരിയുടെ അമ്മ ഇന്ന് സെക്രട്ടറിയേറ്റിന് മുന്നില്‍ ഉപവാസം നടത്തും.

പൊലീസ് ഉദ്യോഗസ്ഥ രജിതക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് സമരം. പരാതിയെക്കുറിച്ച്‌ അന്വേഷിക്കാന്‍ ഐ ജി ഹര്‍ഷിദാ അട്ടല്ലൂരിയെ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ ഐ ജി ഇതുവരെ തങ്ങളെ ബന്ധപ്പെട്ടിട്ടില്ലെന്നാണ് കുടുംബം പറയുന്നത്.

മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു കുട്ടിയെയും അച്ഛനെയും പിങ്ക് പൊലീസ് പരസ്യ വിചാരണ ചെയ്തത്. സംഭവത്തില്‍ ഉദ്യോഗസ്ഥക്ക് വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് പൊലീസ് നിലപാട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പട്ടികജാതി കമ്മീഷന് നല്‍കിയ റിപ്പോര്‍ട്ടില്‍, രജിത ഗുരുതര തെറ്റുകളൊന്നും ചെയ്തിട്ടില്ലെന്നും ജാഗ്രതക്കുറവ് മാത്രമാണ് ഉണ്ടായതെന്നുമാണ് പൊലീസ് വ്യക്തമാക്കിയത്. സംഭവം പുറത്ത് വന്നതിന് ശേഷം ഉദ്യോഗസ്ഥയെ കൊല്ലത്തേക്ക് സ്ഥലം മാറ്റിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ജയചന്ദ്രന്‍ മനുഷ്യാവകാശ കമ്മീഷനും പട്ടികജാതി ക്ഷേമ കമ്മീഷനും പരാതി നല്‍കിയിരുന്നു. ആറ്റിങ്ങലില്‍ വച്ചാണ് എട്ട് വയസുകാരിക്കും അച്ഛനും പിങ്ക് പൊലീസില്‍ നിന്ന് ദുരനുഭവമുണ്ടായത്. തന്‍റെ മൊബൈല്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് അച്ഛനെയും മകളെയും പൊലീസ് ഉദ്യോഗസ്ഥയായ രജിത നടുറോഡില്‍ വെച്ച്‌ ആളുകള്‍ നോക്കിനില്‍ക്കെ ചോദ്യം ചെയ്തത്.

പൊലീസ് വാഹനത്തിലെ ബാഗില്‍ നിന്നും മൊബൈല്‍ കിട്ടിയിട്ടും നാട്ടുകാരുടെ മുന്നില്‍ രജിത സ്വന്തം നിലപാട് ന്യായീകരിക്കുകയാണ് ചെയ്തത്. അന്വേഷണം നടത്തിയ ആറ്റിങ്ങല്‍ ഡിവൈഎസ്പി, രജിത അപമര്യാദയായി പെരുമാറിയിട്ടില്ലെന്ന റിപ്പോര്‍ട്ടാണ് നല്‍കിയത്. പിന്നാലെ രജിതയുടെ നടപടി നല്ലനടപ്പ് പരിശീലനത്തില്‍ ഒതുക്കി.

പരസ്യ വിചാരണ നേരിട്ട ജയചന്ദ്രന്‍ മകളുമായി ഡിജിപിയെ കണ്ടു. പിന്നാലെയാണ് ഐജി ഹര്‍ഷിത അട്ടല്ലൂരിക്ക് അന്വേഷണച്ചുമതല നല്‍കിയത്. പൊലീസ് ഉദ്യോഗസ്ഥയില്‍ നിന്ന് മോശം പെരുമാറ്റം നേരിട്ട പെണ്‍കുട്ടിക്ക് ജില്ലാ ശിശു വികസന സമിതി കൗണ്‍സിലിംഗ് നല്‍കിയിരുന്നു.